Friday, April 14, 2017

കൊന്നമരങ്ങൾ

രാവിലെ , ചെറിയ യാത്രയിലായിരുന്നു .
രാവിന്റെ തണുപ്പ് ഒരൽപം ബാക്കിയുണ്ട്
പാതവക്കത്തെ പൂമരങ്ങളിലൊക്കെയും
പൂത്താലമൊരുക്കി പ്രഭാതം ചിരിക്കുന്നുണ്ട്
മെയ് ഫ്ളവറും ഗുൽമോഹറും, പിന്നെ 
പേരറിയാത്ത ഏതൊക്കെയോ മരങ്ങളും

പാതയോരത്ത് പുരയിടങ്ങളിൽ
ഇനിയും മുറിച്ചു മാറ്റാത്ത അപൂർവ്വം കൊന്നമരങ്ങൾ
ഇലകൾ ഒന്നും ബാക്കിയില്ലെങ്കിലും
പൂത്തുലഞ്ഞു നിൽക്കുന്നു
സ്വപ്‌നങ്ങൾ വിറ്റു ജീവിതം വാങ്ങുന്ന തെരുവിലെ
പേരില്ലാ കൌമാരങ്ങളെപ്പോലെ

വേനലറുതിയിൽ തെരുവോരത്തെ മരങ്ങളിൽ നിന്ന്
 പൂക്കളൊക്കെ കൊഴിഞ്ഞു തീരും
 വീണ പുഷ്പങ്ങളിൽ ചവിട്ടി പഥികർ നടന്നു നീങ്ങും
 പുതുമഴയുടെ വരവോടെ വീണ്ടുമവ തളിർക്കും, പൂക്കും

എനിക്കിനിയൊരു കൊന്നമരം നട്ടു പിടിപ്പിക്കണം
കൊല്ലാതെ , മരിക്കാതെ , നോക്കി വളർത്തണം
ഇനിയൊരു വിഷുക്കാലത്ത്
എന്റെ പേരക്കുട്ടികൾക്ക്‌ കണികണ്ടുണരാൻ

Tuesday, April 4, 2017

അബുദാബിയിലെ എന്റെ സൗഹൃദങ്ങളോട് ആദ്യമേ ഒഴിവുകഴിവു പറഞ്ഞതാണ് . ഗ്രാമക്കാരും അനിയന്മാരുമായതു കൊണ്ട് അവർക്കെന്നെ മനസ്സിലാക്കാൻ കഴിയും . പിന്നെ മുഖപുസ്തകത്തിലെ സുഹൃത്തുക്കൾ ....... ഫോണിലും മെസ്സേജിലൂടെയും അവരെയും പറഞ്ഞു മനസ്സിലാക്കി .
......''അബുദാബി നഗരത്തിൽ നിർബന്ധമായും കണ്ടിരിക്കേണ്ട ഗ്രാന്റ് മോസ്ക് കഴിഞ്ഞ വരവിൽ ഞാൻ കണ്ടതാണ് . ദുബായിലെ അതൃപ്പങ്ങൾ - ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് സെന്ററായ ദുബായ് മാളും മാളിനുള്ളിലെ 'മഞ്ഞു വീഴുന്ന കുഞ്ഞു മലയും ' ബുർജ് ഖലീഫയും രാത്രിയിലെ ലൈറ്റ് ഷോയും - ഒക്കെ മുൻപ് അനുഭവിച്ചതുമാണ് .
കാണാൻ ബാക്കിയുള്ളത് അൽ- ഐനാണ് , അബുദാബിയിലെ മുൻ അമീറിന്റെ , യു.എ.ഇ യുടെ സ്ഥാപക പ്രസിഡണ്ടും രാഷ്ട്ര പിതാവുമായ ഷെയ്ഖ് സായിദിന്റെ ജന്മസ്ഥലം . . മോന്റെയൊപ്പം ചിലവഴിക്കാൻ മറ്റൊരു വെള്ളിയാഴ്ച കൂടി . അടുത്ത വെള്ളിയാഴ്ച നാട്ടിലേക്കുള്ള മടക്കം .
ഒഴിവു ദിനമായിട്ടും അഞ്ചും ആറും വരിയുള്ള മൂന്നു രാജപാതകളുണ്ടായിട്ടും അജ്മാനിൽ നിന്ന് അബുദാബിയിലെത്തുമ്പോൾ ഉച്ചയോടടുത്തു .. കാഴ്ചബംഗ്ളാവ് കാണണം . അതിനകത്തെ പള്ളിയിൽ തന്നെ ജുമുഅ നമസ്കാരം . പിന്നെ മരുഭൂമിയിലായാലും കാശുള്ളവരുടെ നാട്ടിൽ മൃഗങ്ങളുടെ ജീവിതമെങ്ങനെയെന്നു കാണാനൊരു ഓട്ടപ്രദക്ഷിണം .
