Saturday, August 8, 2015

നിന്നെ കണ്ടു മുട്ടിയതിൽ പിന്നീടാണ്
കവിതയെന്നോട് കലഹിച്ചു പോയത് .
അക്ഷരങ്ങൾ കൊണ്ട്
നീ വരച്ച ചിത്രങ്ങൾ കണ്ടാണ്‌
മഴവില്ലിന്റെ നിറങ്ങൾ പോലും 
പിന്നീട് ഞാൻ കാണാതെ പോയത്
ഉദയാസ്തമയങ്ങളുടെ നിറവിന്യാസങ്ങളും
ഋതു സംക്രമണത്തിന്റെ തപ്പും തുടികളും
കുയിലിന്റെ പാട്ടും മയിലിന്റെ നൃത്തവും
പിന്നീടൊരിക്കലും ഞാൻ കണ്ടിട്ടില്ല .
കാലം അന്ന് സ്തംഭിച്ചു പോയതാണ്
മൌനം ശബ്ദങ്ങളെ ഞെരിച്ചു കൊന്നതാണ്
ഓർക്കുന്നുണ്ടോ കണ്ടു മുട്ടിയ ദിവസം
നിന്റെയുള്ളിലെ മുറിപ്പാട്
എന്റെ മുൻപിൽ അനാവരണം ചെയ്യപ്പെട്ടത്!
ചെയ്യാത്ത തെറ്റിന്റെ പേരിൽ കുരിശിലേറ്റപ്പെട്ട
അവധൂതന്റെ മുഖമായിരുന്നു നിന്റേതു .
എന്റെ പ്രാർത്ഥനകളിൽ
അന്ന് മുതൽ നീയുമുണ്ടായിരുന്നു
അഗ്നിശുദ്ധി തെളിയിച്ചു
ആൾക്കൂട്ടത്തിനു മുൻപിൽ
ഒരിക്കൽ കൂടി അവതരിക്കും വരെ
കാത്തിരിക്കും -
വെറുതെ - വെറും വെറുതെ !

ഓർമ്മകളില്ലാത്തത്

പടിഞ്ഞാറ് നിന്നൊരു കാറ്റ് വീശുന്നുണ്ട്,
പിണങ്ങിപ്പോയ മഴമേഘങ്ങൾ തിരിച്ചു വരുന്നുണ്ട്

ആഴ്ചയൊന്നായി ആകാശം നിറഞ്ഞു നിന്ന
പഞ്ഞിക്കെട്ടുകളിൽ കരി പുരണ്ടിട്ടുണ്ട് ,
തന്നു തീർക്കാനുള്ള കുടിശ്ശിക ബാക്കിയെ പറ്റി 
കാല വർഷത്തെ ആരോ ഓർമ്മിപ്പിച്ചിട്ടുണ്ട്


നന്ദിയില്ലാത്തവരെങ്കിലും 
സ്വന്തം മക്കള് കഷ്ടപ്പെടരുതെന്നു
ഭൂമിയ്ക്കുമാകാശത്തിനും തിരിച്ചറിവുണ്ട് -


ഓർമ്മകളില്ലാത്തത്
എല്ലാം പെട്ടെന്ന് മറന്നു പോവുന്നത്
മനുഷ്യർക്കാണ്!

വെന്തുരുകിയ ദിനരാത്രങ്ങളിൽ
വീണു കിട്ടിയ ഇടമഴകൾ
നൊന്തു പ്രസവിച്ച അമ്മമാരുടെ
നെഞ്ചു പൊട്ടിയ വിലാപങ്ങൾ ,
വേരോടെ പിഴുതെറിയുന്ന യന്ത്രക്കൈകളിൽ ,
മാനവും അഭിമാനവും പിച്ചിച്ചീന്തപ്പെടുമ്പോൾ
ഉള്ളുരുകി ശപിക്കാത്ത മണ്ണും കാടും പുഴകളും .

കണക്കു കൂട്ടുന്ന ,
കണക്കു തീർക്കുന്ന
തിരക്കിലാണ് നാം
എനിക്കെത്ര കിട്ടി ? നിനക്കോ ?
എല്ലാറ്റിനും ഉത്തരം കിട്ടാൻ നാളെ നമ്മളുണ്ടാവുമോ ?

