Friday, April 14, 2017

കൊന്നമരങ്ങൾ

രാവിലെ , ചെറിയ യാത്രയിലായിരുന്നു .
രാവിന്റെ തണുപ്പ് ഒരൽപം ബാക്കിയുണ്ട്
പാതവക്കത്തെ പൂമരങ്ങളിലൊക്കെയും
പൂത്താലമൊരുക്കി പ്രഭാതം ചിരിക്കുന്നുണ്ട്
മെയ് ഫ്ളവറും ഗുൽമോഹറും, പിന്നെ 
പേരറിയാത്ത ഏതൊക്കെയോ മരങ്ങളും

പാതയോരത്ത് പുരയിടങ്ങളിൽ
ഇനിയും മുറിച്ചു മാറ്റാത്ത അപൂർവ്വം കൊന്നമരങ്ങൾ
ഇലകൾ ഒന്നും ബാക്കിയില്ലെങ്കിലും
പൂത്തുലഞ്ഞു നിൽക്കുന്നു
സ്വപ്‌നങ്ങൾ വിറ്റു ജീവിതം വാങ്ങുന്ന തെരുവിലെ
പേരില്ലാ കൌമാരങ്ങളെപ്പോലെ

വേനലറുതിയിൽ തെരുവോരത്തെ മരങ്ങളിൽ നിന്ന്
 പൂക്കളൊക്കെ കൊഴിഞ്ഞു തീരും
 വീണ പുഷ്പങ്ങളിൽ ചവിട്ടി പഥികർ നടന്നു നീങ്ങും
 പുതുമഴയുടെ വരവോടെ വീണ്ടുമവ തളിർക്കും, പൂക്കും

എനിക്കിനിയൊരു കൊന്നമരം നട്ടു പിടിപ്പിക്കണം
കൊല്ലാതെ , മരിക്കാതെ , നോക്കി വളർത്തണം
ഇനിയൊരു വിഷുക്കാലത്ത്
എന്റെ പേരക്കുട്ടികൾക്ക്‌ കണികണ്ടുണരാൻ

Tuesday, April 4, 2017

അബുദാബിയിലെ എന്റെ സൗഹൃദങ്ങളോട് ആദ്യമേ ഒഴിവുകഴിവു പറഞ്ഞതാണ് . ഗ്രാമക്കാരും അനിയന്മാരുമായതു കൊണ്ട് അവർക്കെന്നെ മനസ്സിലാക്കാൻ കഴിയും . പിന്നെ മുഖപുസ്തകത്തിലെ സുഹൃത്തുക്കൾ ....... ഫോണിലും മെസ്സേജിലൂടെയും അവരെയും പറഞ്ഞു മനസ്സിലാക്കി .
......''അബുദാബി നഗരത്തിൽ നിർബന്ധമായും കണ്ടിരിക്കേണ്ട ഗ്രാന്റ് മോസ്ക് കഴിഞ്ഞ വരവിൽ ഞാൻ കണ്ടതാണ് . ദുബായിലെ അതൃപ്പങ്ങൾ - ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് സെന്ററായ ദുബായ് മാളും മാളിനുള്ളിലെ 'മഞ്ഞു വീഴുന്ന കുഞ്ഞു മലയും ' ബുർജ് ഖലീഫയും രാത്രിയിലെ ലൈറ്റ് ഷോയും - ഒക്കെ മുൻപ് അനുഭവിച്ചതുമാണ് .
കാണാൻ ബാക്കിയുള്ളത് അൽ- ഐനാണ് , അബുദാബിയിലെ മുൻ അമീറിന്റെ , യു.എ.ഇ യുടെ സ്ഥാപക പ്രസിഡണ്ടും രാഷ്ട്ര പിതാവുമായ ഷെയ്ഖ് സായിദിന്റെ ജന്മസ്ഥലം . . മോന്റെയൊപ്പം ചിലവഴിക്കാൻ മറ്റൊരു വെള്ളിയാഴ്ച കൂടി . അടുത്ത വെള്ളിയാഴ്ച നാട്ടിലേക്കുള്ള മടക്കം .
ഒഴിവു ദിനമായിട്ടും അഞ്ചും ആറും വരിയുള്ള മൂന്നു രാജപാതകളുണ്ടായിട്ടും അജ്മാനിൽ നിന്ന് അബുദാബിയിലെത്തുമ്പോൾ ഉച്ചയോടടുത്തു .. കാഴ്ചബംഗ്ളാവ് കാണണം . അതിനകത്തെ പള്ളിയിൽ തന്നെ ജുമുഅ നമസ്കാരം . പിന്നെ മരുഭൂമിയിലായാലും കാശുള്ളവരുടെ നാട്ടിൽ മൃഗങ്ങളുടെ ജീവിതമെങ്ങനെയെന്നു കാണാനൊരു ഓട്ടപ്രദക്ഷിണം .
കണ്ടു , മൃഷ്ട്ടാന്നം മാംസം കഴിച്ചു എല്ലു മാത്രം ബാക്കിയാക്കി ഉച്ച മയക്കത്തിലാണ് അധിക പേരും .സിംഹവും കടുവയും നരിയും ഈറ്റപ്പുലിയും കരിമ്പുലിയും മുതൽ ചെന്നായ്ക്കൾ വരെ , വിവിധ വൻകരകളിൽ നിന്നെത്തിയ വിശിഷ്ടാതിഥികൾ . എന്തൊക്കെ ലഭിച്ചാലും കാടു ഭരിച്ചിരുന്ന തങ്ങളിപ്പോൾ കാരാഗ്രഹത്തിലാണെന്ന തിരിച്ചറിവു കൊണ്ട് അസ്വസ്ഥരാണ് പലരും.... വിശാലമായ തടങ്കൽ പാളയത്തിൽ ചുറ്റി നടക്കുന്നു കണ്ണുകളിൽ അമർശവുമായി
.