കണ്ടു , മൃഷ്ട്ടാന്നം മാംസം കഴിച്ചു എല്ലു മാത്രം ബാക്കിയാക്കി ഉച്ച മയക്കത്തിലാണ് അധിക പേരും .സിംഹവും കടുവയും നരിയും ഈറ്റപ്പുലിയും കരിമ്പുലിയും മുതൽ ചെന്നായ്ക്കൾ വരെ , വിവിധ വൻകരകളിൽ നിന്നെത്തിയ വിശിഷ്ടാതിഥികൾ . എന്തൊക്കെ ലഭിച്ചാലും കാടു ഭരിച്ചിരുന്ന തങ്ങളിപ്പോൾ കാരാഗ്രഹത്തിലാണെന്ന തിരിച്ചറിവു കൊണ്ട് അസ്വസ്ഥരാണ് പലരും.... വിശാലമായ തടങ്കൽ പാളയത്തിൽ ചുറ്റി നടക്കുന്നു കണ്ണുകളിൽ അമർശവുമായി
.
വെളുപ്പ് കലർന്ന ചാരനിറമുള്ള ആഫ്രിക്കൻ സിംഹത്തെ കണ്ടയുടൻ മകന്റെ കമെന്റ് ...'' ഈ നിറം ആഫ്രിക്കയിലെ മനുഷ്യർക്ക് ഇല്ലാതെ പോയല്ലോ '' കേട്ടപ്പോഴും പിന്നീട് ഓർത്തപ്പോഴും ഒരു പാട് ചിരിച്ചു പോയി ! നല്ല ഹ്യൂമർസെൻസുണ്ട് മോന് ..
നടന്നു കാലു കുഴഞ്ഞു . അല്ലെങ്കിലും കാഴ്ചബംഗ്ളാവ് കുട്ടികൾക്കുള്ളതല്ലേ ,?
വെള്ളിയാഴ്ചകളിൽ മൂന്നു മണി മുതലാണ് ഷെയ്ഖ് സായിദിന്റെ 'പഴയ കൊട്ടാരത്തിലെ ' സന്ദർശന സമയം . കല്ലും മണ്ണും കുഴച്ചുണ്ടാക്കിയ 'സുർക്കി ' കൊണ്ട് പണിത 'കൊട്ടാരത്തിനു' ഈത്തപ്പനത്തടി കൊണ്ടുള്ള മച്ചും ജാലകങ്ങളും വാതിൽപ്പാളികളും . അവിടെയും കണ്ടു ഭരണാധിപൻ നാട്ടു മക്കളെയും നാട്ടു മുഖ്യരേയും കാണാറുണ്ടായിരുന്നു വ്യത്യസ്ത മജ്‌ലിസുകൾ . ഒരു നിമിഷം ചെങ്കോട്ടയിലെ മുഗൾ ചക്രവർത്തിമാരുടെ ദീവാനെ ആമും ദീവാനെ ഖാസും വെറുതേ ഓർമ്മിച്ചു പോയി .
തൊട്ടു പിന്നിലാണ് ഹെക്റ്ററുകൾ വിസ്തീർണ്ണമുള്ള കൃഷിത്തോട്ടങ്ങൾ . അമീറിന്റെ വകയല്ല , അബുദാബിയിലെ അഞ്ഞൂറോളം ധനാഢ്യരായ വ്യക്തികൾ കൂട്ടുകൃഷി മാതൃകയിൽ നട്ടു വളർത്തിയ പച്ചപ്പ്‌ . പ്രധാനമായും ഈത്തപ്പനകൾ .. മാവും നാരകങ്ങളും തുടങ്ങി അവിടെ ഇല്ലാത്തതൊന്നുമില്ല .
അല്ലെങ്കിലും അൽ ഐൻ ഇമാറാത്തുകളിലെ പൂന്തോട്ടമാണ് . വഴിയിലുടനീളം ഞാനാ പച്ചപ്പു കണ്ടു അത്ഭുതപ്പെട്ടിട്ടുണ്ട് . ഇരു വശങ്ങളിലും പ്രകൃതി കനിഞ്ഞു നൽകിയ ജലവും ജീവനും വിളിച്ചറിയിക്കുന്ന ഒയാസിസുകൾ . അത്തരമൊരു മരുപ്പച്ചയിൽ ഇത്തിരി നേരമിരിക്കാൻ ഒത്തിരി കൊതിച്ചതാണ് എത്രയോ വർഷങ്ങൾക്കു മുൻപ് തൊട്ടേ ...