Wednesday, February 26, 2014

ഏതോ വഴിയാത്രാ കച്ചവടക്കാരനിൽ നിന്ന് വാങ്ങിയൊരു
പേരില്ലാ ചെടിയുണ്ടായിരുന്നു എന്റെ വീട്ടു വളപ്പിൽ
ഒപ്പം വാങ്ങിയ സപ്പോട്ടത്തയ്യും മാവിൻ തൈകളും
കൊല്ലങ്ങൾ ഇത്ര കഴിഞ്ഞിട്ടും
ഒന്ന് പൂക്കുക പോലും ചെയ്യാതെ
പാതി വളർച്ചയിൽ മുരടിച്ചു നില്പ്പുണ്ടിപ്പോഴും
നട്ടു നനച്ച കൈകൾ കൊണ്ടത്‌
വെട്ടിക്കളയാൻ മനസ്സില്ലാത്തത് കൊണ്ട് മാത്രം
അവയിപ്പൊഴും ജീവനോടെ നില്ക്കുന്നു .

പക്ഷെ പേരില്ലാത്തയ്യ്‌
പേരാല് പോലെ വളര്ന്നു
കാട്ടു ചെടിയുടെ കരുത്തോടെ ,
അഹങ്കാരത്തോടെ,
നാലഞ്ചു വർഷം കൊണ്ട്
താൻ നിന്നിടം മുഴുവൻ സ്വന്തം സാമ്രാജ്യമാക്കി !

എന്റെ പ്രിയപ്പെട്ട അശോകത്തെച്ചിയും
എവിടുന്നൊക്കെയോ കൊണ്ട് വന്നു നട്ട
എണ്ണമറ്റ ചെമ്പരത്തി വൈവിധ്യങ്ങളും
അതിന്റെ തണലിനടിയിൽ ശ്വാസം മുട്ടി

വിരുന്നു വന്നവരോടും വഴിയെ പോകുന്നവരോടും ചോദിച്ചു
ഇതേതു മരം ?

(അപ്പോഴേക്ക് അതൊരു മരമായിരുന്നു )

ആർക്കു മറിയില്ല - എനിക്കും

പിന്നെ ഒരു വേനലവധിക്ക് ഞാനത് വെട്ടിക്കളഞ്ഞു
അതേ വാരാന്ത്യത്തിൽ
വയനാട്ടിലെ എന്റെ സുഹൃത്തിന്റെ വീട്ടിൽ
അതിഥിയായി ഞാനുറങ്ങിയ രാത്രിയിൽ
അപ്സരസ്സുകളുടെ ലോകത്തിലെന്നെയെത്തിച്ച
പൌർണ്ണമി രാവിലെ സുഗന്ധത്തിന്റെ
പേരന്യേഷിച്ചു ഞാൻ .
ചെമ്പകം പൂത്ത മണം - അതായിരുന്നു അവന്റെ മറുപടി

പിറ്റേന്ന് കാലത്ത്
ഞാനാ ചെമ്പകമരം നേരിൽ കണ്ടു
അവന്റെ മുറ്റം മുഴുവൻ തണല് വിരിച്ച ഒറ്റ മരം

വേദനയോടെ ഞാനോർത്തു ....
വെട്ടിക്കളഞ്ഞ എന്റെ കാട്ടുമരം ഒരു ചെമ്പകമായിരുന്നു

Sunday, November 17, 2013

പകുത്തെടുത്തതിന്റെ ബാക്കി വല്ലതുമുണ്ടെങ്കിൽ 
എടുത്തു വെച്ചേക്കണം
ജനിച്ചു വീഴുന്ന ശേഷക്കാർക്കായി !

