Saturday, February 27, 2016

ഏതോ വഴിയാത്രാ കച്ചവടക്കാരനിൽ നിന്ന് വാങ്ങിയൊരു
പേരില്ലാ ചെടിയുണ്ടായിരുന്നു വീട്ടു വളപ്പിൽ
ഒപ്പം വാങ്ങിയ സപ്പോട്ടത്തയ്യും മാവിൻ തൈകളും
കൊല്ലങ്ങൾ കഴിഞ്ഞിട്ടും
ഒന്ന് പൂക്കുക പോലും ചെയ്യാതെ
പാതി വളർച്ചയിൽ മുരടിച്ചു നില്പ്പുണ്ടിപ്പോഴും
നട്ടു നനച്ച കൈകൾ കൊണ്ടത്‌
വെട്ടിക്കളയാൻ മനസ്സില്ലാത്തത് കൊണ്ട് മാത്രം
അവയിപ്പൊഴും ജീവനോടെ നില്ക്കുന്നു .
പേരില്ലാത്തയ്യ്‌
പേരാല് പോലെ വളര്ന്നു
കാട്ടു ചെടിയുടെ കരുത്തോടെ ,
അഹങ്കാരത്തോടെ,
നാലഞ്ചു വർഷം കൊണ്ട്
നിന്നിടം മുഴുവൻ സ്വന്തം സാമ്രാജ്യമാക്കി !
എന്റെ പ്രിയപ്പെട്ട അശോകത്തെച്ചിയും
എവിടുന്നൊക്കെയോ കൊണ്ട് വന്നു നട്ട
എണ്ണമറ്റ ചെമ്പരത്തി വൈവിധ്യങ്ങളും
അതിന്റെ തണലിനടിയിൽ ശ്വാസം മുട്ടി
വിരുന്നു വന്നവരോടും വഴിയെ പോകുന്നവരോടും ചോദിച്ചു
ഇതേതു മരം ?
(അപ്പോഴേക്ക് അതൊരു മരമായിരുന്നു )
ആർക്കു മറിയില്ല - എനിക്കും
പിന്നെ ഒരു വേനലവധിക്ക് ഞാനത് വെട്ടിക്കളഞ്ഞു
അതേ വാരാന്ത്യത്തിൽ
വയനാട്ടിലെ എന്റെ സുഹൃത്തിന്റെ വീട്ടിൽ
അതിഥിയായി ഞാനുറങ്ങിയ രാത്രിയിൽ
അപ്സരസ്സുകളുടെ ലോകത്തിലെന്നെയെത്തിച്ച
പൌർണ്ണമി രാവിലെ സുഗന്ധത്തിന്റെ
പേരന്യേഷിച്ചു ഞാൻ .
ചെമ്പകം പൂത്ത മണം - അതായിരുന്നു അവന്റെ മറുപടി
പിറ്റേന്ന് കാലത്ത്
ഞാനാ ചെമ്പകമരം നേരിൽ കണ്ടു
അവന്റെ മുറ്റം മുഴുവൻ തണല് വിരിച്ച ഒറ്റ മരം
വേദനയോടെ ഞാനോർത്തു ....
വെട്ടിക്കളഞ്ഞ എന്റെ കാട്ടുമരം ഒരു ചെമ്പകമായിരുന്നു !

