Tuesday, April 4, 2017

9 March at 10:42

·
റാസൽഖൈമയിലേക്കു നൂറോ നൂറ്റിപ്പത്തോ കിലോമീറ്റർ ദൂരമേയുള്ളൂ . പക്ഷെ UAE യിൽ എന്നെ ഏറെ പിടിച്ചുലച്ച , സംഭ്രമിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്ത യാത്രയായിരുന്നു ജബലുല്ലൈസിലേക്കുള്ള മല കയറ്റം .
ഇന്ത്യയിൽ പലയിടത്തും കാണുന്ന ക്ഷേത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വൻ പർവതങ്ങളുടെ ശ്രുംഖല . ദൈവമെന്ന മഹാ കലാകാരൻ കാലവും വേനലും വർഷ പാതവും കൊണ്ട് കരിങ്കല്ലിൽ മെനഞ്ഞെടുത്ത കവിത !.
സാഹസികരായ പർവ്വതാരോഹകർ മല കയറുകയും ഇറങ്ങുകയും ചെയ്യുന്ന കാഴ്ച കാണുന്നവരെ വീർപ്പു മുട്ടിക്കും .നമ്മൾ സഞ്ചരിക്കുന്നത് മൂന്നു വരിപ്പാതയിലൂടെയാണെന്നും അരയ്‌ക്കൊപ്പം ഉയരമുള്ള കൈവരികൾ -സുരക്ഷിതമായ മതിൽ തന്നെ - നമ്മെ രക്ഷിയ്ക്കുമെന്നും അറിയാമായിരുന്നിട്ടും, മലനിരകളിലേക്കു കണ്ണോടിക്കുമ്പോൾ ഉള്ളൊന്നു കാളും .
അഗാധമായ ഗർത്തങ്ങൾ! .രണ്ടര കിലോമീറ്ററോളം നേർരേഖയിൽ നീണ്ടു കിടക്കുന്ന നൂറു കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാവുന്ന ചുരം റോഡ് ലോകത്തു ഇതൊന്നേയുള്ളു . ഇടയ്ക്കു വാഹനം വ്യൂ പോയിന്റുകളിൽ നിർത്തി താഴോട്ടും മുകളിലേക്കും കണ്ണോടിക്കുമ്പോൾ മനസ്സ് മന്ത്രിക്കും .........ഈശ്വരാ , നാം വന്ന വഴി ! , ഇനിയും കയറിപ്പോകാനുള്ള ദൂരം , ഉത്തുംഗത ! .
മലയുടെ ഉച്ചിയിൽ അയൽ രാജ്യമായ ഒമാൻെയും യു.എ.ഇയുടെയും .സൈനികത്താവളങ്ങളുണ്ട് . ഭാഗ്യക്കേട്‌ കൊണ്ട് അവസാനത്തെ രണ്ടു ചുരങ്ങളിലേക്കു സഞ്ചാരികളെ കടത്തി വിടുന്നില്ല .റോഡ് റിപ്പയർ നടക്കുകയാണെന്നും രണ്ടാഴ്ച കഴിഞ്ഞേ മലയുച്ചിയിലേക്കു വാഹനങ്ങൾക്ക് പ്രവേശിക്കാനാവൂ എന്നും അറിഞ്ഞു .
ജബലുല്ലൈസിൽ മഞ്ഞു വീണു താപ നില മൈനസ് രണ്ടു ഡിഗ്രിയിലേക്കു താഴ്ന്നതും കരിങ്കൽ മലകൾ ഹിമപ്പുതപ്പ് കൊണ്ട് മൂടിയതും രാജ്യത്തിന്റെ മുഴുവൻ ഭാഗങ്ങളിൽ നിന്നുമുള്ള ആയിരക്കണക്കിന് സഞ്ചാരികൾ ഒഴുകിയെത്തിയതും ഈ വർഷം ഫെബ്രുവരി അഞ്ചാം തിയ്യതിയായിരുന്നു .