ഏറെയൊന്നും വേണ്ട 
വലിച്ചു കീറാത്ത മണ്ണിന്റെയൊരു തുണ്ട് 
വെടിമരുന്നു കൊണ്ട്തകർത്തു കളയാത്തൊരു കരിമ്പാറക്കൂട്ടം
തെളിനീരോഴുകുന്നൊരു കൊച്ചു പുഴ 
അരികത്തൊരു പഞ്ചാര മണൽത്തീരം 

കഥകൾ പറയാൻ മുത്തശ്ശിമാരും
ചരിത്രം രചിക്കാൻ മുത്തച്ചന്മാരും
ബാക്കിയുണ്ടാവില്ല
കേൾക്കാൻ കുഞ്ഞുങ്ങൾക്ക്‌ നേരവും

ഐതിഹ്യത്തിലെ ഭാർഗ്ഗവരാമനിൽ തുടങ്ങിയതാണ്‌
ഓഹരി വെപ്പിന്റെ നാറ്റക്കഥകൾ
കാടും മലയും
കടലും കരയും
കരമണ്ണും കരിമണലും

ഇനിയെന്തിനു മലകളുംകാടുകളും ?
ഇടവപ്പാതിയും തുലാവർഷവും ഞാറ്റുവേലയും ?
ആയുസ്സെത്തും മുൻപ് ഒടുങ്ങും അധികപേരും !

ഇനിയൊരമ്പതു കൊല്ലം - കൂടിയാൽ !
പിന്നെ
'ഒരിടത്തൊരിടത്ത് '..........
വിക്കിപീഡിയയിൽ വായിച്ചു പഠിക്കാം മക്കൾക്ക്‌
''ദൈവത്തിന്റെ ഭൂമി പിശാചുക്കൾ പങ്കിട്ടെടുത്ത 'ചരിത്രം '
ഈ ജീവിതം തന്നെ അതിശയമല്ലേ
ആസക്തി പൂണ്ടു പുറകെ പായുന്നവനെ
ആരോ കൊക്കയിട്ടു -
(നിങ്ങളെന്താണതിന് പറയാറുള്ളത് ?)
വീഴ്ത്തുന്നത് !
പിറകിൽ നിന്ന് പൊട്ടിച്ചിരികൾ കേട്ട് തിരിഞ്ഞു നോക്കുമ്പോൾ
യാത്രയിൽ ഒപ്പമുണ്ടായിരുന്നവരുടെ മുഖങ്ങളിൽ
പുച്ഛം നിറഞ്ഞു നിൽക്കുന്നത്!

മരണം വിലയ്ക്ക് വാങ്ങാൻ കൊതിച്ചവന് മുൻപിൽ
വാതിലുകൾ കൊട്ടിയടക്കപ്പെടുന്നത് ,
കാർഡിയാക്ക് അറസ്റ്റു വന്നു വെന്റിലേറ്ററിൽ കിടന്നിരുന്നവൻ
ഗ്യാസ്ട്രബിളെന്നു വെളുക്കേ ചിരിച്ചു പടി കയറി വരുന്നത് ,
കാരണവൻ താനെന്നുപറഞ്ഞു
ചാരുകസേരയിൽ ഇരുന്നവൻ
ദേഷ്യവും സങ്കടവും കൊണ്ട് പല്ലിറുമ്മുന്നതു കണ്ടു
മുറിച്ചിട്ട മൂവാണ്ടൻ മാവിന് ചിരിക്കാൻ തോന്നുന്നത് .

ജീവിതം ഒരതിശയം തന്നെയാണ്
ആരും തിരിഞ്ഞു നോക്കാനില്ലാതെ
(മരണത്തിനും ജീവിതത്തിനും വേണ്ടാതെ )
ഉമ്മറക്കോലായിലെ മച്ചും നോക്കി കിടക്കുന്നവന് മുൻപിൽ
എന്നും ശത്രുവെന്ന് കരുതിയവൻ
പ്രത്യക്ഷപ്പെടുന്നത്
തലയല്പം പിടിച്ചുയർത്തി ഭക്ഷണം വായിൽ വെച്ചു തരുന്നത്
കുടിക്കാൻ വെള്ളവും കിടക്കാൻ വാട്ടർ ബെഡും ,
ഒന്നും ആലോചിക്കരുതെന്നും
എന്നും ഒപ്പമുണ്ടാവുമെന്നും
സ്നേഹവും കാരുണ്യവും ചേർന്നൊരു ആശ്വാസവചനവും .