Monday, February 8, 2016

ദോഹയിൽ നിന്ന് സൗദി അതിർത്തിയിൽ എത്താൻ തന്നെ നൂറിൽ ചില്വാനം കിലോമീറ്റർ താണ്ടണം . അതിർത്തി ചെക്ക് പോസ്റ്റിലെ നടപടികൾ കഴിഞ്ഞു ആദ്യത്തെ നഗരമായ അൽ ഇഹ്സാ (അൽ- ഹുഫൂഫ് )നഗരത്തിൽ എത്തുമ്പോഴേക്കു ഉച്ചയായി .
ഇനിയും 1300 കിലോമീറ്റർ ദൂരം ഡ്രൈവ് ചെയ്യണം മദീനയിലേക്ക് . ഭാര്യയും ഇളയ മകനും  മാത്രം ഉൾപ്പെടുന്ന എന്റെ കൊച്ചു കുടുംബം .
ആദ്യം മദീന - പിന്നെ മക്ക , തിരിച്ചു വരവും (പോക്കും) തലസ്ഥാനമായ റിയാദ് വഴി - നഗരത്തിന്റെ ഹൃദയം തൊടാതെ ..........,കൂട്ടിനു വേറൊരു വണ്ടിയിൽ ഇക്കയും ഇത്തയും മക്കളും  .
റൌണ്ട് അബൗട്ടും ട്രാഫിക് സിഗ്നലും വഴി മുടക്കാനില്ലാത്ത നാലുവരിപ്പാത
അത്ഭുതം തോന്നും സൌദിയുടെ ഭൂപ്രകൃതി . ..ഖത്തറിൽ നഗരത്തിനു പുറത്തു കണ്ടു പരിചയിച്ച വരണ്ട ഭൂമിയില്ലേ - ചെറു പാറക്കൂട്ടങ്ങളും ഇടക്കൊക്കെ മുൾച്ചെടികളും മാത്രമുള്ള പ്രദേശങ്ങൾ ആയിരുന്നു ആദ്യത്തിലൊക്കെ .
പിന്നീടങ്ങോട്ട് പടച്ചവൻ ഈ ഭൂമിയെ പടച്ചപ്പോൾ കാണിച്ച അതിശയങ്ങൾ ഓരോന്നും മാറി മാറി വരുന്നു .
നോക്കെത്താ ദൂരത്തോളം കാണപ്പെടുന്ന വെളുത്ത പഞ്ചാര മണൽക്കടൽ , പിന്നെ കാതങ്ങളോളം ആ മണലിനു മുകളിൽ ഇന്റർ ലോക്ക് പാകിയ പോലെ ഒരേ നിറത്തിലും വലുപ്പത്തിലും കരിങ്കൽ കഷ്ണങ്ങൾ - അബാബീൽ പക്ഷികൾ ആനപ്പടയെ നശിപ്പിച്ചത് ഇത്തരം കല്ലുകൾ കൊണ്ടാണോ ?
പിന്നെയും കുറെ മണിക്കൂറുകൾ നാം സഞ്ചരിക്കുന്നത് കറുത്ത മണ്ണിന്റെ താഴ്വരകളിലൂടെ .ഡക്കാൻ പീഠഭൂമികളിലെ എക്കൽ മണ്ണ് പോലെ. അവിടെ വലിയ ജലധാരകൾ കൊണ്ട് നനച്ചു കൃഷി നടത്തുന്ന ഗോതമ്പ് വയലുകൾ , പച്ചക്കറിത്തോട്ടങ്ങൾ ...
...
സന്ധ്യയോടടുത്തു .അസ്തമയ സൂര്യനെ അല്പം മുൻപേ കണ്ടതാണ് .ഇപ്പോൾ ഞങ്ങൾ യാത്ര ചെയ്യുന്നത് ചുവന്ന പൊടിമണലിന്റെ നടുക്കടലിലൂടെയാണ്.
പെട്ടെന്നാണ് എവിടുന്നോ ഒരു ചുഴലിക്കാറ്റിന്റെ പിറവി .കാഴ്ചകൾക്ക് വ്യക്തത ഇല്ലാതായി . ഹസാർഡ്‌ ലൈറ്റുകൾ ഇട്ടു കൊണ്ട് മുന്നിൽ പോവുന്ന വാഹനം പോലും കാണാനാവാത്തത്‌ കൊണ്ടാവും എല്ലാ യാത്രികരും സ്വന്തം വാഹനങ്ങൾ പാതയോരത്ത് നിർത്തിയിട്ടിരിക്കുന്നു .
ഞങ്ങളും ....ഇനിയൊരടി മുന്നോട്ടു പോവാനാവില്ല .
ഒന്നും ചെയ്യാനില്ല, രാത്രിയാവുന്നു. കാറ്റ് ഇപ്പോഴില്ല .പക്ഷെ അന്തരീക്ഷത്തിലെ ചുവന്ന മണ്ണിന്റെ മൂടൽ മഞ്ഞു മാറാൻ ഇനിയെത്ര കഴിയണം ? മണിക്കൂറുകൾ ? അതോ ദിവസങ്ങൾ തന്നെയോ ?
ദൈവത്തിന്റെ വിളിക്ക് ഉത്തരം നല്കാനുള്ള യാത്രയാണ് .അവൻ തന്നെ വേണം ഈ സന്നിഗ്ദ ഘട്ടത്തിലും ഞങ്ങൾക്ക് വഴി തുറന്നു തരാൻ - മനസ്സറിഞ്ഞു പ്രാർഥിച്ചു .
ഒരു നാടൻ പ്രയോഗമില്ലേ '' പണ്ടൊക്കെ പടച്ചോൻ പിന്നേക്ക് നീക്കി വെക്കും , ഇപ്പോഴാണെങ്കിൽ അപ്പപ്പോ തന്നെ '' ... ചെയ്ത പ്രവർത്തിക്കു പ്രതിഫലം കൊടുക്കുന്നതിനെ പറ്റിയാണ് , വേണ്ടാതീനം ചെയ്തവർക്ക് ഉടനുടൻ കിട്ടാറുള്ള തിരിച്ചടികളെ പറ്റിയാണ് .
ഇവിടെ പക്ഷെ ഞങ്ങളുടെ ഉള്ളുരുകിയ പ്രാര്ത്ഥനക്ക് ഒട്ടും വൈകാതെ മറുപടി ലഭിച്ചു.
പടച്ചവനെ നേരിട്ട് കണ്ടില്ലെങ്കിലും ആ സാന്നിസ്ധ്യം ഞങ്ങൾ അനുഭവിക്കുകയായിരുന്നു .
എവിടുന്നു വന്നു ഈ മഴക്കാറുകൾ ? ഏതു പർവ്വതമാകും ഈ മേഘത്തുണ്ടുകളെ തടുത്തു നിർത്തിയതും തണുപ്പിച്ചെടുത്തതും ? അരമണിക്കൂറോളം നീണ്ടു നിന്നൊരു മഴ. മുന്നിലെ ഗ്ലാസ്സിലൂടെ ഒഴുകിയിറങ്ങുന്നത് രക്തത്തിന്റെ നിറമുള്ള നീർച്ചാലുകൾ
.
ഇപ്പോൾ എല്ലാം വ്യക്തമാണ് .എല്ലാ വാഹനങ്ങൾക്കും ജീവൻ വെയ്ക്കുന്നു , എല്ലാവരും യാത്ര തുടരുന്നു ....ഞങ്ങളും ...
അൽഹംദുലില്ലാഹ് ...ദൈവത്തിനു ആയിരമായിരം സ്തുതികൾ 

