Wednesday, February 26, 2014

ഏതോ വഴിയാത്രാ കച്ചവടക്കാരനിൽ നിന്ന് വാങ്ങിയൊരു
പേരില്ലാ ചെടിയുണ്ടായിരുന്നു എന്റെ വീട്ടു വളപ്പിൽ
ഒപ്പം വാങ്ങിയ സപ്പോട്ടത്തയ്യും മാവിൻ തൈകളും
കൊല്ലങ്ങൾ ഇത്ര കഴിഞ്ഞിട്ടും
ഒന്ന് പൂക്കുക പോലും ചെയ്യാതെ
പാതി വളർച്ചയിൽ മുരടിച്ചു നില്പ്പുണ്ടിപ്പോഴും
നട്ടു നനച്ച കൈകൾ കൊണ്ടത്‌
വെട്ടിക്കളയാൻ മനസ്സില്ലാത്തത് കൊണ്ട് മാത്രം
അവയിപ്പൊഴും ജീവനോടെ നില്ക്കുന്നു .

പക്ഷെ പേരില്ലാത്തയ്യ്‌
പേരാല് പോലെ വളര്ന്നു
കാട്ടു ചെടിയുടെ കരുത്തോടെ ,
അഹങ്കാരത്തോടെ,
നാലഞ്ചു വർഷം കൊണ്ട്
താൻ നിന്നിടം മുഴുവൻ സ്വന്തം സാമ്രാജ്യമാക്കി !

എന്റെ പ്രിയപ്പെട്ട അശോകത്തെച്ചിയും
എവിടുന്നൊക്കെയോ കൊണ്ട് വന്നു നട്ട
എണ്ണമറ്റ ചെമ്പരത്തി വൈവിധ്യങ്ങളും
അതിന്റെ തണലിനടിയിൽ ശ്വാസം മുട്ടി

വിരുന്നു വന്നവരോടും വഴിയെ പോകുന്നവരോടും ചോദിച്ചു
ഇതേതു മരം ?

(അപ്പോഴേക്ക് അതൊരു മരമായിരുന്നു )

ആർക്കു മറിയില്ല - എനിക്കും

പിന്നെ ഒരു വേനലവധിക്ക് ഞാനത് വെട്ടിക്കളഞ്ഞു
അതേ വാരാന്ത്യത്തിൽ
വയനാട്ടിലെ എന്റെ സുഹൃത്തിന്റെ വീട്ടിൽ
അതിഥിയായി ഞാനുറങ്ങിയ രാത്രിയിൽ
അപ്സരസ്സുകളുടെ ലോകത്തിലെന്നെയെത്തിച്ച
പൌർണ്ണമി രാവിലെ സുഗന്ധത്തിന്റെ
പേരന്യേഷിച്ചു ഞാൻ .
ചെമ്പകം പൂത്ത മണം - അതായിരുന്നു അവന്റെ മറുപടി

പിറ്റേന്ന് കാലത്ത്
ഞാനാ ചെമ്പകമരം നേരിൽ കണ്ടു
അവന്റെ മുറ്റം മുഴുവൻ തണല് വിരിച്ച ഒറ്റ മരം

വേദനയോടെ ഞാനോർത്തു ....
വെട്ടിക്കളഞ്ഞ എന്റെ കാട്ടുമരം ഒരു ചെമ്പകമായിരുന്നു

Sunday, November 17, 2013

പകുത്തെടുത്തതിന്റെ ബാക്കി വല്ലതുമുണ്ടെങ്കിൽ 
എടുത്തു വെച്ചേക്കണം
ജനിച്ചു വീഴുന്ന ശേഷക്കാർക്കായി !

ഏറെയൊന്നും വേണ്ട 
വലിച്ചു കീറാത്ത മണ്ണിന്റെയൊരു തുണ്ട് 
വെടിമരുന്നു കൊണ്ട്തകർത്തു കളയാത്തൊരു കരിമ്പാറക്കൂട്ടം
തെളിനീരോഴുകുന്നൊരു കൊച്ചു പുഴ 
അരികത്തൊരു പഞ്ചാര മണൽത്തീരം 

കഥകൾ പറയാൻ മുത്തശ്ശിമാരും
ചരിത്രം രചിക്കാൻ മുത്തച്ചന്മാരും
ബാക്കിയുണ്ടാവില്ല
കേൾക്കാൻ കുഞ്ഞുങ്ങൾക്ക്‌ നേരവും

ഐതിഹ്യത്തിലെ ഭാർഗ്ഗവരാമനിൽ തുടങ്ങിയതാണ്‌
ഓഹരി വെപ്പിന്റെ നാറ്റക്കഥകൾ
കാടും മലയും
കടലും കരയും
കരമണ്ണും കരിമണലും

ഇനിയെന്തിനു മലകളുംകാടുകളും ?
ഇടവപ്പാതിയും തുലാവർഷവും ഞാറ്റുവേലയും ?
ആയുസ്സെത്തും മുൻപ് ഒടുങ്ങും അധികപേരും !