നേരം സന്ധ്യയോടടുക്കുന്നു , ഇനിയത്തെ യാത്ര ജബൽ ഹഫീതിലേക്കു ... മല കയറും മുൻപേ താഴ്വരയിലെ ചുടുനീരൊഴുകുന്ന വറ്റാത്ത നീരുറവയും തടാകവും (അൽ-ഐൻ എന്ന വാക്കിന്റെ അർഥം തന്നെ ഉറവയെന്നാണ് ) .....വിശാലമായ പച്ചപ്പുൽ മൈതാനങ്ങൾ; നൂറുക്കണക്കിന് കുടുംബങ്ങൾ വാരാന്ത്യം ചിലവഴിക്കാനെത്തുന്ന സ്ഥലം വായുവിൽ കനലടുപ്പുകളിൽ ഇറച്ചി വേവുന്ന കൊതിപ്പിക്കുന്ന ഗന്ധം .
ഇത്തിരി വൈകിപ്പോയോ ജബൽ ഹഫീതിലെത്താൻ ! ഇവിടെ പർവ്വതങ്ങൾക്കു ജബലുൽ ജൈസിന്റെ ദൃഢതയില്ല . മലയുടെ നെറുകയിലെത്താൻ ഇനിയും കുറച്ചു ദൂരമേയുള്ളൂ . പക്ഷെ ട്രാഫിക് ബ്ലോക്കാണു . തണുപ്പ് തുടങ്ങി , ഉച്ചവെയിലും കൊണ്ട് കാഴ്ചബംഗ്ളാവിൽ കാതങ്ങൾ നടന്നതിന്റെ ക്ഷീണമുണ്ട് , താഴെ, കണ്ണെത്തും ദൂരത്ത് അൽ ഐൻ നഗരം നക്ഷത്രങ്ങൾ കൊളുത്തിയിരിക്കുന്നു .അജ്മാനിലെത്തുമ്പോൾ സമയം എത്രയാവുമോ എന്തോ ?.മടങ്ങാം
4 March
ഓർമ്മയിൽ നിന്ന് ഒരു യാത്രയെ വീണ്ടെടുക്കുക , വീണ്ടും വായിക്കാനായി അതൊക്കെ കുറിച്ചിടുക , തൊട്ടു മുൻപത്തെ രണ്ടു മൂന്നു ദിവസങ്ങളിൽ അനുഭവിച്ചറിഞ്ഞ അനർഘ നിമിഷങ്ങളെങ്കിൽ അത് സാധ്യമായേക്കും . ഇവിടെ പക്ഷെ , നീണ്ട പതിനാലു ദിവസങ്ങളുടെ ചരിത്ര വിവരണമാണ് . അതും ഷഷ്ടിപൂർത്തി കഴിഞ്ഞു പിന്നെയും ഏഴു വർഷം പിന്നിട്ടൊരു വൃദ്ധൻ സമയത്തോടും പ്രായത്തോടും യുദ്ധം ചെയ്തുകൊണ്ട് നടത്തിയ വിശ്രമമില്ലാത്ത ഓട്ടപ്പന്തയത്തിന്റെ ശേഷിപ്പുകളാണ് . എനിക്കതു എഴുതിയെ പറ്റൂ .
എവിടുന്നു തുടങ്ങണം ? ഒരു പാട് ചീത്തപ്പേര് കേൾപ്പിച്ച ദേശീയ 'പറവ'യിലായിരുന്നു യാത്ര. പകൽ പതിനൊന്നു മണിക്ക് കരിപ്പൂർ നിന്ന് ഷാർജക്കുള്ള വിമാനത്തിൽ കയറിയിരുന്നപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല .പ്രവാസജീവിതത്തിലെ പതിനെട്ടു വർഷങ്ങളിലെ മുപ്പത്തിയാറിലധികം ആകാശ യാത്രകളിൽ പുതുമയുടെ മണം വറ്റാത്ത ഇത്തരമൊരു വിമാനത്തിൽ കയറാനൊത്തിട്ടില്ല . യാത്രക്കിടയിൽ സീറ്റിനു മുകളിലെ ലഗ്ഗേജ് കാരിയറിൽ നിന്ന് തട്ടിൻ പുറത്തു എലികൾ പായുന്ന ശബ്ദവും മേഘഗർത്തങ്ങളിൽ വഴുതിവീഴുമ്പോൾ ലോകമവസാനിക്കാൻ പോകുന്ന പ്രതീതി തോന്നിപ്പിച്ച ഭയാക്രാന്ത നിമിഷങ്ങളും മനസ്സിലുണ്ടായിരുന്നു ..അധികവും അന്നത്തെ ദേശീയ 'രോമാഞ്ച'മായിരുന്ന എയർഇന്ത്യ 'സമ്മാനിച്ചത്' !