വെളുപ്പ് കലർന്ന ചാരനിറമുള്ള ആഫ്രിക്കൻ സിംഹത്തെ കണ്ടയുടൻ മകന്റെ കമെന്റ് ...'' ഈ നിറം ആഫ്രിക്കയിലെ മനുഷ്യർക്ക് ഇല്ലാതെ പോയല്ലോ '' കേട്ടപ്പോഴും പിന്നീട് ഓർത്തപ്പോഴും ഒരു പാട് ചിരിച്ചു പോയി ! നല്ല ഹ്യൂമർസെൻസുണ്ട് മോന് ..
നടന്നു കാലു കുഴഞ്ഞു . അല്ലെങ്കിലും കാഴ്ചബംഗ്ളാവ് കുട്ടികൾക്കുള്ളതല്ലേ ,?
വെള്ളിയാഴ്ചകളിൽ മൂന്നു മണി മുതലാണ് ഷെയ്ഖ് സായിദിന്റെ 'പഴയ കൊട്ടാരത്തിലെ ' സന്ദർശന സമയം . കല്ലും മണ്ണും കുഴച്ചുണ്ടാക്കിയ 'സുർക്കി ' കൊണ്ട് പണിത 'കൊട്ടാരത്തിനു' ഈത്തപ്പനത്തടി കൊണ്ടുള്ള മച്ചും ജാലകങ്ങളും വാതിൽപ്പാളികളും . അവിടെയും കണ്ടു ഭരണാധിപൻ നാട്ടു മക്കളെയും നാട്ടു മുഖ്യരേയും കാണാറുണ്ടായിരുന്നു വ്യത്യസ്ത മജ്‌ലിസുകൾ . ഒരു നിമിഷം ചെങ്കോട്ടയിലെ മുഗൾ ചക്രവർത്തിമാരുടെ ദീവാനെ ആമും ദീവാനെ ഖാസും വെറുതേ ഓർമ്മിച്ചു പോയി .
തൊട്ടു പിന്നിലാണ് ഹെക്റ്ററുകൾ വിസ്തീർണ്ണമുള്ള കൃഷിത്തോട്ടങ്ങൾ . അമീറിന്റെ വകയല്ല , അബുദാബിയിലെ അഞ്ഞൂറോളം ധനാഢ്യരായ വ്യക്തികൾ കൂട്ടുകൃഷി മാതൃകയിൽ നട്ടു വളർത്തിയ പച്ചപ്പ്‌ . പ്രധാനമായും ഈത്തപ്പനകൾ .. മാവും നാരകങ്ങളും തുടങ്ങി അവിടെ ഇല്ലാത്തതൊന്നുമില്ല .
അല്ലെങ്കിലും അൽ ഐൻ ഇമാറാത്തുകളിലെ പൂന്തോട്ടമാണ് . വഴിയിലുടനീളം ഞാനാ പച്ചപ്പു കണ്ടു അത്ഭുതപ്പെട്ടിട്ടുണ്ട് . ഇരു വശങ്ങളിലും പ്രകൃതി കനിഞ്ഞു നൽകിയ ജലവും ജീവനും വിളിച്ചറിയിക്കുന്ന ഒയാസിസുകൾ . അത്തരമൊരു മരുപ്പച്ചയിൽ ഇത്തിരി നേരമിരിക്കാൻ ഒത്തിരി കൊതിച്ചതാണ് എത്രയോ വർഷങ്ങൾക്കു മുൻപ് തൊട്ടേ ...
നേരം സന്ധ്യയോടടുക്കുന്നു , ഇനിയത്തെ യാത്ര ജബൽ ഹഫീതിലേക്കു ... മല കയറും മുൻപേ താഴ്വരയിലെ ചുടുനീരൊഴുകുന്ന വറ്റാത്ത നീരുറവയും തടാകവും (അൽ-ഐൻ എന്ന വാക്കിന്റെ അർഥം തന്നെ ഉറവയെന്നാണ് ) .....വിശാലമായ പച്ചപ്പുൽ മൈതാനങ്ങൾ; നൂറുക്കണക്കിന് കുടുംബങ്ങൾ വാരാന്ത്യം ചിലവഴിക്കാനെത്തുന്ന സ്ഥലം വായുവിൽ കനലടുപ്പുകളിൽ ഇറച്ചി വേവുന്ന കൊതിപ്പിക്കുന്ന ഗന്ധം .
ഇത്തിരി വൈകിപ്പോയോ ജബൽ ഹഫീതിലെത്താൻ ! ഇവിടെ പർവ്വതങ്ങൾക്കു ജബലുൽ ജൈസിന്റെ ദൃഢതയില്ല . മലയുടെ നെറുകയിലെത്താൻ ഇനിയും കുറച്ചു ദൂരമേയുള്ളൂ . പക്ഷെ ട്രാഫിക് ബ്ലോക്കാണു . തണുപ്പ് തുടങ്ങി , ഉച്ചവെയിലും കൊണ്ട് കാഴ്ചബംഗ്ളാവിൽ കാതങ്ങൾ നടന്നതിന്റെ ക്ഷീണമുണ്ട് , താഴെ, കണ്ണെത്തും ദൂരത്ത് അൽ ഐൻ നഗരം നക്ഷത്രങ്ങൾ കൊളുത്തിയിരിക്കുന്നു .അജ്മാനിലെത്തുമ്പോൾ സമയം എത്രയാവുമോ എന്തോ ?.മടങ്ങാം
4 March
ഓർമ്മയിൽ നിന്ന് ഒരു യാത്രയെ വീണ്ടെടുക്കുക , വീണ്ടും വായിക്കാനായി അതൊക്കെ കുറിച്ചിടുക , തൊട്ടു മുൻപത്തെ രണ്ടു മൂന്നു ദിവസങ്ങളിൽ അനുഭവിച്ചറിഞ്ഞ അനർഘ നിമിഷങ്ങളെങ്കിൽ അത് സാധ്യമായേക്കും . ഇവിടെ പക്ഷെ , നീണ്ട പതിനാലു ദിവസങ്ങളുടെ ചരിത്ര വിവരണമാണ് . അതും ഷഷ്ടിപൂർത്തി കഴിഞ്ഞു പിന്നെയും ഏഴു വർഷം പിന്നിട്ടൊരു വൃദ്ധൻ സമയത്തോടും പ്രായത്തോടും യുദ്ധം ചെയ്തുകൊണ്ട് നടത്തിയ വിശ്രമമില്ലാത്ത ഓട്ടപ്പന്തയത്തിന്റെ ശേഷിപ്പുകളാണ് . എനിക്കതു എഴുതിയെ പറ്റൂ .