തുറന്നു പറഞ്ഞിട്ടില്ലാത്ത പ്രണയങ്ങൾ

തുറന്നു പറഞ്ഞിട്ടില്ലാത്ത പ്രണയങ്ങൾ
കിട്ടാതെ പോയതും കൊടുക്കാൻ മറന്നതും
കനവുകളിലും നിനവുകളിലും മാത്രം
താലോലിക്കുന്ന സായൂജ്യങ്ങളാണ് .
ഏതോ അജ്ഞാത മുഹൂർത്തങ്ങളിൽ
നമുക്കത് അനുഭവ വേദ്യമാവും .
നിലാവും കുളിരുമുള്ള ധനുമാസ രാവുകളിൽ
ചുംബനം പോലെയത് നമ്മെ പുതപ്പിക്കും .
പാലപ്പൂവിന്റെ മണമുള്ള കാറ്റിൽ
ഹൃദയ തന്ത്രികളിൽ സംഗീതമായി നിറയും .
പുനർജ്ജനിയുടെ തുരുത്തുകളിൽ
ഒരിക്കൽ തങ്ങൾ കണ്ടുമുട്ടുമെന്നും
മുജ്ജന്മത്തിന്റെ കെട്ടുപാടുകളും
വിലക്കുകളും ബാധ്യതകളും ഇല്ലാതെ
ലയിച്ചൊന്നാവുമെന്നും ,
അറിയാവുന്നവരെപ്പോലെ
ഈ ജന്മം അനുഭവിച്ചു തീർക്കും
പരാതികളും പരിഭവങ്ങളുമില്ലാതെ
ഒരു നെടുവീർപ്പു പോലുമില്ലാതെ !