ഇത് പക്ഷെ എക്സ്പ്രസ്സാണ് , ബജറ്റ് എയർലൈൻസ് ആണ് . കേട്ടറിവ് വെച്ചാണെങ്കിൽ റെന്റ് എ കാറിൽ നിന്ന് വാടകക്കെടുത്ത ഓടിത്തളർന്ന വാഹനങ്ങൾ പോലെ , , കീറിപ്പഴകിയ കുഷ്യനും നിറം മങ്ങിയ ഇന്ററ്റീരിയർ ബോഡിയും കലാബോധം തൊട്ടു തീണ്ടാത്ത ലോക്കൽ 'ഓമഞ്ചി' മാരുടെ (ഒരു ദേശത്തിന്റെ കഥയിലെ കഥാപാത്രം )കടും നിറത്തിലുള്ള പുറം പെയിന്റിങ്ങും ഒക്കെയായിരുന്നു മനസ്സിൽ .ദാഹിച്ചു വലഞ്ഞാൽ കുടിവെള്ളം പോലും തരാത്ത ദുഷ്ടന്മാരെന്ന പേരുദോഷം വേറെയും !
തെറ്റി , കാണാൻ വർക്കത്തള്ള , പ്രായവും മേദസ്സും അമിത മേക്കപ്പും കൊണ്ട് താടക രൂപം പൂണ്ടിട്ടില്ലാത്ത സുന്ദരി കൊച്ചു കുപ്പിയിൽ മിനറൽ വാട്ടറുമായി വരുന്നു .ഒരു മണിക്കൂർ കഴിഞ്ഞു , ആകാശപാതയിൽ അത്യുന്നതങ്ങളിൽ ഒഴുകി നീങ്ങുമ്പോൾ ട്രോളിവണ്ടിയിൽ സ്മാൾ റിഫ്രഷ്മെന്റ് . ചൂടുള്ളൊരു സമൂസ ,ത്രികോണാകൃതിയിൽ മുറിച്ചു വെച്ച നാല് കഷ്ണം ബ്രെഡിൽ ചെറിയൊരു വെജ് സാന്റ്‌വിച്ച് , കൂട്ടിനു വെണ്ണയും ജാമും , കനത്തിൽ മുറിച്ചെടുത്തൊരു കെയ്ക്ക് ഒരിക്കൽ കൂടി കുപ്പി വെളളം , ചായയോ കാപ്പിയോ എന്തെങ്കിലുമൊന്ന് !.
ഇത്രയൊക്കെപ്പോരേ അയ്യായിരം രൂപയ്ക്കു കടലിനപ്പുറത്തെത്തിക്കുന്ന ബജറ്റ് എയർ ലൈന്സിനു ! സമയത്തിന് മുൻപേ ഷാർജയിലിറങ്ങുന്നു , മൂന്നര മണിക്കൂർ യാത്രയുടെ ക്ഷീണമറിയാതെ .
ബാക്കി നാളെയാവട്ടെ ......ശുഭരാത്രി
ഒന്നാം ദിവസം , റൂമിലെത്തി രണ്ടു മണിക്കൂർ കഴിയും മുൻപ് കോവണിയിറങ്ങുമ്പോൾ എനിക്കറിയില്ലായിരുന്നു ഒരൊറ്റ രാത്രി കൊണ്ട് ഭൂമിക്കു ചുറ്റും പ്രദക്ഷിണം ചെയ്യാനാണീ പുറപ്പാടെന്നു !