Mohamood Kt March at 07:29


അബുദാബിയിലെ എന്റെ സൗഹൃദങ്ങളോട് ആദ്യമേ ഒഴിവുകഴിവു പറഞ്ഞതാണ് . ഗ്രാമക്കാരും അനിയന്മാരുമായതു കൊണ്ട് അവർക്കെന്നെ മനസ്സിലാക്കാൻ കഴിയും . പിന്നെ മുഖപുസ്തകത്തിലെ സുഹൃത്തുക്കൾ ....... ഫോണിലും മെസ്സേജിലൂടെയും അവരെയും പറഞ്ഞു മനസ്സിലാക്കി .
......''അബുദാബി നഗരത്തിൽ നിർബന്ധമായും കണ്ടിരിക്കേണ്ട ഗ്രാന്റ് മോസ്ക് കഴിഞ്ഞ വരവിൽ ഞാൻ കണ്ടതാണ് . ദുബായിലെ അതൃപ്പങ്ങൾ - ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് സെന്ററായ ദുബായ് മാളും മാളിനുള്ളിലെ 'മഞ്ഞു വീഴുന്ന കുഞ്ഞു മലയും ' ബുർജ് ഖലീഫയും രാത്രിയിലെ ലൈറ്റ് ഷോയും - ഒക്കെ മുൻപ് അനുഭവിച്ചതുമാണ് .
കാണാൻ ബാക്കിയുള്ളത് അൽ- ഐനാണ് , അബുദാബിയിലെ മുൻ അമീറിന്റെ , യു.എ.ഇ യുടെ സ്ഥാപക പ്രസിഡണ്ടും രാഷ്ട്ര പിതാവുമായ ഷെയ്ഖ് സായിദിന്റെ ജന്മസ്ഥലം . . മോന്റെയൊപ്പം ചിലവഴിക്കാൻ മറ്റൊരു വെള്ളിയാഴ്ച കൂടി . അടുത്ത വെള്ളിയാഴ്ച നാട്ടിലേക്കുള്ള മടക്കം .
ഒഴിവു ദിനമായിട്ടും അഞ്ചും ആറും വരിയുള്ള മൂന്നു രാജപാതകളുണ്ടായിട്ടും അജ്മാനിൽ നിന്ന് അബുദാബിയിലെത്തുമ്പോൾ ഉച്ചയോടടുത്തു .. കാഴ്ചബംഗ്ളാവ് കാണണം . അതിനകത്തെ പള്ളിയിൽ തന്നെ ജുമുഅ നമസ്കാരം . പിന്നെ മരുഭൂമിയിലായാലും കാശുള്ളവരുടെ നാട്ടിൽ മൃഗങ്ങളുടെ ജീവിതമെങ്ങനെയെന്നു കാണാനൊരു ഓട്ടപ്രദക്ഷിണം .
കണ്ടു , മൃഷ്ട്ടാന്നം മാംസം കഴിച്ചു എല്ലു മാത്രം ബാക്കിയാക്കി ഉച്ച മയക്കത്തിലാണ് അധിക പേരും .സിംഹവും കടുവയും നരിയും ഈറ്റപ്പുലിയും കരിമ്പുലിയും മുതൽ ചെന്നായ്ക്കൾ വരെ , വിവിധ വൻകരകളിൽ നിന്നെത്തിയ വിശിഷ്ടാതിഥികൾ . എന്തൊക്കെ ലഭിച്ചാലും കാടു ഭരിച്ചിരുന്ന തങ്ങളിപ്പോൾ കാരാഗ്രഹത്തിലാണെന്ന തിരിച്ചറിവു കൊണ്ട് അസ്വസ്ഥരാണ് പലരും.... വിശാലമായ തടങ്കൽ പാളയത്തിൽ ചുറ്റി നടക്കുന്നു കണ്ണുകളിൽ അമർശവുമായി
.
വെളുപ്പ് കലർന്ന ചാരനിറമുള്ള ആഫ്രിക്കൻ സിംഹത്തെ കണ്ടയുടൻ മകന്റെ കമെന്റ് ...'' ഈ നിറം ആഫ്രിക്കയിലെ മനുഷ്യർക്ക് ഇല്ലാതെ പോയല്ലോ '' കേട്ടപ്പോഴും പിന്നീട് ഓർത്തപ്പോഴും ഒരു പാട് ചിരിച്ചു പോയി ! നല്ല ഹ്യൂമർസെൻസുണ്ട് മോന് ..