Friday, August 14, 2015

ഇപ്പോൾ താഴ്വരകളിൽ വസന്തം വിരുന്നു വന്നിരിക്കും

ഒരു സിംഹത്തിന്റെ ജീവചരിത്രമാണിത്
ചിലന്തി വലകൾ മൂടിയ ഗുഹാമുഖത്തിലൂടെ
പുറത്തേക്കു വന്ന ,
തോറ്റവന്റെ നെടുവീർപ്പുകളിലൂടെ ,
ഞാൻ വായിച്ചെടുത്തത്
ഒരിക്കൽ
അവനീ കൊടിയ വനത്തിന്റെയധിപൻ
മലയിറങ്ങി താഴ്വാരത്തിലെത്തുമ്പോൾ
മയിലുകളുടെ നൃത്തച്ചുവടുകൾ പിഴക്കും
കുയിലിന്റെ പാട്ടും.
പുൽമേടുകളിലെ ഇളം നാമ്പുകളിൽ
പേടമാനിന്റെ ചുടു ചോര പുരളും
അഹന്തയുടെ ഗർജ്ജനത്തിൽ
ദിഗന്തങ്ങൾ നടുങ്ങും
ഭീതിയുടെ ജഡത്തത്തിൽ
ഇരകളുടെ വിലാപങ്ങൾ
അമർന്നൊടുങ്ങും
ഒടുക്കം
ജരാനരകൾ ബാധിച്ചു ഏകനായി
മനസ്സെത്തുന്നിടത്ത് ശരീരമെത്താതായി
(എല്ലാറ്റിനും ഒരവസാനമുണ്ടല്ലോ!)
വെളിച്ചം പോലും കടന്നു വരാത്ത ഈ ഗുഹയ്ക്കകത്തായിരിക്കും
മരണം
ഇപ്പോൾ താഴ്വരകളിൽ
വസന്തം വിരുന്നു വന്നിരിക്കും
മഴമേഘങ്ങൾക്ക് കാത്തു നിൽക്കാതെ
മയിലുകൾ നൃത്തം ചെയ്യുന്നുണ്ടാവും
ഋതു സംക്രമണങ്ങൾക്ക് അവധി കൊടുത്ത്
പുൽക്കൊടികൾക്ക് പുതുനാമ്പുകളും
ഓരോ പുൽതുമ്പത്തും മഞ്ഞുതുള്ളികളും
അവിടെയൊക്കെ ഒരായിരം സൂര്യന്മാരും !!

ചിലത് ദഹിക്കില്ല .

ദോഷൈക ദൃക്കിന്റെ
കറുത്ത കണ്ണടയിലൂടെയാണല്ലോ
കാര്യങ്ങൾ നോക്കിക്കാണുന്നത് മുഴുവൻ
ചുവപ്പ് മങ്ങിയാലും കാവിയാവില്ല 
ആവില്ല എന്നല്ല ആവരുത് .
മറ്റൊന്നു കൊണ്ടുമല്ല ,
ഹൃദയം എപ്പോഴും ചുവപ്പായവർ
ഒരു പാട് പേരുണ്ട് അവരോടൊപ്പം
ആര്യാവർത്തത്തിൽ
ജനിച്ചു മരിച്ചു പോയ
മുഴുവൻ പുണ്യാത്മാക്കളെയും -
നാലായി പകുത്തപ്പെട്ടവരെയും
നാലിലും പെടാത്തവരെയും
ഉടലോടെ വിഴുങ്ങിക്കഴിഞ്ഞില്ലേ?
ചിലത് ദഹിക്കില്ല .
കാൽപ്പാദത്തിൽ ഉരവം കൊണ്ട്
കാൽക്കീഴിൽ ഞെരിഞ്ഞമർന്ന് മടുത്ത ,
മേലാക്കന്മാരുടെ ജാതകദോഷം കൊണ്ട്
രാജ്യത്തിന്റെ ജാതകക്കുറിപ്പെഴുതാൻ
നിയോഗം ലഭിച്ചയാളുടെ കഥയറിഞ്ഞില്ലേ ?
ദഹിക്കാതായാൽ
വിഴുങ്ങിയതൊക്കെ തുപ്പിക്കളയും
മ്ലേച്ചനായാലും വരേണ്യനായാലും

