Wednesday, October 12, 2016

നിഴലുകളെ കാണുന്നത് പോലും ഭയമാകും

'അപരനി'ൽ ശത്രുവിനെ സങ്കൽപ്പിക്കുമ്പോൾ
സ്വാസ്ഥ്യം നഷ്ട്ടപ്പെടുന്നത് സ്വയം തന്നെയാണ്,
സ്നേഹം നിറഞ്ഞു തുളുമ്പിയിരുന്ന മനസ്
വിദ്വേഷം കൊണ്ട് മലീമസമാകും . 
പ്രാർത്ഥനകൾ ശാന്തിയേകിയ ഹൃത്തടത്തിൽ
വെറുപ്പിന്റെ കൂത്താടികൾ പെറ്റു പെരുകും .
നിഴലുകളെ കാണുന്നത് പോലും ഭയമാകും .
മുഖങ്ങൾ നഷ്ടപ്പെടുന്നിടത്ത്
പ്രതീകങ്ങൾ പ്രതിഷ്ടിക്കപ്പെടും
ഒരിക്കൽ ഉരുവിട്ട വചനങ്ങളുടെ
നിരർത്ഥകതയോർക്കുമ്പോൾ
സ്വയം പുച്ഛം തോന്നും
എന്തേ തനിക്കു പറ്റിയതെന്നു ആലോചിച്ചു
അന്തം വിടും .
നിനച്ചിരിക്കാത്ത നിമിഷങ്ങളിൽ
ആത്മ വിചാരണ വേണ്ടി വരും
എന്തിനു , ആർക്കു വേണ്ടിയായിരുന്നു
മന:സാക്ഷിയെ വിൽപ്പന നടത്തിയതെന്ന്,
ആശംസകൾ നൽകിയവന് മുൻപാകെ
ആന്ധ്യം നടിച്ചതെന്തിനെന്നു
വെറുപ്പിന്റെ വേതാളങ്ങളുടെ കയ്യിലൊരു
കളിപ്പാവയായതെങ്ങിനെയെന്നു .
അപരനെ - 'അജാത' ശത്രുവിനെ -
തോൽപ്പിക്കാൻ ആവില്ല .
അവൻ ഇതൊന്നും അറിയുന്നു പോലുമില്ല
ശാപ വചനങ്ങളും കുടില ചിന്തകളും
ഭ്രാന്തു പിടിപ്പിച്ച നിങ്ങളുടെ മനസ്സിനെ പറ്റി
.
അരുതാത്തതൊന്നും വരുത്തല്ലേ നിങ്ങൾക്കെന്നു
കരളുരുകി പ്രാർഥിക്കുന്നുണ്ടാവും അയാൾ
കന്മഷമില്ലാത്ത ഹൃദയത്തോടെ