ജീവിതം വല്ലാത്തൊരു അതിശയം തന്നെയാ
എന്റെ വിളി കേൾക്കുന്നിടത്തെവിടെയോ
നീയിരിപ്പുണ്ടെന്ന അറിവ്
സ്നേഹിക്കുന്നെന്ന് തുറന്നു പറഞ്ഞില്ലെങ്കിലും
വെറുക്കാൻ നിനക്കാവില്ലെന്ന ഉറപ്പു
ഇടയ്ക്കിടെ അപ്രത്യക്ഷമാവുമ്പോഴും
മനസ്സിനകത്ത് നീയുണ്ടെന്ന തിരിച്ചറിവ്
ഓരോ ഉദയവും എനിക്ക് കാണാനാണെന്നും
അസ്തമയം എനിക്കും നിനക്കും അസഹ്യമാണെന്നും
ഉള്ളൊരു തോന്നൽ

പ്രണയമല്ലിത്
സമാന മനസ്കർ തമ്മിലുള്ള ഹൃദയ ബന്ധം
ചിലപ്പോൾ നിന്റെയഭാവം
എന്റെ സ്വസ്ഥത തകർക്കും
ഒരിക്കലും കണ്ടു മുട്ടാതിരുന്നെങ്കിൽ
അപരിചിതരുടെ തുരുത്തിൽ
ഞാനും നീയും മുഖമില്ലാത്ത രണ്ടു മനുഷ്യരായിരുന്നുവെങ്കിൽ
നിന്റെ ഓർമ്മ പോലും എന്റെ ഉറക്കം കെടുത്തില്ലായിരുന്നു !

മനസ്സ് പറയുന്നു
നാളെ എനിക്ക് മാത്രം കാണാനാവുന്നൊരു പകൽ നക്ഷത്രമായി
നീ വീണ്ടും ഉദിച്ചേക്കുമെന്ന് ,
പിന്നെ രാവും പകലും നീ എന്റെ നിഴലായി
കൂടെയുണ്ടാവുമെന്നു!!
ഒരു സിംഹത്തിന്റെ ജീവ ചരിത്രമാണിത് 
ചിലന്തി വലകൾ മൂടിയ ഗുഹാമുഖത്തിലൂടെ 
പുറത്തേക്കു വന്ന 
തോറ്റവന്റെ നെടുവീർപ്പുകളിലൂടെ ഞാൻ വായിച്ചെടുത്തത്

ഒരിക്കൽ 
അവനീ കൊടിയ വനത്തിന്റെയധിപൻ 
മലയിറങ്ങി താഴ്വാരത്തിലെത്തുമ്പോൾ 
മയിലുകളുടെ നൃത്തച്ചുവടുകൾ പിഴക്കും
കുയിലിന്റെ പാട്ടും 

പുൽമേടുകളിലെ ഇളം നാമ്പുകളിൽ
പേടമാനിന്റെ ചുടു ചോര പുരളും
അഹന്തയുടെ ഗർജ്ജനത്തിൽ
ദിഗന്തങ്ങൾ നടുങ്ങും
ഭീതിയുടെ ജഡത്തത്തിൽ
ഇരകളുടെ വിലാപങ്ങൾ
അമർന്നൊടുങ്ങും

ഒടുക്കം
ജരാനരകൾ ബാധിച്ചു ഏകനായി
മനസ്സെത്തുന്നിടത്ത് ശരീരമെത്താതായി
(എല്ലാറ്റിനും ഒരവസാനമുണ്ടല്ലോ!)
വെളിച്ചം പോലും കടന്നു വരാത്ത ഈ ഗുഹയ്ക്കകത്തായിരിക്കും
മരണം

ഇപ്പോൾ താഴ്വരകളിൽ വസന്തം വിരുന്നു വന്നിരിക്കും
മഴമേഘങ്ങൾക്ക് കാത്തു നിൽക്കാതെ
മയിലുകൾ നൃത്തം ചെയ്യുന്നുണ്ടാവും
ഋതു സംക്രമണങ്ങൾക്ക് അവധി കൊടുത്ത്
പുൽക്കൊടികൾക്ക് പുതുനാമ്പുകളും
ഓരോ പുൽതുമ്പത്തും
മഴത്തുള്ളികളും മഞ്ഞു തുള്ളികളും
അവിടെയൊക്കെ ഒരായിരം സൂര്യന്മാരും