ഇനിയൊരമ്പതു കൊല്ലം - കൂടിയാൽ !
പിന്നെ
'ഒരിടത്തൊരിടത്ത് '..........
വിക്കിപീഡിയയിൽ വായിച്ചു പഠിക്കാം മക്കൾക്ക്‌
''ദൈവത്തിന്റെ ഭൂമി പിശാചുക്കൾ പങ്കിട്ടെടുത്ത 'ചരിത്രം '
ഈ ജീവിതം തന്നെ അതിശയമല്ലേ
ആസക്തി പൂണ്ടു പുറകെ പായുന്നവനെ
ആരോ കൊക്കയിട്ടു -
(നിങ്ങളെന്താണതിന് പറയാറുള്ളത് ?)
വീഴ്ത്തുന്നത് !
പിറകിൽ നിന്ന് പൊട്ടിച്ചിരികൾ കേട്ട് തിരിഞ്ഞു നോക്കുമ്പോൾ
യാത്രയിൽ ഒപ്പമുണ്ടായിരുന്നവരുടെ മുഖങ്ങളിൽ
പുച്ഛം നിറഞ്ഞു നിൽക്കുന്നത്!

മരണം വിലയ്ക്ക് വാങ്ങാൻ കൊതിച്ചവന് മുൻപിൽ
വാതിലുകൾ കൊട്ടിയടക്കപ്പെടുന്നത് ,
കാർഡിയാക്ക് അറസ്റ്റു വന്നു വെന്റിലേറ്ററിൽ കിടന്നിരുന്നവൻ
ഗ്യാസ്ട്രബിളെന്നു വെളുക്കേ ചിരിച്ചു പടി കയറി വരുന്നത് ,
കാരണവൻ താനെന്നുപറഞ്ഞു
ചാരുകസേരയിൽ ഇരുന്നവൻ
ദേഷ്യവും സങ്കടവും കൊണ്ട് പല്ലിറുമ്മുന്നതു കണ്ടു
മുറിച്ചിട്ട മൂവാണ്ടൻ മാവിന് ചിരിക്കാൻ തോന്നുന്നത് .

ജീവിതം ഒരതിശയം തന്നെയാണ്
ആരും തിരിഞ്ഞു നോക്കാനില്ലാതെ
(മരണത്തിനും ജീവിതത്തിനും വേണ്ടാതെ )
ഉമ്മറക്കോലായിലെ മച്ചും നോക്കി കിടക്കുന്നവന് മുൻപിൽ
എന്നും ശത്രുവെന്ന് കരുതിയവൻ
പ്രത്യക്ഷപ്പെടുന്നത്
തലയല്പം പിടിച്ചുയർത്തി ഭക്ഷണം വായിൽ വെച്ചു തരുന്നത്
കുടിക്കാൻ വെള്ളവും കിടക്കാൻ വാട്ടർ ബെഡും ,
ഒന്നും ആലോചിക്കരുതെന്നും
എന്നും ഒപ്പമുണ്ടാവുമെന്നും
സ്നേഹവും കാരുണ്യവും ചേർന്നൊരു ആശ്വാസവചനവും .