.ആകാശം മുട്ടുന്ന കറങ്ങുന്ന തൊട്ടിലും(jiant wheel) ദീപങ്ങൾ കൊണ്ടലങ്കരിച്ച അറബ്- പേർഷ്യൻ - ഭാരതീയ വാസ്തുകലയുടെ സമ്മിശ്ര പ്രതീകമായ പ്രവേശന കവാടവും ദൂരെ നിന്നെ കാണാമായിരുന്നു . ടിക്കറ്റ് നിരക്ക് അമ്പതു രൂപയായിട്ടും മകന് മാത്രം ടിക്കറ്റും എനിക്ക് സീനിയർ സിറ്റിസനുള്ള കോംപ്ലിമെന്ററി പാസും കണ്ടപ്പോൾ ജീവിതത്തിലാദ്യമായി മറ്റൊരു രാജ്യത്തു വെച്ച് പ്രായത്തിന്റെ ആനുകൂല്യം പറ്റുമ്പോഴുള്ള അഹങ്കാരമായിരുന്നു
.
ഗ്ലോബൽ വില്ലേജിലും ഭൂമി മറ്റെവിടെയും പോലെ പരന്നു തന്നെയായിരുന്നു. എഴുപതോളം രാജ്യങ്ങളുടെ പ്രാതിനിധ്യം . അതാതു രാജ്യങ്ങളുടെ സംസ്കാരവും കരകൗശല വസ്തുക്കളും പ്രദർശിപ്പിക്കുന്ന വിശാലമായ സ്റ്റാളുകൾ . ചെങ്കോട്ടയുടെ മാതൃകയിലുള്ള ഇന്ത്യയുടെ പവലിയൻ വലുപ്പം കൊണ്ടും വൈവിധ്യം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെടും. ഏഴു മണികഴിഞ്ഞാൽ , കഥകളിയും ഭരതനാട്യവും മോഹിനിയാട്ടവും കുച്ചിപ്പുടിയും മണിപ്പൂരി നൃത്തവുമടക്കം ഭാരതഭൂമിയിലെ വ്യത്യസ്ത സ്ഥലികളിലെ തനതു കലാരൂപങ്ങൾ അരങ്ങേറും .
ഘാനയും ഗാമ്പിയയും അടക്കമുള്ള ആഫ്രിക്കൻ രാജ്യങ്ങൾ സംയുക്തമായി സംഘടിപ്പിച്ച 'ആഫ്രിക്ക ' എന്നെഴുതിയ വിശാലമായ പ്രദർശന നഗരിയിൽ ഇല്ലാത്തതൊന്നുമില്ല. കല്ലിലും മരത്തിലും പണിത ആഭരണങ്ങൾ , കാണ്ടാമൃഗത്തിന്റെയും കാട്ടുപോത്തിന്റെയും ആഫ്രിക്കൻ ആനകളുടെയും കൊമ്പുകൾ , ആഫ്രിക്കൻ വൻകരയിലെ അപരിഷ്കൃതരായ ജനതകൾ ഉപയോഗിക്കുന്ന 'തപ്പും തുടിയും വാദ്യോപകരണങ്ങളും '.ചുരുണ്ട മുടിയും മിനുങ്ങുന്ന തൊലിയുമുള്ള ആഫ്രിക്കൻ സ്ത്രീ - പുരുഷന്മാരുടെ വന്യ സൗന്ദര്യം . ഇടവേളകളിൽ പ്രകമ്പനം കൊള്ളിക്കുന്ന ബാന്റ് മേളത്തിൽ അവരവതരിപ്പിക്കുന്ന ചടുല നൃത്തങ്ങൾ .
ബോസ്നിയയുടെ ഏറെ വലുപ്പമില്ലാത്ത പ്രദർശന സ്റ്റാളിൽ മുസ്ലിം വേഷവിധാനം ധരിച്ച സ്ത്രീകളും പുരുഷന്മാരും . തൊട്ടടുത്ത് തന്നെ ഒരിക്കൽ അവരുടെ ശത്രുക്കളായിരുന്ന രാജ്യങ്ങളുടെ പ്രതിനിധികളുമുണ്ട് . അൾജീരിയയുടെയും മൊറോക്കോയുടെയും ട്യുണീഷ്യയുടെയും ജനതക്കും അവരുടെ സംസ്കാര പൈതൃകങ്ങൾക്കും ഏറെക്കുറെ ഒരേ മുഖം .
ഈജിപ്ത് ഒരുങ്ങിത്തന്നെയാണ് വന്നത് . പിരമിഡിന്റെ മിനിയേച്ചർ മാതൃകയും യഥാർത്ഥ 'മമ്മി ' യും ഫറോവമാരുടെ വസ്ത്രാലങ്കാരങ്ങളും ജീവിച്ചിരിക്കുമ്പോഴും മരിച്ചു മമ്മിയായിട്ടും ധരിക്കുന്ന രാജകീയ വസ്ത്രങ്ങളും ഒക്കെ പ്രദർശിപ്പിച്ച ഒന്നാം തരം മ്യൂസിയം വരെ അവിടുണ്ട്.