പഴംപറമ്പ്

പഴംപറമ്പ് , ചെറുവാടി നിന്ന് കീഴ്പറമ്പ് വരെ പരന്നു കിടക്കുന്ന മൊട്ടക്കുന്നു .ഇരുമ്പ് തോൽക്കുന്ന ചെങ്കല്ലിന്റെ മല . മഴു കൊണ്ട് വെട്ടിയെടുക്കാൻ ഒരിക്കലും സാധിക്കാത്തത്ര ഉറപ്പു .യന്ത്രവാളുകൾ കൊണ്ട് ചെങ്കല്ലു പാറകളുടെ നെഞ്ചു കീറിത്തുടങ്ങും വരെ അതങ്ങനെ തന്നെ കിടന്നു .കന്യകയായി . പിന്നീടിന്നു വരെ അവിടുന്ന് വണ്ടി കയറിപ്പോയ ചെങ്കല്ലുകളുടെ എണ്ണം കോടികളിൽ ഒതുങ്ങില്ല .
തൃക്കളയൂർ ദേവസ്വം വകയായിരുന്നു അതെന്നു തോന്നുന്നു . കോഴിക്കോട് എയർപോർട്ട് പണിയാൻ ആദ്യം കണ്ടു വെച്ച സ്ഥലം അതായിരുന്നെന്നു കേട്ടിട്ടുണ്ട്.പുല്ലു പോലും കിളിർക്കാത്ത സ്ഥലമായിരുന്നു പണ്ട് .
പാറക്കൂട്ടങ്ങളുടെ ഇത്തിരി കനിവിൽ ഇടയ്ക്കിടെ കാണാമായിരുന്നു പേരറിയാത്ത ഒരു തരം പുല്ലുകൾ .പകൽ നേരങ്ങളിൽ കുനിയിൽ നിന്നും ചെറുവാടിയിലേക്കു കുറുക്കുവഴി തേടുന്ന ആളുകൾ വല്ലപ്പോഴും പോക്ക് വരവുണ്ടാവും .നടന്നു നടന്നുണ്ടാവുന്ന നാട്ടുവഴികൾ മുറിച്ചു കളയുന്ന പാറക്കൂട്ടങ്ങൾ വഴിയാത്ര ഭാഗ്യപരീക്ഷണമാക്കും . പലപ്പോഴും ഒരിക്കൽ പിന്നിട്ട അതേ വഴിയിലൂടെ വീണ്ടും തിരിച്ചു നടക്കേണ്ടി വരും .
പകലൊക്കെ ഇതാണവസ്ഥ . രാത്രിയിലാണെങ്കിൽ ആരും ആ വഴി നടക്കാറേ ഇല്ല .ഒരിക്കൽ എന്റെ വലിയ ഇക്കാക്ക് നേരിട്ട് അനുഭവമുണ്ടായിട്ടുണ്ട് . സന്ധ്യക്ക്‌ മുൻപേ ചെറുവാടിയെത്താം എന്ന പ്രതീക്ഷയിൽ പഴംപറമ്പ് കയറിയതാണ്. ഒന്ന് രണ്ടു പ്രാവശ്യം വഴിതെറ്റി കുന്നിൻ നെറുകയിൽ എത്തിയതോടെ സൂര്യനസ്തമിച്ചു .പൌർണ്ണമി രാവിലെ നിറനിലാവിൽ പടിഞ്ഞാറേ ചെരിവ് ഇറങ്ങിയാൽ ലക്ഷ്യത്തിലെത്താം .
പക്ഷെ ആ രാത്രി മുഴുവൻ പഴം പറമ്പിൽ ചുറ്റിത്തിരിയാനായിരുന്നു ഇക്കാടെ വിധി . പിറ്റേന്ന് പുലർച്ചെ കുന്നു കയറിയെത്തിയവർ ഇക്കയോട് വിവരം ചോദിച്ചറിഞ്ഞു , വഴി കാണിച്ചു കൊടുത്തു . ഒപ്പം പുതിയൊരറിവും ...മൊട്ടക്കുന്നുകളിലെ ഇത്തിരിപ്പുല്ലിനു മറ്റൊരു പേര് കൂടിയുണ്ട് - ചെകുത്താൻ പുല്ലു . ആ പുല്ലിൽ ചവിട്ടിപ്പോയാൽ പിന്നെ വഴി തെറ്റും , ഒരിക്കലും ലക്ഷ്യത്തിൽ എത്തില്ല!
ആ പഴം പറമ്പിൽ ഇപ്പോൾ ചെകുത്താൻ പുല്ലില്ല , കുന്നിൻ നെറുകയിൽ നെടുകെ പിളർത്തു കൊണ്ട് മുക്കത്ത് നിന്ന് കരിപ്പൂർ എയർപോർട്ടിലേക്കുള്ള രാജപാതയുണ്ട് . പാതക്കിരുവശത്തും പാറ വെട്ടിയെടുത്ത പാതാളം പോലുള്ള കുഴികളും