ജീവിതം വല്ലാത്തൊരു അതിശയം തന്നെയാ
എന്റെ വിളി കേൾക്കുന്നിടത്തെവിടെയോ
നീയിരിപ്പുണ്ടെന്ന അറിവ്
സ്നേഹിക്കുന്നെന്ന് തുറന്നു പറഞ്ഞില്ലെങ്കിലും
വെറുക്കാൻ നിനക്കാവില്ലെന്ന ഉറപ്പു
ഇടയ്ക്കിടെ അപ്രത്യക്ഷമാവുമ്പോഴും
മനസ്സിനകത്ത് നീയുണ്ടെന്ന തിരിച്ചറിവ്
ഓരോ ഉദയവും എനിക്ക് കാണാനാണെന്നും
അസ്തമയം എനിക്കും നിനക്കും അസഹ്യമാണെന്നും
ഉള്ളൊരു തോന്നൽ

പ്രണയമല്ലിത്
സമാന മനസ്കർ തമ്മിലുള്ള ഹൃദയ ബന്ധം
ചിലപ്പോൾ നിന്റെയഭാവം
എന്റെ സ്വസ്ഥത തകർക്കും
ഒരിക്കലും കണ്ടു മുട്ടാതിരുന്നെങ്കിൽ
അപരിചിതരുടെ തുരുത്തിൽ
ഞാനും നീയും മുഖമില്ലാത്ത രണ്ടു മനുഷ്യരായിരുന്നുവെങ്കിൽ
നിന്റെ ഓർമ്മ പോലും എന്റെ ഉറക്കം കെടുത്തില്ലായിരുന്നു !

മനസ്സ് പറയുന്നു
നാളെ എനിക്ക് മാത്രം കാണാനാവുന്നൊരു പകൽ നക്ഷത്രമായി
നീ വീണ്ടും ഉദിച്ചേക്കുമെന്ന് ,
പിന്നെ രാവും പകലും നീ എന്റെ നിഴലായി
കൂടെയുണ്ടാവുമെന്നു!!
ഒരു സിംഹത്തിന്റെ ജീവ ചരിത്രമാണിത് 
ചിലന്തി വലകൾ മൂടിയ ഗുഹാമുഖത്തിലൂടെ 
പുറത്തേക്കു വന്ന 
തോറ്റവന്റെ നെടുവീർപ്പുകളിലൂടെ ഞാൻ വായിച്ചെടുത്തത്

ഒരിക്കൽ 
അവനീ കൊടിയ വനത്തിന്റെയധിപൻ 
മലയിറങ്ങി താഴ്വാരത്തിലെത്തുമ്പോൾ 
മയിലുകളുടെ നൃത്തച്ചുവടുകൾ പിഴക്കും
കുയിലിന്റെ പാട്ടും 

പുൽമേടുകളിലെ ഇളം നാമ്പുകളിൽ
പേടമാനിന്റെ ചുടു ചോര പുരളും
അഹന്തയുടെ ഗർജ്ജനത്തിൽ
ദിഗന്തങ്ങൾ നടുങ്ങും
ഭീതിയുടെ ജഡത്തത്തിൽ
ഇരകളുടെ വിലാപങ്ങൾ
അമർന്നൊടുങ്ങും

ഒടുക്കം
ജരാനരകൾ ബാധിച്ചു ഏകനായി
മനസ്സെത്തുന്നിടത്ത് ശരീരമെത്താതായി
(എല്ലാറ്റിനും ഒരവസാനമുണ്ടല്ലോ!)
വെളിച്ചം പോലും കടന്നു വരാത്ത ഈ ഗുഹയ്ക്കകത്തായിരിക്കും
മരണം

ഇപ്പോൾ താഴ്വരകളിൽ വസന്തം വിരുന്നു വന്നിരിക്കും
മഴമേഘങ്ങൾക്ക് കാത്തു നിൽക്കാതെ
മയിലുകൾ നൃത്തം ചെയ്യുന്നുണ്ടാവും
ഋതു സംക്രമണങ്ങൾക്ക് അവധി കൊടുത്ത്
പുൽക്കൊടികൾക്ക് പുതുനാമ്പുകളും
ഓരോ പുൽതുമ്പത്തും
മഴത്തുള്ളികളും മഞ്ഞു തുള്ളികളും
അവിടെയൊക്കെ ഒരായിരം സൂര്യന്മാരും 