എവിടുന്നു തുടങ്ങണം ? ഒരു പാട് ചീത്തപ്പേര് കേൾപ്പിച്ച ദേശീയ 'പറവ'യിലായിരുന്നു യാത്ര. പകൽ പതിനൊന്നു മണിക്ക് കരിപ്പൂർ നിന്ന് ഷാർജക്കുള്ള വിമാനത്തിൽ കയറിയിരുന്നപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല .പ്രവാസജീവിതത്തിലെ പതിനെട്ടു വർഷങ്ങളിലെ മുപ്പത്തിയാറിലധികം ആകാശ യാത്രകളിൽ പുതുമയുടെ മണം വറ്റാത്ത ഇത്തരമൊരു വിമാനത്തിൽ കയറാനൊത്തിട്ടില്ല . യാത്രക്കിടയിൽ സീറ്റിനു മുകളിലെ ലഗ്ഗേജ് കാരിയറിൽ നിന്ന് തട്ടിൻ പുറത്തു എലികൾ പായുന്ന ശബ്ദവും മേഘഗർത്തങ്ങളിൽ വഴുതിവീഴുമ്പോൾ ലോകമവസാനിക്കാൻ പോകുന്ന പ്രതീതി തോന്നിപ്പിച്ച ഭയാക്രാന്ത നിമിഷങ്ങളും മനസ്സിലുണ്ടായിരുന്നു ..അധികവും അന്നത്തെ ദേശീയ 'രോമാഞ്ച'മായിരുന്ന എയർഇന്ത്യ 'സമ്മാനിച്ചത്' !
ഇത് പക്ഷെ എക്സ്പ്രസ്സാണ് , ബജറ്റ് എയർലൈൻസ് ആണ് . കേട്ടറിവ് വെച്ചാണെങ്കിൽ റെന്റ് എ കാറിൽ നിന്ന് വാടകക്കെടുത്ത ഓടിത്തളർന്ന വാഹനങ്ങൾ പോലെ , , കീറിപ്പഴകിയ കുഷ്യനും നിറം മങ്ങിയ ഇന്ററ്റീരിയർ ബോഡിയും കലാബോധം തൊട്ടു തീണ്ടാത്ത ലോക്കൽ 'ഓമഞ്ചി' മാരുടെ (ഒരു ദേശത്തിന്റെ കഥയിലെ കഥാപാത്രം )കടും നിറത്തിലുള്ള പുറം പെയിന്റിങ്ങും ഒക്കെയായിരുന്നു മനസ്സിൽ .ദാഹിച്ചു വലഞ്ഞാൽ കുടിവെള്ളം പോലും തരാത്ത ദുഷ്ടന്മാരെന്ന പേരുദോഷം വേറെയും !
തെറ്റി , കാണാൻ വർക്കത്തള്ള , പ്രായവും മേദസ്സും അമിത മേക്കപ്പും കൊണ്ട് താടക രൂപം പൂണ്ടിട്ടില്ലാത്ത സുന്ദരി കൊച്ചു കുപ്പിയിൽ മിനറൽ വാട്ടറുമായി വരുന്നു .ഒരു മണിക്കൂർ കഴിഞ്ഞു , ആകാശപാതയിൽ അത്യുന്നതങ്ങളിൽ ഒഴുകി നീങ്ങുമ്പോൾ ട്രോളിവണ്ടിയിൽ സ്മാൾ റിഫ്രഷ്മെന്റ് . ചൂടുള്ളൊരു സമൂസ ,ത്രികോണാകൃതിയിൽ മുറിച്ചു വെച്ച നാല് കഷ്ണം ബ്രെഡിൽ ചെറിയൊരു വെജ് സാന്റ്‌വിച്ച് , കൂട്ടിനു വെണ്ണയും ജാമും , കനത്തിൽ മുറിച്ചെടുത്തൊരു കെയ്ക്ക് ഒരിക്കൽ കൂടി കുപ്പി വെളളം , ചായയോ കാപ്പിയോ എന്തെങ്കിലുമൊന്ന് !.
ഇത്രയൊക്കെപ്പോരേ അയ്യായിരം രൂപയ്ക്കു കടലിനപ്പുറത്തെത്തിക്കുന്ന ബജറ്റ് എയർ ലൈന്സിനു ! സമയത്തിന് മുൻപേ ഷാർജയിലിറങ്ങുന്നു , മൂന്നര മണിക്കൂർ യാത്രയുടെ ക്ഷീണമറിയാതെ .
ബാക്കി നാളെയാവട്ടെ ......ശുഭരാത്രി
ഒന്നാം ദിവസം , റൂമിലെത്തി രണ്ടു മണിക്കൂർ കഴിയും മുൻപ് കോവണിയിറങ്ങുമ്പോൾ എനിക്കറിയില്ലായിരുന്നു ഒരൊറ്റ രാത്രി കൊണ്ട് ഭൂമിക്കു ചുറ്റും പ്രദക്ഷിണം ചെയ്യാനാണീ പുറപ്പാടെന്നു !