നടന്നു കാലു കുഴഞ്ഞു . അല്ലെങ്കിലും കാഴ്ചബംഗ്ളാവ് കുട്ടികൾക്കുള്ളതല്ലേ ,?
വെള്ളിയാഴ്ചകളിൽ മൂന്നു മണി മുതലാണ് ഷെയ്ഖ് സായിദിന്റെ 'പഴയ കൊട്ടാരത്തിലെ ' സന്ദർശന സമയം . കല്ലും മണ്ണും കുഴച്ചുണ്ടാക്കിയ 'സുർക്കി ' കൊണ്ട് പണിത 'കൊട്ടാരത്തിനു' ഈത്തപ്പനത്തടി കൊണ്ടുള്ള മച്ചും ജാലകങ്ങളും വാതിൽപ്പാളികളും . അവിടെയും കണ്ടു ഭരണാധിപൻ നാട്ടു മക്കളെയും നാട്ടു മുഖ്യരേയും കാണാറുണ്ടായിരുന്നു വ്യത്യസ്ത മജ്‌ലിസുകൾ . ഒരു നിമിഷം ചെങ്കോട്ടയിലെ മുഗൾ ചക്രവർത്തിമാരുടെ ദീവാനെ ആമും ദീവാനെ ഖാസും വെറുതേ ഓർമ്മിച്ചു പോയി .
തൊട്ടു പിന്നിലാണ് ഹെക്റ്ററുകൾ വിസ്തീർണ്ണമുള്ള കൃഷിത്തോട്ടങ്ങൾ . അമീറിന്റെ വകയല്ല , അബുദാബിയിലെ അഞ്ഞൂറോളം ധനാഢ്യരായ വ്യക്തികൾ കൂട്ടുകൃഷി മാതൃകയിൽ നട്ടു വളർത്തിയ പച്ചപ്പ്‌ . പ്രധാനമായും ഈത്തപ്പനകൾ .. മാവും നാരകങ്ങളും തുടങ്ങി അവിടെ ഇല്ലാത്തതൊന്നുമില്ല .
അല്ലെങ്കിലും അൽ ഐൻ ഇമാറാത്തുകളിലെ പൂന്തോട്ടമാണ് . വഴിയിലുടനീളം ഞാനാ പച്ചപ്പു കണ്ടു അത്ഭുതപ്പെട്ടിട്ടുണ്ട് . ഇരു വശങ്ങളിലും പ്രകൃതി കനിഞ്ഞു നൽകിയ ജലവും ജീവനും വിളിച്ചറിയിക്കുന്ന ഒയാസിസുകൾ . അത്തരമൊരു മരുപ്പച്ചയിൽ ഇത്തിരി നേരമിരിക്കാൻ ഒത്തിരി കൊതിച്ചതാണ് എത്രയോ വർഷങ്ങൾക്കു മുൻപ് തൊട്ടേ ...
നേരം സന്ധ്യയോടടുക്കുന്നു , ഇനിയത്തെ യാത്ര ജബൽ ഹഫീതിലേക്കു ... മല കയറും മുൻപേ താഴ്വരയിലെ ചുടുനീരൊഴുകുന്ന വറ്റാത്ത നീരുറവയും തടാകവും (അൽ-ഐൻ എന്ന വാക്കിന്റെ അർഥം തന്നെ ഉറവയെന്നാണ് ) .....വിശാലമായ പച്ചപ്പുൽ മൈതാനങ്ങൾ; നൂറുക്കണക്കിന് കുടുംബങ്ങൾ വാരാന്ത്യം ചിലവഴിക്കാനെത്തുന്ന സ്ഥലം വായുവിൽ കനലടുപ്പുകളിൽ ഇറച്ചി വേവുന്ന കൊതിപ്പിക്കുന്ന ഗന്ധം .
ഇത്തിരി വൈകിപ്പോയോ ജബൽ ഹഫീതിലെത്താൻ ! ഇവിടെ പർവ്വതങ്ങൾക്കു ജബലുൽ ജൈസിന്റെ ദൃഢതയില്ല . മലയുടെ നെറുകയിലെത്താൻ ഇനിയും കുറച്ചു ദൂരമേയുള്ളൂ . പക്ഷെ ട്രാഫിക് ബ്ലോക്കാണു . തണുപ്പ് തുടങ്ങി , ഉച്ചവെയിലും കൊണ്ട് കാഴ്ചബംഗ്ളാവിൽ കാതങ്ങൾ നടന്നതിന്റെ ക്ഷീണമുണ്ട് , താഴെ, കണ്ണെത്തും ദൂരത്ത് അൽ ഐൻ നഗരം നക്ഷത്രങ്ങൾ കൊളുത്തിയിരിക്കുന്നു .അജ്മാനിലെത്തുമ്പോൾ സമയം എത്രയാവുമോ എന്തോ ?.മടങ്ങാം