Wednesday, October 17, 2012

1991 അന്ന് ഖത്തറില്‍ എമിഗ്രേഷന്‍ വകുപ്പില്‍ ടൈപിസ്റ്റ്‌ ആയി ജോലി. നോക്കുന്നു. മലയാളിയായി ഞാന്‍ ഒരുത്തന്‍ മാത്രം. സൂഖുല്‍ അലിയിലെ പുതിയ ഓഫീസ് കെട്ടിടത്തില്‍ മാറി ഏറെ കഴിയും മുന്‍പ്, residens permit - ഇഖാമ - കമ്പ്യൂട്ടറില്‍ ആക്കുന്ന സംരംഭം . .ദിവസവും കൌണ്ടറില്‍ വാങ്ങി വെക്കുന്ന നൂറുക്കണക്കിനു പാസ്പോര്‍ട്ടില്‍ ഇഖാമ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ - അതും അറബി ഭാഷയില്‍ - ഞാനടക്കം അഞ്ചാറു പേര്
 മാത്രം,ബാക്കിയുള്ളവരൊക്കെ സുഡാനികള്‍....ആയിരക്കണക്കിന് പ്രവാസികളുടെ ജീവിതം കൊണ്ടുള്ള കളി .മാസങ്ങള്‍ കഴിഞ്ഞിട്ടും തന്റെ പാസ്പോര്‍ട്ട് എവിടെയാണെന്ന് പോലും അറിയാതെ , അത്യാവശ്യങ്ങള്‍ക്ക് നാട്ടിലൊന്നു പോവാന്‍ സാധിക്കാതെ നട്ടം തിരിയുന്നു പലരും ...ഉച്ചക്ക് ശേഷം ഓവര്‍ ടൈം ചെയ്യും. ..അങ്ങനെയിരിക്കുമ്പോള്‍ നാലഞ്ചു ദിവസം തുടര്‍ച്ചയായി ഓഫീസിന്റെ പടിക്കല്‍ മുഖത്ത്, ഖനീഭവിച്ച ദുഖവുമായി ഒരു മനുഷ്യനെ കാണുന്നു.എന്തൊക്കെയോ പറയണമെന്നുണ്ട് ആ പാവത്തിന്.ഒടുക്കം ഒരു വൈകുന്നേരം , ഞാന്‍ ചോദിച്ചപ്പോള്‍ പൊട്ടിക്കരയുകയായിരുന്നു..വിതുമ്പലിനിടയില്‍ അയാള്‍ പറഞ്ഞു തീര്‍ത്തു ....മൂന്നു മാസമായി പാസ്പോര്‍ട്ട് ഇവിടെ കൊടുത്തിട്ട് , ഇപ്പോള്‍ അച്ഛന് സുഖമില്ലെന്നും മരിക്കും മുന്പ് എന്നെയൊന്നു കാണണമെന്നും പറയുന്നു...സാര്‍ - ആ വിളി അന്നും ഇന്നും എനിക്ക് അരോചകമാണ് ....... ഞാനെന്റെ ഓഫീസറോട് സംസാരിച്ചു .ഹൃദയമുള്ള ആ മനുഷ്യന്‍ അയാളെ വിളിപ്പിച്ചു , ഒപ്പം അന്ന് ജോലിക്ക് ഹാജരായ മുഴുവന്‍ ആളും - കേണല്‍ റാങ്കിലുള്ള ഹസ്സന്‍ യാഖൂബ് എന്ന ആ വലിയ മനുഷ്യനടക്കം പരതി അവസാനം ആ പാവത്തിന്റെ പാസ്പോര്‍ട്ട് കണ്ടെത്തി. ഇഖാമ അടിച്ചു നിറഞ്ഞ കണ്ണുമായി ആ മനുഷ്യന്‍ പോയി .....പിന്നീട് മാസങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ സൂഖ് ഫാലയില്‍ വെച്ച് ഒരു മനുഷ്യന്‍ എന്റെ കൈ പിടിച്ചു നിര്‍ത്തുന്നു - നിങ്ങളെന്നെ ഓര്‍ക്കുന്നോ ? അന്നും ഇന്നും ഒരാളെ പലവട്ടം കണ്ടു പരിചയപ്പെട്ടാലും എന്റെ ഓര്‍മ്മയില്‍ നില്‍ക്കില്ല .അധികം ..വിഷമിപ്പിക്കാതെ അയാള്‍ തന്നെ പറഞ്ഞു , അന്ന് എന്റെ ഇഖാമ അടിച്ചു തന്ന അന്ന് തന്നെ ഞാന്‍ നാട്ടിലേക്ക് പുറപ്പെട്ടു , അച്ഛനെ കണ്ടു , സംസാരിച്ചു , മരണ നേരത്ത് ഞാന്‍ അടുത്ത് തന്നെ ഉണ്ടായിരുന്നു , കര്‍മ്മങ്ങളൊക്കെ കഴിഞ്ഞു തിരിച്ചു വന്ന അന്ന് മുതല്‍ നിങ്ങളെ കാണാന്‍ കാത്തിരിക്കുകയായിരുന്നു , നന്ദിയുണ്ട് .... സുഹൃത്തേ .........നന്ദി പറയേണ്ടത് ഞാനാണ് , വിചാരിക്കാത്ത ഇടങ്ങളില്‍ നിന്ന് സ്നേഹവും സഹായങ്ങളും വാരിക്കോരി ലഭിക്കുമ്പോള്‍ ഞാനും നന്ദിയോടെ ഓര്‍ക്കാറുണ്ട് , നിങ്ങളെ , നിങ്ങളെപ്പോലെ പലരെയും .അറുപതു കഴിഞ്ഞിട്ടും ഒരു വിധം ആരോഗ്യത്തോടെ ഞാന്‍ ജീവിക്കുന്നത് , കഷ്ടപ്പാടും ദുരിതങ്ങളും കൊണ്ടെന്നെ ദൈവം പരീക്ഷിക്കാതിരിക്കുന്നത് , നാളെ മറ്റൊരു ലോകത്തെ ശാശ്വതമായ ജീവിതത്തെ പ്പറ്റി സ്വപ്നം കാണാന്‍ എനിക്ക് ശക്തി തരുന്നത് നിങ്ങളുടെയൊക്കെ പ്രാര്‍ഥനകള്‍ ആണ്