.ആകാശം മുട്ടുന്ന കറങ്ങുന്ന തൊട്ടിലും(jiant wheel) ദീപങ്ങൾ കൊണ്ടലങ്കരിച്ച അറബ്- പേർഷ്യൻ - ഭാരതീയ വാസ്തുകലയുടെ സമ്മിശ്ര പ്രതീകമായ പ്രവേശന കവാടവും ദൂരെ നിന്നെ കാണാമായിരുന്നു . ടിക്കറ്റ് നിരക്ക് അമ്പതു രൂപയായിട്ടും മകന് മാത്രം ടിക്കറ്റും എനിക്ക് സീനിയർ സിറ്റിസനുള്ള കോംപ്ലിമെന്ററി പാസും കണ്ടപ്പോൾ ജീവിതത്തിലാദ്യമായി മറ്റൊരു രാജ്യത്തു വെച്ച് പ്രായത്തിന്റെ ആനുകൂല്യം പറ്റുമ്പോഴുള്ള അഹങ്കാരമായിരുന്നു
.
ഗ്ലോബൽ വില്ലേജിലും ഭൂമി മറ്റെവിടെയും പോലെ പരന്നു തന്നെയായിരുന്നു. എഴുപതോളം രാജ്യങ്ങളുടെ പ്രാതിനിധ്യം . അതാതു രാജ്യങ്ങളുടെ സംസ്കാരവും കരകൗശല വസ്തുക്കളും പ്രദർശിപ്പിക്കുന്ന വിശാലമായ സ്റ്റാളുകൾ . ചെങ്കോട്ടയുടെ മാതൃകയിലുള്ള ഇന്ത്യയുടെ പവലിയൻ വലുപ്പം കൊണ്ടും വൈവിധ്യം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെടും. ഏഴു മണികഴിഞ്ഞാൽ , കഥകളിയും ഭരതനാട്യവും മോഹിനിയാട്ടവും കുച്ചിപ്പുടിയും മണിപ്പൂരി നൃത്തവുമടക്കം ഭാരതഭൂമിയിലെ വ്യത്യസ്ത സ്ഥലികളിലെ തനതു കലാരൂപങ്ങൾ അരങ്ങേറും .
ഘാനയും ഗാമ്പിയയും അടക്കമുള്ള ആഫ്രിക്കൻ രാജ്യങ്ങൾ സംയുക്തമായി സംഘടിപ്പിച്ച 'ആഫ്രിക്ക ' എന്നെഴുതിയ വിശാലമായ പ്രദർശന നഗരിയിൽ ഇല്ലാത്തതൊന്നുമില്ല. കല്ലിലും മരത്തിലും പണിത ആഭരണങ്ങൾ , കാണ്ടാമൃഗത്തിന്റെയും കാട്ടുപോത്തിന്റെയും ആഫ്രിക്കൻ ആനകളുടെയും കൊമ്പുകൾ , ആഫ്രിക്കൻ വൻകരയിലെ അപരിഷ്കൃതരായ ജനതകൾ ഉപയോഗിക്കുന്ന 'തപ്പും തുടിയും വാദ്യോപകരണങ്ങളും '.ചുരുണ്ട മുടിയും മിനുങ്ങുന്ന തൊലിയുമുള്ള ആഫ്രിക്കൻ സ്ത്രീ - പുരുഷന്മാരുടെ വന്യ സൗന്ദര്യം . ഇടവേളകളിൽ പ്രകമ്പനം കൊള്ളിക്കുന്ന ബാന്റ് മേളത്തിൽ അവരവതരിപ്പിക്കുന്ന ചടുല നൃത്തങ്ങൾ .
ബോസ്നിയയുടെ ഏറെ വലുപ്പമില്ലാത്ത പ്രദർശന സ്റ്റാളിൽ മുസ്ലിം വേഷവിധാനം ധരിച്ച സ്ത്രീകളും പുരുഷന്മാരും . തൊട്ടടുത്ത് തന്നെ ഒരിക്കൽ അവരുടെ ശത്രുക്കളായിരുന്ന രാജ്യങ്ങളുടെ പ്രതിനിധികളുമുണ്ട് . അൾജീരിയയുടെയും മൊറോക്കോയുടെയും ട്യുണീഷ്യയുടെയും ജനതക്കും അവരുടെ സംസ്കാര പൈതൃകങ്ങൾക്കും ഏറെക്കുറെ ഒരേ മുഖം .
ഈജിപ്ത് ഒരുങ്ങിത്തന്നെയാണ് വന്നത് . പിരമിഡിന്റെ മിനിയേച്ചർ മാതൃകയും യഥാർത്ഥ 'മമ്മി ' യും ഫറോവമാരുടെ വസ്ത്രാലങ്കാരങ്ങളും ജീവിച്ചിരിക്കുമ്പോഴും മരിച്ചു മമ്മിയായിട്ടും ധരിക്കുന്ന രാജകീയ വസ്ത്രങ്ങളും ഒക്കെ പ്രദർശിപ്പിച്ച ഒന്നാം തരം മ്യൂസിയം വരെ അവിടുണ്ട്.
സമയം കിട്ടിയില്ല , മുഴുവൻ കണ്ടു തീർക്കാൻ ഒരൊറ്റ ദിവസം മതിയാകില്ല . പ്രദർശന നഗരിയുടെ മധ്യത്തിൽ പൊതുവേദിയിൽ തണുത്ത കാറ്റേറ്റ് വിറച്ചു കൊണ്ട് സ്റ്റേജിൽ അരങ്ങേറിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോ കണ്ടു . രാമോജി സിറ്റിയിലെ സിനിമയ്ക്ക് പിന്നിലെ സിനിമ - തത്സമയ ചലച്ചിത്ര നിർമ്മാണവും പ്രദർശനവും കണ്ടു -
ഒരു കാര്യം വിട്ടു പോയി ....അവിടെയുള്ള തുർക്കിക്കാരന്റെ ഐസ്ക്രീം വിൽപ്പന കാണാതെ മാടങ്ങരുത് .സത്യമായും അതൊരു കലയാണ് , കണ്ടിട്ടുള്ളവർ ഒരിക്കലും മറക്കാത്ത മായക്കാഴ്ച !