സമയം കിട്ടിയില്ല , മുഴുവൻ കണ്ടു തീർക്കാൻ ഒരൊറ്റ ദിവസം മതിയാകില്ല . പ്രദർശന നഗരിയുടെ മധ്യത്തിൽ പൊതുവേദിയിൽ തണുത്ത കാറ്റേറ്റ് വിറച്ചു കൊണ്ട് സ്റ്റേജിൽ അരങ്ങേറിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോ കണ്ടു . രാമോജി സിറ്റിയിലെ സിനിമയ്ക്ക് പിന്നിലെ സിനിമ - തത്സമയ ചലച്ചിത്ര നിർമ്മാണവും പ്രദർശനവും കണ്ടു -
ഒരു കാര്യം വിട്ടു പോയി ....അവിടെയുള്ള തുർക്കിക്കാരന്റെ ഐസ്ക്രീം വിൽപ്പന കാണാതെ മാടങ്ങരുത് .സത്യമായും അതൊരു കലയാണ് , കണ്ടിട്ടുള്ളവർ ഒരിക്കലും മറക്കാത്ത മായക്കാഴ്ച !
ഇനി വയ്യ , വയസ്സ് അറുപത്തിയേഴായില്ലേ ? ഇനിയും ഒരുപാട് നടക്കാനും കാണാനും ഉണ്ട് ...നാളെ കോർഫക്കാൻ മലകളിലേക്കു നീണ്ടൊരു യാത്രയുണ്ട് .മടങ്ങാം.
രണ്ടാം ദിവസം - വെള്ളിയാഴ്ച , വ്യാഴപ്പകുതിയും വെള്ളിയും മാത്രം ഒഴിവുള്ള മകൻ ആ ദിവസത്തിന്റെ ടൈം ടേബിൾ നേരത്തെ തീരുമാനിച്ചതാണ് . എട്ടു മണിയോടെ റൂമിൽ നിന്നിറങ്ങുന്നു . അജ്മാനിലെ അണ്ണാച്ചിയുടെ ഹോട്ടലിൽ നിന്നുള്ള ' ലോകോത്തര' മസാല ദോശയും ഉഴുന്നു വടയും. നാട്ടുകാരൻ ദിൽഷാദ് അവിടെയെത്തും . തുടർന്നുള്ള യാത്ര ഏറെ നീണ്ടതാണ് . ദുബായുമായി അതിർത്തി പങ്കിടുന്ന ഷാർജയുടെ , യു.എ.ഇയിലെ ഏറ്റവും വലിയ എമിറേറ്റ്സിന്റെ , ഹൃദയത്തിലൂടെയാണ് പത്തിരുനൂറ്‌ കിലോമീറ്റർ നീണ്ട യാത്ര . ദിൽഷാദുമായി നിമിഷങ്ങൾ മാത്രം നീണ്ട കുശലാന്വേഷണം കഴിഞ്ഞു യാത്ര തുടങ്ങുന്നു .
.
പൊടിക്കാറ്റുണ്ട് , . തണുത്ത കാറ്റെനിക്കിഷ്ട്ടമാണ് , പക്ഷെ കാറിന്റെ ഗ്ലാസ്സുകൾ തുറക്കാൻ വയ്യ . മണൽക്കൂനകളിൽ നിന്ന് ഉയരുന്ന പൊടിക്കാറ്റിന് തിളച്ചു മറിയുന്ന ജലത്തിൽ നിന്നുയരുന്ന നീരാവിയുടെ പ്രതീതി . വിശാലമായ റോഡിൽ കൊച്ചു കൊച്ചു മണൽ കൂമ്പാരങ്ങൾ പ്രത്യക്ഷപ്പെടുന്നു, തൊട്ടടുത്ത നിമിഷം അതപ്രത്യക്ഷമാവുകയും പുതിയ മണൽ മലകൾ രൂപം കൊള്ളുകയും ചെയ്യുന്നു .
പോകെപ്പോകെ മരുഭൂമിയുടെ നിറം മാറുന്നു , ചുവപ്പു രാശി കൂടുന്നു , കാറ്റിന്റെ ശക്തിയും . , പൊടി പടലങ്ങൾ കാഴ്ചയെ മറക്കുന്നു .കോർഫക്കാൻ മലനിരകളെ മറി കടന്നു ഹുലു ടണലിലൂടെ കൽബയിലെത്തണം അവിടെ
നിസാം കാത്തിരിക്കും . പക്ഷ പൊടിക്കാറ്റ് യാത്ര മുടക്കിയാൽ പിന്നെങ്ങനെ യാത്ര തുടരും ?