Monday, October 15, 2012

മഹമൂദ് ചേന്ദമംഗല്ലുര്‍ ...mezhukuthiriye patti oru kavitha


മെഴുകുതിരിയെപ്പറ്റി
കവിതയെഴുതണമെന്ന്
ഒരു കൂട്ടുകാരന്‍ ആവശ്യപ്പെടുന്നു.
തീപ്പൊരിയെങ്ങനെ
കാട്ടുതീയാവുമെന്ന്
കാണിച്ചുതരാമെന്നൊരു സുഹൃത്ത് അവകാശപ്പെട്ടിരുന്നു
ഒരു വലിയ ജന്മമെങ്ങനെ
വ്യര്‍ഥതയില്‍ ഹോമിക്കാമെന്ന്
അനുഭവിച്ചറിഞ്ഞവനാണ് ഞാന്‍
മെഴുകുതിരിയുടേത് പക്ഷേ
അത്തരമൊരു ദുരന്തമല്ല
മെഴുകുതിരിയുടേത് ഒരു ദുരന്തമേയല്ല
ആറാം ക്ലാസില്‍
സാമൂഹ്യശാസ്ത്രം പഠിപ്പിച്ചിരുന്ന ആറുമുഖന്‍ മാസ്റ്റര്‍
'വനവിഭവങ്ങളുടെ കൂട്ടത്തില്‍ മെഴുകുമുള്‍പ്പെടുന്നെന്ന്‍
പഠിപ്പിച്ചിരുന്നു
(അതുപക്ഷേ മെഴുകുതിരികളുണ്ടാക്കുന്ന മെഴുകല്ലെന്ന്
മനസ്സിലാക്കാനുള്ള സാമാന്യജ്ഞാനം
ഇന്നേത് കുട്ടിക്കുമുണ്ട്)
മെഴുകുതിരിയെപ്പറ്റി കവിതയെഴുതാനല്ല
ചൂടും വിങ്ങലുമുള്ള ഈ രാപ്പാതിയിലും
ഞാനുറങ്ങാതിരിക്കുന്നത്
മേശപ്പുറത്ത്
ഏറെ നിലവാരമുള്ളൊരു വാരികയുടെ