ഇനി വയ്യ , വയസ്സ് അറുപത്തിയേഴായില്ലേ ? ഇനിയും ഒരുപാട് നടക്കാനും കാണാനും ഉണ്ട് ...നാളെ കോർഫക്കാൻ മലകളിലേക്കു നീണ്ടൊരു യാത്രയുണ്ട് .മടങ്ങാം.
രണ്ടാം ദിവസം - വെള്ളിയാഴ്ച , വ്യാഴപ്പകുതിയും വെള്ളിയും മാത്രം ഒഴിവുള്ള മകൻ ആ ദിവസത്തിന്റെ ടൈം ടേബിൾ നേരത്തെ തീരുമാനിച്ചതാണ് . എട്ടു മണിയോടെ റൂമിൽ നിന്നിറങ്ങുന്നു . അജ്മാനിലെ അണ്ണാച്ചിയുടെ ഹോട്ടലിൽ നിന്നുള്ള ' ലോകോത്തര' മസാല ദോശയും ഉഴുന്നു വടയും. നാട്ടുകാരൻ ദിൽഷാദ് അവിടെയെത്തും . തുടർന്നുള്ള യാത്ര ഏറെ നീണ്ടതാണ് . ദുബായുമായി അതിർത്തി പങ്കിടുന്ന ഷാർജയുടെ , യു.എ.ഇയിലെ ഏറ്റവും വലിയ എമിറേറ്റ്സിന്റെ , ഹൃദയത്തിലൂടെയാണ് പത്തിരുനൂറ്‌ കിലോമീറ്റർ നീണ്ട യാത്ര . ദിൽഷാദുമായി നിമിഷങ്ങൾ മാത്രം നീണ്ട കുശലാന്വേഷണം കഴിഞ്ഞു യാത്ര തുടങ്ങുന്നു .
.
പൊടിക്കാറ്റുണ്ട് , . തണുത്ത കാറ്റെനിക്കിഷ്ട്ടമാണ് , പക്ഷെ കാറിന്റെ ഗ്ലാസ്സുകൾ തുറക്കാൻ വയ്യ . മണൽക്കൂനകളിൽ നിന്ന് ഉയരുന്ന പൊടിക്കാറ്റിന് തിളച്ചു മറിയുന്ന ജലത്തിൽ നിന്നുയരുന്ന നീരാവിയുടെ പ്രതീതി . വിശാലമായ റോഡിൽ കൊച്ചു കൊച്ചു മണൽ കൂമ്പാരങ്ങൾ പ്രത്യക്ഷപ്പെടുന്നു, തൊട്ടടുത്ത നിമിഷം അതപ്രത്യക്ഷമാവുകയും പുതിയ മണൽ മലകൾ രൂപം കൊള്ളുകയും ചെയ്യുന്നു .
പോകെപ്പോകെ മരുഭൂമിയുടെ നിറം മാറുന്നു , ചുവപ്പു രാശി കൂടുന്നു , കാറ്റിന്റെ ശക്തിയും . , പൊടി പടലങ്ങൾ കാഴ്ചയെ മറക്കുന്നു .കോർഫക്കാൻ മലനിരകളെ മറി കടന്നു ഹുലു ടണലിലൂടെ കൽബയിലെത്തണം അവിടെ
നിസാം കാത്തിരിക്കും . പക്ഷ പൊടിക്കാറ്റ് യാത്ര മുടക്കിയാൽ പിന്നെങ്ങനെ യാത്ര തുടരും ?
വിളിച്ചു ചോദിച്ചപ്പോൾ നിസാമിന്റെ മറുപടി ..''ഇവിടെ ചാറ്റൽ മഴയുണ്ട് . . മല കയറാൻ തുടങ്ങിയാൽ പിന്നെ പൊടിക്കാറ്റിന്റെ ശല്യമുണ്ടാവില്ല ''
ചെറിയ മഴക്കോളുണ്ട്. മഴത്തുള്ളികൾ പൊടിപുരണ്ട മുൻഗ്ലാസ്സിൽ ചിതറിത്തെറിക്കുന്ന . ഇപ്പോൾ മരുഭൂമിയിൽ മണൽക്കാറ്റുകൾ നിലച്ചമട്ടാണ്.
.ഞങ്ങൾ ടണലിലേക്കു പ്രവേശിക്കുന്നു . ടണലിന്റെയുള്ളിലെ വിശാലമായ റോട്ടിൽ ന്യൂട്ടറിലിട്ട വാഹനം സ്വയം പിന്നോട്ട് ചലിച്ചു മല കയറുന്ന പ്രതിഭാസമുണ്ട് . . പലരും നേരിട്ട് അനുഭവിച്ചതാണ് .
തുരങ്കം പിന്നിട്ടിട്ടും നോക്കെത്താ ദൂരത്തോളം മലകളാണ് .കരിങ്കല്ലിന്റെ മലകൾക്കു മടുപ്പിക്കുന്ന വൈരൂപ്യം . ഒരു പാട് കാതം അങ്ങനെ പോവണം .കൽബയോടു അടുക്കും വരെ .
കൽബ ഒമാനുമായി അതിർത്തി പങ്കിടുന്ന സമുദ്ര തീര പട്ടണമാണ് .അവിടെയെത്തുമ്പോൾ നാം മറ്റൊരു ലോകം കാണുന്നു , ഏക്കറുകളോളം കടൽ വെള്ളം ഉള്ളിലേക്ക് കടന്ന് രൂപം കൊണ്ടൊരു തടാകം .. മറുകരയിൽ കണ്ടൽക്കാടുകൾ സമുദ്രത്തിനു അതിർവരമ്പ് തീർക്കുന്നു ..