വിളിച്ചു ചോദിച്ചപ്പോൾ നിസാമിന്റെ മറുപടി ..''ഇവിടെ ചാറ്റൽ മഴയുണ്ട് . . മല കയറാൻ തുടങ്ങിയാൽ പിന്നെ പൊടിക്കാറ്റിന്റെ ശല്യമുണ്ടാവില്ല ''
ചെറിയ മഴക്കോളുണ്ട്. മഴത്തുള്ളികൾ പൊടിപുരണ്ട മുൻഗ്ലാസ്സിൽ ചിതറിത്തെറിക്കുന്ന . ഇപ്പോൾ മരുഭൂമിയിൽ മണൽക്കാറ്റുകൾ നിലച്ചമട്ടാണ്.
.ഞങ്ങൾ ടണലിലേക്കു പ്രവേശിക്കുന്നു . ടണലിന്റെയുള്ളിലെ വിശാലമായ റോട്ടിൽ ന്യൂട്ടറിലിട്ട വാഹനം സ്വയം പിന്നോട്ട് ചലിച്ചു മല കയറുന്ന പ്രതിഭാസമുണ്ട് . . പലരും നേരിട്ട് അനുഭവിച്ചതാണ് .
തുരങ്കം പിന്നിട്ടിട്ടും നോക്കെത്താ ദൂരത്തോളം മലകളാണ് .കരിങ്കല്ലിന്റെ മലകൾക്കു മടുപ്പിക്കുന്ന വൈരൂപ്യം . ഒരു പാട് കാതം അങ്ങനെ പോവണം .കൽബയോടു അടുക്കും വരെ .
കൽബ ഒമാനുമായി അതിർത്തി പങ്കിടുന്ന സമുദ്ര തീര പട്ടണമാണ് .അവിടെയെത്തുമ്പോൾ നാം മറ്റൊരു ലോകം കാണുന്നു , ഏക്കറുകളോളം കടൽ വെള്ളം ഉള്ളിലേക്ക് കടന്ന് രൂപം കൊണ്ടൊരു തടാകം .. മറുകരയിൽ കണ്ടൽക്കാടുകൾ സമുദ്രത്തിനു അതിർവരമ്പ് തീർക്കുന്നു ..
ജുമുഅ നമസ്ക്കാരം കഴിഞ്ഞു നിസാമിന്റെ ആതിഥ്യത്തിൽ ഉച്ചഭക്ഷണം . യമനി മന്തി . മറ്റൊരു വഴിയിലൂടെയാണിനി തിരിച്ചു വരവ് . അബുദാബിയുടെ തൊട്ടു കിടക്കുന്ന അറബിക്കടലിലേക്ക് നേരിട്ട് പ്രവേശനമുള്ള ഫുജൈറയിലൂടെ കോർഫക്കാൻ തുറമുഖവും മടക്ക യാത്രയിൽ കാണാം .
ഇറാനുമായി എന്തെങ്കിലും പ്രശനങ്ങളുണ്ടായി ഹോർമസ് കടലിടുക്കിലൂടെയുള്ള യാത്ര മുടങ്ങിയാൽ പിന്നെയുള്ള ബദൽ മാർഗ്ഗം ഫുജൈറയും കൂർഫിക്കാൻ തുറമുഖവുമാണ് . അറബിക്കടലിലേക്ക് നേരിട്ടുള്ള പ്രവേശം ..
കോർഫക്കാൻ തുറമുഖത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. യു.എ.ഇ യിലെ പ്രകൃതി ദത്തമായ ഏറ്റവും വലിയ ബീച്ച് അവിടെയാണ് . സ്കൈ ഗ്ലൈഡിങ്ങും വാട്ടർ സ്കൂട്ടറും സ്പീഡ് ബോട്ടുകളും ......വാരാന്ത്യങ്ങൾ സഞ്ചാരികളെക്കൊണ്ട് നിറയും .
നൂറ്റാണ്ടുകൾക്കു മുൻപേ ഇന്ത്യയിൽ നിന്നടക്കം വന്ന പരദേശികൾ ആദ്യം കാലു കുത്തിയ സ്ഥലമാണത് . . മടക്ക യാത്രയിൽ ഫുജൈറയിൽ യു,എ.ഇയിലെ ആദ്യത്തെ പള്ളിയും (അൽ-ബദിയ മോസ്‌കും ).കാണാം ..