Monday, March 27, 2017

കവി....കവിത

സ്വയം തീർത്ത തുരുത്തിൽ ഇരുന്നു കൊണ്ട് 
വിശ്വസാഹോദര്യത്തെ പറ്റി 
പ്രസംഗിക്കുന്നുണ്ട് ഒരു കവി

മൂന്നാം നിലയിൽ - മട്ടുപ്പാവിൽ
മൂന്നു ദിശയിലും കണ്ണോടിച്ചിട്ടും
'പച്ചപ്പൊ'ന്നും കാണാതെ ദു:ഖിക്കുന്നുണ്ടയാൾ


 മുറിക്കുള്ളിലെ
ബോണ്‍സായ് മരങ്ങൾ നോക്കി
ചെറുതായിപ്പോയ ലോകത്തെ പറ്റി
നെടുവീർപ്പിടുന്നുന്നുണ്ടയാൾ !


'എനിക്കിത്തിരി ദു:ഖങ്ങൾ തരാമോ -
കാവ്യദേവതക്കു കാണിയ്ക്ക വെക്കാനെന്നു
വിലപിക്കുന്നുണ്ടയാൾ !


ദാരിദ്ര്യം , രോഗം , വിരഹം , ആഘാതങ്ങൾ ഒന്നും
അനുഭവിക്കാൻ അവസരം കിട്ടാഞ്ഞത് കൊണ്ടാണ്
മോഹഭംഗങ്ങളെ പറ്റി
ഹൃദയസ്പർശിയായൊരു കവിത എഴുതിയത് .


ഇന്ന് വൈകീട്ട് ടൌണ്‍ ഹാളിൽ
ആരാധകരൊരുക്കുന്ന സ്വീകരണ ചടങ്ങിൽ
അവാർഡ് ലഭിച്ച തന്റെയാ കവിത ചൊല്ലുമ്പോൾ
ഏതുടുപ്പ് ധരിക്കണമെന്ന ആശയക്കുഴപ്പത്തിൽ
ആണെന്റെ പ്രിയപ്പെട്ട കവി !

Saturday, March 25, 2017

എനിക്ക് പേടിയാവുന്നു !