കർക്കിടക വാവ്

ഇന്ന് കർക്കിടക വാവ് .എന്റെ സഹോദരന്മാരിൽ പലരും - വിശ്വാസികളല്ലെങ്കിൽ പോലും പിതാക്കന്മാർക്ക് ബലി തർപ്പണത്തിനു പാപനാശിനിയിലേക്കും വരക്കൽ കടപ്പുറത്തേക്കും പുലർച്ചേ പുറപ്പെട്ടു കാണും .

ഞാനും ഓർത്തു ഒരു പാട് , ഇന്നീ പ്രഭാതത്തിൽ എന്റെ ഉപ്പാനെ .

വാർദ്ധക്യത്തിന്റെ വരവൊച്ചകൾ കേട്ടു തുടങ്ങിയതിൽ പിന്നീടായിരുന്നു ബാപ്പക്ക് ഞാനെന്ന അവസാനത്തെ തരി പിറന്നത്‌ .ഒമ്പതാമത്തെയാളായി .പതിനഞ്ചു തികയും മുൻപേ ഞാൻ ബാപ്പ മരിച്ച കുട്ടിയായി . എങ്കിലും ഓർമ്മയിൽ ഇപ്പോഴുമുണ്ട് ആ നെഞ്ചിലെ ചൂടും ഒപ്പം പറമ്പിലെ കാപ്പിച്ചെടിയുടെ ഇളം കമ്പുകൾ കൊണ്ട് മുടങ്ങാതെ കിട്ടിയിരുന്ന എണ്ണമില്ലാത്ത അടികളുടെ ചൂടും .

ഇളയ മോനായിരുന്നത് കൊണ്ടാവും മറ്റു മക്കൾക്കൊന്നും കിട്ടിയിട്ടില്ലാത്ത വാത്സല്യവും സ്വാതന്ത്ര്യവും തന്നു . വാൽസല്യക്കൂടുതൽ കൊണ്ട് മകൻ കുരുത്തം കെട്ടു പോകരുതെന്ന് കരുതി ഓരോ തെറ്റിനും കടുത്ത ശിക്ഷയും