ജുമുഅ നമസ്ക്കാരം കഴിഞ്ഞു നിസാമിന്റെ ആതിഥ്യത്തിൽ ഉച്ചഭക്ഷണം . യമനി മന്തി . മറ്റൊരു വഴിയിലൂടെയാണിനി തിരിച്ചു വരവ് . അബുദാബിയുടെ തൊട്ടു കിടക്കുന്ന അറബിക്കടലിലേക്ക് നേരിട്ട് പ്രവേശനമുള്ള ഫുജൈറയിലൂടെ കോർഫക്കാൻ തുറമുഖവും മടക്ക യാത്രയിൽ കാണാം .
ഇറാനുമായി എന്തെങ്കിലും പ്രശനങ്ങളുണ്ടായി ഹോർമസ് കടലിടുക്കിലൂടെയുള്ള യാത്ര മുടങ്ങിയാൽ പിന്നെയുള്ള ബദൽ മാർഗ്ഗം ഫുജൈറയും കൂർഫിക്കാൻ തുറമുഖവുമാണ് . അറബിക്കടലിലേക്ക് നേരിട്ടുള്ള പ്രവേശം ..
കോർഫക്കാൻ തുറമുഖത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. യു.എ.ഇ യിലെ പ്രകൃതി ദത്തമായ ഏറ്റവും വലിയ ബീച്ച് അവിടെയാണ് . സ്കൈ ഗ്ലൈഡിങ്ങും വാട്ടർ സ്കൂട്ടറും സ്പീഡ് ബോട്ടുകളും ......വാരാന്ത്യങ്ങൾ സഞ്ചാരികളെക്കൊണ്ട് നിറയും .
നൂറ്റാണ്ടുകൾക്കു മുൻപേ ഇന്ത്യയിൽ നിന്നടക്കം വന്ന പരദേശികൾ ആദ്യം കാലു കുത്തിയ സ്ഥലമാണത് . . മടക്ക യാത്രയിൽ ഫുജൈറയിൽ യു,എ.ഇയിലെ ആദ്യത്തെ പള്ളിയും (അൽ-ബദിയ മോസ്‌കും ).കാണാം ..
...
നാനൂറു കിലോമീറ്ററെങ്കിലും നീണ്ടൊരു യാത്ര . അടുത്ത ദിവസം ദുബായിലെ നഗര പ്രദക്ഷിണത്തിനു കൗസർ ഉണ്ടാവും കൂടെ
മൂന്നാം ദിവസം ....,യു.എ.ഇയിലെ ഒന്നാമത്തെ ശനിയാഴ്ച .....,രണ്ടു ശനിയാഴ്ചകളും മറ്റൊരു മോനുള്ളതാണ് . , ഇക്കാടെ മോന് , ഞാൻ അവിടെയുണ്ടാവുന്ന രണ്ടു ശനിയാഴ്ചകളും അവകാശം പോലെ അവൻ മുൻകൂട്ടി ചോദിച്ചു വാങ്ങിയതാണ്
പാം ഐലന്റിന്റെ അറ്റത്തു , രണ്ടു വർഷം മുൻപ് ദുബായിൽ വന്നപ്പോൾ കയറിയ മോണോ റെയിലിന്റെ അവസാന സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ കണ്ട, വർണ്ണാഭമായ തെർമോകൂളിൽ പണിതു വെച്ച ഭീമാകാരമായ ചട്ടക്കൂട് പോലെ തോന്നിച്ച, 'അറ്റ്ലാന്റിസ്' ഒരു ഹോട്ടലാണെന്നും അവിടെ പത്തറുനൂറ് ആഡംബര മുറികളുണ്ടെന്നും എനിക്കറിയില്ലായിരുന്നു . കൗസർ പറഞ്ഞാണത് അറിഞ്ഞത് , ആ ഹോട്ടലിലെ ടിക്കറ്റിങ് കൗണ്ടറിലാണ് അവനു ജോലി . വെള്ളിയും ശനിയും ഒഴിവു ദിവസങ്ങളും .
.
വന്നന്ന് മുതൽ ശ്രദ്ധിച്ചതാണ് , ഞാൻ കാലു കുത്തിയത് മുതൽ പ്രകൃതി മുഖം കറുപ്പിച്ചിരിക്കുന്നു , രണ്ടു മൂന്നു വർഷം മഴ കണി കാണാൻ കിട്ടാത്തവർക്ക് മനസ്സിനാഹ്ലാദമാണ് . ദുബായിലെത്തിയപ്പോഴും മഴ ചാറുന്നുണ്ട് . എവിടെയെങ്കിലും ഒന്ന് ചേക്കേറിയേ പറ്റൂ.
ജുമൈറയിൽ ഒരു മാസം മുൻപ് മാത്രം തുറന്ന ഇത്തിഹാദ് (ഐക്യ) മ്യൂസിയത്തിൽ അഭയം തേടിയപ്പോൾ ഓർത്തില്ല ഏഴു നാട്ടു രാജ്യങ്ങളും ഏഴു നാട്ടു രാജാക്കന്മാരും എന്ന അവസ്ഥയിൽ നിന്ന് യുണൈറ്റഡ് അറബ് എമിരേറ്റ്സ് എന്ന ഒറ്റ രാജ്യവും ഒരൊറ്റ പതാകയുമുള്ള സമ്പന്ന രാജ്യത്തിലേക്ക് ആദ്യ ചുവടു വെച്ച ചരിത്ര ഭൂമിയാണ് അതെന്നു ! .
കെട്ടിടം പുതിയതാണ് . ദുബായിലെ ഭരണാധികാരിയുടെ ആസ്ഥാനമന്ദിരത്തിൽ വ്യത്യസ്ത എമിറേറ്റുകളിലെ ഭരണാധികാരികൾ ഒന്നിച്ചിരുന്നു ഐക്യരേഖയിൽ ഒപ്പു ചാർത്തിയ മജ്‌ലിസും ഐക്യ അറബ് നാടുകളുടെ ത്രിവർണ്ണ പതാക ആദ്യം ഉയർത്തിയ സ്ഥലവും അതേ പോലെ നിലനിൽക്കുന്നു . എല്ലാം ഡിജിറ്റലായി കാണുകയും കേൾക്കുകയും ചെയ്യാനുള്ള സംവിധാനത്തോടെ ചരിത്ര മ്യൂസിയവും ..