ഇതു വരെ കാണാത്ത ജനങ്ങൾ
കേട്ടിട്ടില്ലാത്ത വിധത്തിലുള്ള സംസാരങ്ങൾ
പേടിയാവുന്നു എനിക്ക്
എന്നെ പറ്റി ഓർത്ത്തിട്ടല്ല.
എനിക്കെന്തു സംഭവിച്ചാലെന്ത് ?
ഞാൻ മരിച്ചാലെന്ത് , ജീവിച്ചാലെന്ത് ?
എന്താണ് ഈ മനുഷ്യരെ
ഇത്ര വേഗം പ്രകോപിപ്പിക്കുന്നത്
ദൈവവും ദൈവത്തിന്റെ പ്രതിപുരുഷന്മാരും
കരുണാവാരിധികളാണെന്നല്ലേ
സ്തോത്ര ഗീതങ്ങളിൽ നാം പാടിക്കേട്ടത്
എന്നിട്ട് ,
ദൈവത്തിന്റെ പേരിൽ തന്നെയാണല്ലോ
വെല്ലുവിളികളും ആക്രോശങ്ങളും!
പിറന്നു വീഴുന്ന കുഞ്ഞിന്റെ മുഖത്ത് മാത്രമുണ്ട്
കളങ്കമിയലാത്ത നിഷ്കളങ്കതയുടെ മന്ദസ്മിതം
പിന്നെയവരുടെ കാതുകളിൽ ചൊല്ലിക്കൊടുക്കുന്നത്
എങ്ങനെ വെറുക്കണമെന്നും
ആരാണ് ശത്രുവെന്നുമുള്ള ബാലപാഠങ്ങൾ!
കൌമാരങ്ങളുടെ മുഖത്തെ മാറ്റങ്ങൾ കാണുന്നില്ലേ
സ്വപ്‌നങ്ങൾ കാണേണ്ട കാലത്ത്
ആരാണവരുടെ മനസ്സുകളിൽ
വിദ്വേഷത്തിന്റെ വിത്തുകൾ പാകുന്നത് ?
ശാലീനത തളം കെട്ടിയിരുന്ന നീലക്കണ്ണുകളിൽ
സംശയത്തിന്റെ കൂത്താടികൾ പെറ്റു പെരുകുന്നത്
നാവുകളിൽ വിഷം പുരട്ടിയ കൂരമ്പുകൾ
'നീ' അല്ലാത്തവരൊക്കെ നിന്റെ ശത്രുക്കൾ
പരസ്പരം പക വെയ്ക്കണമെന്നും
ആരും ആരെയും വിശ്വസിക്കരുതെന്നും ....
ഈശ്വരാ ....എനിക്ക് പേടിയാവുന്നു !