ഓർമ്മയുണ്ട് , ദർസിനും ഇശാ നമസ്കാരത്തിനും ശേഷം നേരെ ഇക്കാക്കമാർക്കൊപ്പം വീട്ടിലെത്താത്ത കുറ്റം ചെയ്ത ആ രാത്രി .അന്ന് പെട്രോമാക്സ് വെളിച്ചത്തിൽ അസൈനാരുടെ ആന പാലിയിൽ നിന്ന് കടവിലേക്ക് മരം വലിക്കുന്നു. (അസൈനാരുടെ ആനയെ പറ്റി ഒരിക്കൽ ഞാനെഴുതിയിരുന്നു . മറ്റാർക്കും വഴങ്ങാത്ത ആ ഒറ്റക്കൊമ്പനെ മുതലാളി അദ്ദേഹത്തിന് 'തീറെഴുതി' കൊടുത്തതായിരുന്നു )
സമയത്ത് വീട്ടിലെത്താൻ മറന്നു ഞാനും ഒരു പറ്റം കുട്ടികൾക്കൊപ്പം സ്ഥല,കാല ബോധമില്ലാതെ നടന്നു .

 .ഇക്കാക്കമാർ വീട്ടിലെത്തിയപ്പോൾ കൂടെ ഞാനില്ല . ഞാൻ വന്നിട്ടേ ഭക്ഷണം വിളമ്പാവൂ എന്ന ഉപ്പാടെ ആജ്ഞ . വിശക്കുന്ന വയറുമായി കയ്യിൽ ഓലച്ചൂട്ടും കൊടുത്തു വിട്ടു ഇക്കാക്കമാരെ . ഒടുക്കം എന്നെയവർ കണ്ടെത്തിയപ്പോഴേക്ക് മണി പന്ത്രണ്ടു കഴിഞ്ഞിരിക്കും .
തിരിച്ചെത്തിയ ഉടൻ ശിക്ഷയുടെ ഒന്നാം ഊഴം .വീട്ടിന്റെ ഉത്തരത്തിൽ നിന്നെടുത്ത കാപ്പിവടി കൊണ്ട് ആസനത്തിൽ കിട്ടിയ അടിക്കു അന്നിത്തിരി ഊക്കു കൂടിയിരുന്നു . പ്രതീക്ഷിച്ചതായിരുന്നത് കൊണ്ട് കണ്ണു നിറഞ്ഞിട്ടും കരച്ചിൽ തൊണ്ടക്കുഴിയിൽ ഒതുക്കി . ഭക്ഷണം വിളമ്പാൻ ഉമ്മയെ അടുക്കളയിലേക്കു അയച്ചപ്പോഴാണ് ഞാനാ വാചകം കേട്ടത് ''ബാക്കി നാളെ ''.

അതോടെ വിതുമ്പൽ പൊട്ടിക്കരച്ചിലായി . ''തരാനുള്ളത്‌ മുഴുവൻ ഇപ്പൊ തന്നെ തന്നാൽ മന:സമാധാനത്തോടെ മനുഷ്യന് ഉറങ്ങാമായിരുന്നു ''.

പറഞ്ഞു മുഴുമിപ്പിക്കും മുൻപ് ഉപ്പയും പൊട്ടിക്കരയുകയായിരുന്നു . ഒപ്പം ചേർത്തു പിടിച്ചു ഒരുപാട് ഉമ്മകൾ കൊണ്ടെന്നെ പൊതിഞ്ഞു . പിന്നെ ഭക്ഷണം , പതിമൂന്നു വയസ്സുകാരനെ ഹൃദയത്തോട് ചേർത്തു കിടത്തി ചന്തിയിലെ തിണർത്തു പൊന്തിയ വടിയടയാളങ്ങളിൽ തലോടുമ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നത് ഞാനറിഞ്ഞു .

പിതൃവാത്സല്യത്തിന്റെ ചൂടുള്ള കണ്ണുനീർ... മഴയൊഴിഞ്ഞ ഈ കർക്കിടക വാവ് ദിവസം അതൊക്കെ ഓർക്കുമ്പോൾ എന്റെ മനസ്സിലും കണ്ണീരിന്റെ മഴ പെയ്യുന്നുണ്ട് .മക്കളും പേരക്കുട്ടികളുമായി കഴിയുന്ന എനിക്ക് , ഉപ്പാടെ അന്നത്തെ പ്രായമാണല്ലോ ഇപ്പോൾ !