മുഖപ്പേജ്
'എന്റെ വോട്ട് - എന്റെ രാഷ്ട്രീയം'
കവര്‍ സ്റ്റോറി
കവര്‍പേജില്‍ കൊടുത്ത ചിത്രങ്ങളില്‍
കറുത്ത ഫ്രെയിം കണ്ണടയും കഷണ്ടിയുമുള്ള മുഖം
ഈ മുഖം എനിക്കപരിചിതമല്ലല്ലോ
ഓര്‍മകള്‍
എഴുപതുകളുടെ അവസാനത്തിലേക്ക്
വയനാട്ടില്‍ - എന്റെ വാടകമുറിയില്‍
ഉറക്കം അന്യംനിന്നൊരു ശരത്‍ക്കാല രാത്രി
നിറഞ്ഞ നിലാവില്‍
നനുത്ത മഞ്ഞില്‍
ദൂരെ അമ്പുകുത്തിമല
കാറ്റിന് കാപ്പിപ്പുക്കളുടെ സുഗന്ധം
ഏതു ശിലാഹൃദയത്തിലും കവിതയുറയുന്ന
ധന്യ നിമിഷങ്ങള്‍
..............................................
താടകയമ്പേറ്റേറെ അംഗഭംഗങ്ങള്‍ വന്നു
പാറയായ് കിടക്കുന്നു അമ്പുകുത്തിയായ് .. ദൂരെ
ജ്വലിച്ച കാമത്തിന്റെ രക്തസാക്ഷിയാമവള്‍
വിളിപ്പൂ മഞ്ഞിന്‍ വിരി പുതച്ചു മയങ്ങിടാന്‍
എന്നെ മദോന്‍മത്തനാക്കിയൊരിളം കാറ്റില്‍
എങ്ങനെത്തിരിച്ചെത്തീ വയല്‍നാടേ നിന്‍ഗന്ധം?
ആയിരം കാപ്പിപ്പൂക്കള്‍ തന്നുയിര്‍ കവര്‍ന്നെടു-
ത്താനന്ദ നൃത്തം ചെയ്ത മന്ദമാരുത ഗര്‍വ്വം!
എഴുതി മുഴുമിപ്പിച്ചില്ല
വാതിലില്‍ മുട്ടുന്നതാരെന്നൂഹിക്കാം
വൈകുന്നേരം അമ്പലവയലങ്ങാടിയില്‍ കണ്ടപ്പോള്‍
കവി സുഹൃത്ത് പറഞ്ഞിരുന്നു-
ഇന്നൊരതിഥി വരുമെന്ന്,
ആരെന്നുമെന്തിനെന്നും അന്വേഷിക്കേണ്ടെന്ന്,
പുലരും മുമ്പയാള്‍ പോകുമെന്നും
അകത്തേക്ക് കടന്നുവന്നതീമുഖം
വാരികയുടെ പുറംതാളില്‍ ഞാന്‍ കണ്ട അതേ മുഖം
ക്ഷീണിച്ചിരുന്നു
കണ്ണുകളില്‍ ഇപ്പോഴത്തേതിനേക്കാള്‍ തീക്ഷ്ണത
ഏറെ നേരം കവിത ചൊല്ലിത്തന്നു.
ഞാനെഴുതുന്ന പൊട്ടക്കവിതകള്‍ പോലെയല്ല
തപ്പും തുടിയും താളവുമീണവുമുള്ളവ
ശാന്ത - കിരാതവൃത്തം - കാട്ടാളന്‍
മുഴങ്ങുന്ന ശബ്ദത്തില്‍
മുഖത്തുനിന്ന് കണ്ണെടുക്കാതെ കേട്ടുനിന്നു
തീപ്പൊരികള്‍ കാട്ടുതീയാവുന്ന നാളുകള്‍
അന്നയാളുടെ സ്വപ്നമായിരുന്നു
കിഴക്കുദിച്ച ചുവന്ന നക്ഷത്രത്തെപ്പറ്റി
ഗ്രാമങളില്‍ വിമോചിത മേഖലകളുണ്ടാക്കി
നഗരങ്ങളെ വളയുന്നതിനെപ്പറ്റി
പറയാന്‍ തുടങ്ങുമ്പോഴേ ഞാന്‍ തടഞ്ഞു.
എനിക്കതിലൊന്നും വിശ്വാസമില്ലെന്ന്
ഇവിടെയിതൊന്നും നടക്കാന്‍ പോവില്ലെന്ന്
ഞാനെന്റെ
പൊട്ടക്കവിതകളും കൊച്ചു സ്വപ്നങ്ങളുമായി
കഴിഞ്ഞുകൊള്ളാമെന്ന്
ഇന്ന്
കവര്‍ സ്റ്റോറിയിലെ അവസാന പേജുകളില്‍
അയാള്‍ കുറിച്ചിട്ടതും ഇതൊക്കെത്തന്നെ
എനിക്ക്
സ്വപ്നം കാണാനൊരു രണ്ടാം പിറവിയെങ്കിലുമുണ്ട്
ഉരുകിയുരുകി
സ്വയം ഇല്ലാതാവുന്ന
മെഴുകുതിരികള്‍ പുനര്‍ജനിക്കാറുണ്ടോ ആവോ?