ഞാനോർക്കുകയായിരുന്നു , ജനിച്ചു വീഴുന്ന ഓരോ പൗരനും വീടുവെക്കാൻ സ്ഥലവും സ്വന്തം പ്ലാൻ അനുസരിച്ചു വീട് പണിയാൻ ആവശ്യമുള്ള പണവും നൽകുന്ന ഷെയ്‌ഖുമാരെയും അമീറുമാരെയും പറ്റി. സമത്വ സുന്ദര ജനാധിപത്യ രാജ്യത്തു ഒരായിരം രാജാക്കൻമാരെ വാഴിക്കുകയും അവരുടെയൊക്കെ നെറികേടുകൾക്കു ഓശാന പാടുകയും ചെയ്യുന്ന 'സ്വതന്ത്ര ജനതയിൽ ' പെട്ട പലർക്കും അവരോടു പുച്ഛമായിരിക്കും..
മഴ തോർന്നിരിക്കുന്നു . ഇനിയത്തെ യാത്ര മിറാക്കിൾ ഗാർഡൻസിലേക്കു . വാക്കുകൾ വരച്ചെടുക്കാനാവാത്ത മഹാത്ഭുതം . വിശാലമായൊരു പ്രദേശം മുഴുവൻ പൂക്കൾ മാത്രം . മിറാക്കിൾ എന്ന വാക്കിൽ ഒതുക്കാൻ പറ്റാത്ത വർണ്ണ വിസ്മയം .
(ഫോട്ടോസ് താഴെയുണ്ട്, ഇന്നലെ പോസ്റ്റ് ചെയ്ത "മൂന്നാം ദിവസം" എന്ന തലക്കെട്ടിന് കീഴിൽ )
തൊട്ടടുത്താണ് ചിത്രശലഭങ്ങളുടെ കൊട്ടാരം . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശലഭങ്ങളുടെ കൊക്കൂണുകൾ കൊണ്ട് വന്നു വിരിയിച്ചെടുത്തത്. മനസ്സിനൊരു ഇഷ്ടക്കുറവ് . ചിത്രശലഭങ്ങൾ സ്വതന്ത്ര വിഹായസ്സിൽ പറന്നു നടക്കുന്നത് കാണാനാണ് എനിക്കിഷ്ടം ...അവയ്ക്കും അങ്ങിനെയായിരിക്കില്ലേ ?
അവസാനം നാല് മണിയോടടുത്തിട്ടും തിരക്കൊഴിയാത്ത , വ്യത്യസ്ത രാജ്യങ്ങളിൽ നിന്ന് വന്നവരും സ്വദേശികളും എഴുപതും എൺപതും ദിർഹമിന് കിട്ടുന്ന മീൻ പൊരിച്ചതിനു ക്യൂ നിൽക്കുന്ന കോട്ടക്കൽ സ്വദേശികളുടെ ബൂ ഖാത്തിർ റെസ്റ്ററെന്റിൽ
നിന്നുള്ള 'ഉച്ച'ഭക്ഷണവും .
ഇനി മടങ്ങണം . ഓരോ വശത്തേക്കും ആറു വരിപ്പാതയുള്ള ..ദുബായ് - ഷാർജാ റൂട്ടിൽ ( മൂന്നു രാജപാതകളിലും ) ഒച്ചിഴയും പോലെയായിരിക്കും വാഹനങ്ങളുടെ പ്രയാണം .
നാളത്തെ പകൽ അജ്മാനിൽ...... 'ആയ കാലത്തെ ' ആത്മസുഹൃത്തായിരുന്ന , വർഷങ്ങളായി കുടുംബം മുഴുവൻ അജ്മാനിലേക്കു പറിച്ചു നട്ട് സസുഖം വാഴുന്ന റഷീദിനോടൊപ്പമായിരിക്കും ഒരു പക്ഷെ .
ഇനിയുള്ള മൂന്നു ദിവസങ്ങൾ അജ്‌മാൻ അങ്ങാടിയിലൂടെ അലഞ്ഞു നടക്കാം . അതിനു ഏതാണ് അജ്‌മാൻ ? ഷാർജ ? . ഞാൻ താമസിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്ന് പ്രഭാതത്തിന്റെ നനഞ്ഞ മുഖം പകർത്തുമ്പോൾ കാണുന്നത് ഷാർജയാണ് . അവിടെയുള്ള oxyjen ജിം ആണ് അജ്മാനിലെ എന്റെ റൂമിലേക്ക് വഴി പറഞ്ഞു കൊടുക്കാനുള്ള ലാൻഡ് മാർക്ക് .. ഒരേ റോഡിന്റെ രണ്ടു കരകളിലായി രണ്ടു രാജ്യങ്ങൾ - അല്ല രണ്ടു സംസ്ഥാനങ്ങൾ - രണ്ടു സംസ്കാരങ്ങൾ തന്നെ!
അജ്മാനിൽ ജീവിതത്തിനൊരു നാടൻ ടച്ചുണ്ട് .ടാർ ചെയ്തിട്ടില്ലാത്ത ഉൾനാടൻ റോഡുകൾ ,ഒരു മഴ പെയ്താൽ വെള്ളം തളം കെട്ടിക്കിടക്കും , വെയിലിൽ അത് വറ്റിത്തീരും വരെ . ഡ്രെയിനേജ് എന്നൊന്നില്ല ! പാതയോരത്തു നിർത്തി സർവ്വീസ് ചെയ്യുകയും പഞ്ചറടക്കുകയും ചെയ്യുന്ന വാഹനങ്ങൾ , കൊച്ചു കൊച്ചു കഫ്തീരിയകൾ നാട്ടിൽ പോലും കിട്ടാത്തത്ര രുചിയുള്ള ദോശയും വടയും പൂരിയും മസാലയും ചമ്മന്തിയും കിട്ടുന്ന തമിഴന്റെ കട , തമിഴ്‌നാട്ടിലെ ഏതോ ഗ്രാമ ചത്വരത്തിൽ എത്തിപ്പെട്ട പോലെ . ആരോ പറഞ്ഞറിഞ്ഞു വിലകുറഞ്ഞ മദ്യം കിട്ടുന്ന സൂപ്പർ മാർക്കറ്റുകളും കൊച്ചു ബാറുകളും വരെ അവിടെ സുലഭമാണെന്നു !