Monday, March 20, 2017

ഇരുവഴിഞ്ഞിക്കൊരു ചരമഗീതം


ഇന്നലെ ഞാന്‍ ഉറങ്ങിയില്ല .
മനസ്സ് നിറയെ, 
എന്റെ ഇരുവഴിഞ്ഞിപ്പെണ്ണിന്റെ ദു;ഖങ്ങളായിരുന്നു.
 സായാഹ്നത്തില്‍ ഞാനാ തീരത്ത് -
 ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം ..
ബാല്യത്തില്‍ ഞാനുമെന്റെ കൂട്ടുകാരും
 കളിച്ചു മദിക്കാറുള്ള പഞ്ചാര മണല്‍ തീരം .
(യൌവനത്തില്‍ -
എനിക്ക് മാത്രം സ്വന്തമായ നിറക്കൂട്ടുള്ള കുറേ സ്വപ്നങ്ങളും ).
ഒഴിവു ദിനങ്ങളില്‍ ,
 മതിവരുവോളം കുളിച്ചു
 ഈറന്‍ പോലും മാറ്റാതെ ,
 തരി മണലില്‍ പൂത്താം കീരി കളിച്ചും ,
വെയിലേറ്റു രസിച്ചും നിന്ന തീരമിന്നെവിടെ?
കുളിയ്ക്കാനിറങ്ങിയപ്പോള്‍ കാലൂന്നിയത് മുട്ടറ്റം ചെളിയില്‍ .
 ഒഴുക്ക് നിലച്ച പുഴ!
കര്‍ക്കിടകത്തില്‍ ക്രൌദ്ധ ഭാവം പൂണ്ടു,
നുരയും പതയും നിറഞ്ഞു ,
കൂലം കുത്തിയൊഴുകിയ അരിശത്തിന്റെ നാളുകളും
അവള്‍ മറന്നു പോയിരിക്കുന്നു ! .
അവളായിട്ടു ഒന്നും.ചെയ്തില്ല .
ഇടിഞ്ഞു തൂര്‍ന്ന കരകള്‍
അവളെ വസ്ത്രാക്ഷേപം ചെയ്തു ,
മാറിടം വാരി പിളര്‍ന്ന
 മണല്‍ കൊള്ളയുടെ ബാക്കിപത്രം .
അവള്‍ക്കു ജീവജലം പകര്‍ന്ന നീരുറവകള്‍
ഒക്കെയും വരണ്ടു തുടങ്ങി ..
കവണക്കല്ലില്‍ , അവളെയും സഹോദരിമാരെയും
പിടിച്ചു ബന്ധിച്ച്ചിട്ടിരിക്കുന്നു !.
ജീവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍
അവളെങ്ങനെ ജീവിതം കൊടുക്കും ?
 അവളുടെ ദു;ഖങ്ങള്‍ കണ്ടുകൊണ്ടു
 എനിക്കെങ്ങനെ ഉറങ്ങാന്‍ കഴിയും? .
അവളെന്നോട് ചോദിച്ചല്ലോ -
എന്റെ മക്കളെവിടെയെന്നു ?
 കോണ്ക്രീറ്റ് കൂടാരത്തില്‍ ,
ഷവറിന് ചുവട്ടില്‍
ഞാനവര്‍ക്ക് കുളിപ്പുര ഉണ്ടാക്കിക്കൊടുത്തു .
സായിപ്പിന്റെ കുറ്റിയും കോലും കളി കണ്ടു
 വിഡ്ഢിപ്പെട്ടിയുടെ മുന്നില്‍
അവര്‍ , അവരുടെ ഒഴിവു ദിനങ്ങളെ
കൊന്നു തീര്‍ക്കുന്നു .
കുളിക്കാനും കളിക്കാനും പറ്റാത്ത വിധം
 നീയും നിന്റെ തീരങ്ങളും !.
എനിക്കിത്രയേ പറ്റൂ ,
 നിനക്കായൊരു ചരമഗീതം രചിക്കാം ,
 നിന്റെ ദുര്‍ഗതി ഓര്‍ത്തു ,
ദു;ഖങ്ങളോര്‍ത്തു,
 ഒരു രാത്രി ഉറങ്ങാതിരിക്കാം .
ഒരു രാത്രി , ഒരൊറ്റ രാത്രി മാത്രം !..

വാക്കുകളുടെ കൊട്ടാരം

നമുക്കിനി
വാക്കുകളുടെ കൊട്ടാരം പൊളിച്ചു പണിയാം
കാലഹരണപ്പെട്ടതും
കാലത്തിനു ചേരാത്തതും
വക്കടരാതെ
വല്ല മ്യൂസിയത്തിലേക്കും ദാനം നല്കാം
സത്യസന്ധത ,
ആത്മാർഥത ,
സാഹോദര്യം ,
അഹിംസ,
മതേതരത്തം,
സഹിഷ്ണുത.... .
അലങ്കരിച്ച അലമാരകളിൽ
പ്രദർശനത്തിനു വെയ്ക്കാം
വരും കാല ജന്മങ്ങൾക്ക്
കണ്ടു പഠിക്കാനല്ല -
ഓർത്തു ചിരിക്കാൻ !
പുതിയ കൊട്ടാരത്തിന് മേൽക്കൂര വേണ്ട
സ്വപ്‌നങ്ങൾ പോലെ
ആകാശമാവട്ടെ പരിധി
ചുമരുകളാണ്‌ പ്രധാനം
ചുമരുകൾക്കിടയിൽ ഓരോ ലോകങ്ങൾ
അവിടെ സ്വന്തം നീതികൾ , നിയമങ്ങൾ
കാശും കയ്യൂക്കുമുള്ളവൻ
കാണാച്ചരടുകൾ കൊണ്ട്
മുഴുലോകത്തെയും ഭരിക്കട്ടെ
അതു തന്നെയാണല്ലോ പ്രപഞ്ചനീതി
കാട്ടുമനുഷ്യൻ നാട്ടിലിറങ്ങിയപ്പോൾ
ഒപ്പം കൂട്ടിയതാവും കാട്ടുനീതിയും
ബലവാന് ദുർബ്ബലനു മേൽ ആധിപത്യം
വേട്ടക്കാരന് ഇരകളുടെ മേൽ അധീശത്തം
ഒന്നുകിൽ ശക്തി കൊണ്ട് ,
അല്ലെങ്കിൽ ബുദ്ധി കൊണ്ട്
അർഹതയുള്ളവർ അതിജീവിക്കുന്നു .
അനിമൽ ചാനലിൽ
മൃഗയാവിനോദങ്ങൾ കാണാറില്ലേ
വേട്ടയാടുന്ന കടുവകൾ മുഴുവൻ ഭക്ഷിക്കാറില്ല
മൃഷ്ടാന്നം കഴിച്ചു അവ സ്ഥലം വിടുമ്പോൾ
ഉച്ചിഷ്ട്ടം തിന്നാനായി ഓടിയെത്തും
ചെന്നായ്ക്കൾ , കുറുനരികൾ , കഴുകന്മാർ
ഇപ്പോൾ
കാടിറങ്ങി വരാറുണ്ട്
കടുവകളും കാട്ടു പന്നികളും
നാട് കാടായത് അറിഞ്ഞിട്ടെന്ന പോലെ !
LikeShow More Reactions
Comment

Friday, March 17, 2017

''ഘർ വാപ്പസി ''


വീട്ടിലേക്കുള്ള തിരിച്ചു പോക്ക്
ഗൃഹാതുരത്തത്തിന്റെ ഓർമ്മകളുണർത്തുന്നു
പക്ഷെ എവിടെയായിരുന്നുഎന്റെ വീട് ?
ഏതോ അഗ്രഹാരത്തിൽ ? നാലുകെട്ടിൽ ?
അതോ ആരും തിരിഞ്ഞു നോക്കാനില്ലാത്ത
ഏതെങ്കിലും ചെറ്റക്കുടിലിലോ ?

ചരിത്രം
ആരൊക്കെയോ കുറിച്ചു വെച്ച
കള്ളക്കഥകളാണ്.
നിറം പിടിപ്പിച്ച നുണകളും വെള്ള പൂശലുകളും

ചിലർക്ക് പച്ച , അല്ലെങ്കിൽ കത്തി....
കറുത്ത താടി , ചുവന്ന താടി ,
വെളുപ്പ്‌ ആഡ്യത്തത്തിന്റെ പ്രതീകം !

തിരികെ വിളിക്കുന്നവരോട് ചോദിക്കാം
പല്ലക്കിലാണോ യാത്ര ?
അതോ ,
പല്ലക്ക്  ചുമന്നു വരുന്നവരുടെ
ഹുങ്കാര ശബ്ദം കേൾക്കുമ്പോൾ
കാണാമറയത്ത് ഒളിക്കണോ ?...

ഒപ്പം തന്നെയിരുത്തുമോ
അതോ തീണ്ടാപ്പാട് ദൂരെ
വീട്ടിൽ വിളിച്ചിരുത്തിയിട്ട്
പടിവരെ ഒപ്പം വന്നിട്ട്
തിരിച്ചു ചെന്ന് ഞങ്ങളിരുന്നിടം
പുണ്യാഹം തെളിച്ചു ശുദ്ധീകരിക്കുമോ ?
ഒന്ന് തുറന്നു പറയെന്റെ മാളോരെ !