.
ഷാർജ ദുബായുടെ ഉപഗ്രഹ നഗരം പോലെ തോന്നിക്കും .ദുബായിൽ ജോലി ചെയ്യുന്ന പതിനായിരങ്ങൾക്ക് വേണ്ടി പണിത നൂറുക്കണക്കിന് അംബരചുംബികൾ , ഫ്‌ളാറ്റ്‌ സമുച്ഛയങ്ങൾ , വൃത്തിയുള്ള റോഡുകൾ , കുറ്റമറ്റ ഡ്രെയിനേജ് സംവിധാനം .അപരിചിതനായൊരാൾക്കു രണ്ടും തമ്മിൽ ഒരു വ്യത്യാസവുമില്ലാത്ത പോലെ .കാലത്തും വൈകുന്നേരത്തും രാത്രി ഏറെ വൈകും വരെയും ശ്വാസം മുട്ടിക്കുന്ന ഗതാഗതക്കുരുക്ക് .
.
ഷാർജക്കു പക്ഷെ ഒരു ഇസ്‌ലാമിക പരിവേഷമുണ്ട് . മധ്യത്തിൽ ശിലാഫലകത്തിൽ വിശുദ്ധ ഗ്രന്ഥം നിവർത്തി വെച്ച പോലെ കാണപ്പെടുന്ന റൗണ്ടെബൗട്ടിന് പേര് തന്നെ ഖുർആൻ റൗണ്ടെബൗട്ട് . അതിനു തൊട്ടടുത്തായാണ് തുർക്കി /മുഗൾ വാസ്തുശില്പ മാതൃകയിൽ പണിത നിരവധി കെട്ടിടങ്ങൾ . പള്ളി , സാംസ്കാരിക നിലയം , വർഷം തോറും നടത്താറുള്ള അന്താരാഷ്‌ട്ര പുസ്തക പ്രദർശന മേളക്ക് വേണ്ടിയുള്ള സ്ഥിരം കെട്ടിടം തൊട്ടടുത്താണ് .
ഷാർജയിലെ അമീറിന് സാത്വികനായൊരു പണ്ഡിതന്റെ മുഖമാണ് . ഒന്നിലധികം ഡോക്റ്ററേറ്റുകൾ നേടിയ ആ മനുഷ്യൻ അറിവിന്റെ വാതായനങ്ങൾ തുറന്നു വെച്ച് ലോകമെങ്ങുമുള്ള പ്രശസ്ത യൂണിവേഴ്സിറ്റികൾക്കു ഷാർജയിൽ ശാഖകൾ സ്ഥാപിക്കാനുള്ള സൗകര്യം കൊടുത്തിരിക്കുന്നു .
മദ്യം വിളമ്പിയെങ്കിലേ ടൂറിസം വളരൂ എന്ന് വാചകമടിക്കുന്നവർക്കു അവിടെപ്പോയി സത്യം ഗ്രഹിക്കാം .
ഇസ്‌ലാമിക് മ്യൂസിയത്തിൽ എന്നെ എത്തിച്ചു നാട്ടിൽ നിന്നെത്തിയ പെങ്ങളെയും അളിയനെയും ദുബായിലെ അതൃപ്പങ്ങൾ കാണിക്കാൻ തിരക്കിട്ടു പോവേണ്ടി വന്ന റഷീദ് ഭായിയോട് നന്ദിയുണ്ട് .ഞാനും കള്ളു കുടിക്കാത്ത കുറേ സായിപ്പന്മാരും മദാമ്മമാരും മണിക്കൂറുകൾ അവിടെ ചിലവഴിച്ചു .
ക്രിസ്തു വർഷം ഏഴാം നൂറ്റാണ്ടു മുതൽ അബ്ബാസിയാ - അമവിയ്യാ ഭരണാധികാരികൾ അടിച്ചിറക്കിയ നാണയങ്ങളും രചയിതാവിന്റെ പേരും ഊരും അറിയാത്ത ഖുർആന്റെ കയ്യെഴുത്തു പ്രതികളും ഇസ്‌ലാമിന്റെ സുവർണ്ണ കാലഘട്ടത്തിൽ ശാസ്ത്രത്തിന്റെ സമഗ്ര മേഖലകളിലും കൈവരിച്ച പുരോഗതി കാണിക്കുന്ന ഭൗമ- ജ്യോതി ശാസ്ത്ര - ജ്യോമിതീയ ഉപകരണങ്ങളും വിവരണങ്ങളും .കഅബാ മന്ദിരത്തിൽ കൊല്ലം തോറും മാറ്റിയിടാറുള്ള സുവർണ്ണാക്ഷരങ്ങളിൽ ഖുർആൻ വചനങ്ങൾ ആലേഖനം ചെയ്ത കില്ല പൊതിയുന്ന കറുത്ത പട്ടും ...........
ബുധനാഴ്ച ആസിഫിന് ഒഴിവാണ് . റാസൽ ഖൈമയിലേക്കു പ്രഭാതത്തിൽ തിരിക്കണം. ജബലുൽ ജീസ് - കരിങ്കല്ലിൽ പ്രകൃതിയെഴുതിയ മഹാകാവ്യം അവിടെയെന്നെ കാത്തിരിക്കുന്നു