...
നാനൂറു കിലോമീറ്ററെങ്കിലും നീണ്ടൊരു യാത്ര . അടുത്ത ദിവസം ദുബായിലെ നഗര പ്രദക്ഷിണത്തിനു കൗസർ ഉണ്ടാവും കൂടെ
മൂന്നാം ദിവസം ....,യു.എ.ഇയിലെ ഒന്നാമത്തെ ശനിയാഴ്ച .....,രണ്ടു ശനിയാഴ്ചകളും മറ്റൊരു മോനുള്ളതാണ് . , ഇക്കാടെ മോന് , ഞാൻ അവിടെയുണ്ടാവുന്ന രണ്ടു ശനിയാഴ്ചകളും അവകാശം പോലെ അവൻ മുൻകൂട്ടി ചോദിച്ചു വാങ്ങിയതാണ്
പാം ഐലന്റിന്റെ അറ്റത്തു , രണ്ടു വർഷം മുൻപ് ദുബായിൽ വന്നപ്പോൾ കയറിയ മോണോ റെയിലിന്റെ അവസാന സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ കണ്ട, വർണ്ണാഭമായ തെർമോകൂളിൽ പണിതു വെച്ച ഭീമാകാരമായ ചട്ടക്കൂട് പോലെ തോന്നിച്ച, 'അറ്റ്ലാന്റിസ്' ഒരു ഹോട്ടലാണെന്നും അവിടെ പത്തറുനൂറ് ആഡംബര മുറികളുണ്ടെന്നും എനിക്കറിയില്ലായിരുന്നു . കൗസർ പറഞ്ഞാണത് അറിഞ്ഞത് , ആ ഹോട്ടലിലെ ടിക്കറ്റിങ് കൗണ്ടറിലാണ് അവനു ജോലി . വെള്ളിയും ശനിയും ഒഴിവു ദിവസങ്ങളും .
.
വന്നന്ന് മുതൽ ശ്രദ്ധിച്ചതാണ് , ഞാൻ കാലു കുത്തിയത് മുതൽ പ്രകൃതി മുഖം കറുപ്പിച്ചിരിക്കുന്നു , രണ്ടു മൂന്നു വർഷം മഴ കണി കാണാൻ കിട്ടാത്തവർക്ക് മനസ്സിനാഹ്ലാദമാണ് . ദുബായിലെത്തിയപ്പോഴും മഴ ചാറുന്നുണ്ട് . എവിടെയെങ്കിലും ഒന്ന് ചേക്കേറിയേ പറ്റൂ.
ജുമൈറയിൽ ഒരു മാസം മുൻപ് മാത്രം തുറന്ന ഇത്തിഹാദ് (ഐക്യ) മ്യൂസിയത്തിൽ അഭയം തേടിയപ്പോൾ ഓർത്തില്ല ഏഴു നാട്ടു രാജ്യങ്ങളും ഏഴു നാട്ടു രാജാക്കന്മാരും എന്ന അവസ്ഥയിൽ നിന്ന് യുണൈറ്റഡ് അറബ് എമിരേറ്റ്സ് എന്ന ഒറ്റ രാജ്യവും ഒരൊറ്റ പതാകയുമുള്ള സമ്പന്ന രാജ്യത്തിലേക്ക് ആദ്യ ചുവടു വെച്ച ചരിത്ര ഭൂമിയാണ് അതെന്നു ! .
കെട്ടിടം പുതിയതാണ് . ദുബായിലെ ഭരണാധികാരിയുടെ ആസ്ഥാനമന്ദിരത്തിൽ വ്യത്യസ്ത എമിറേറ്റുകളിലെ ഭരണാധികാരികൾ ഒന്നിച്ചിരുന്നു ഐക്യരേഖയിൽ ഒപ്പു ചാർത്തിയ മജ്‌ലിസും ഐക്യ അറബ് നാടുകളുടെ ത്രിവർണ്ണ പതാക ആദ്യം ഉയർത്തിയ സ്ഥലവും അതേ പോലെ നിലനിൽക്കുന്നു . എല്ലാം ഡിജിറ്റലായി കാണുകയും കേൾക്കുകയും ചെയ്യാനുള്ള സംവിധാനത്തോടെ ചരിത്ര മ്യൂസിയവും ..
ഞാനോർക്കുകയായിരുന്നു , ജനിച്ചു വീഴുന്ന ഓരോ പൗരനും വീടുവെക്കാൻ സ്ഥലവും സ്വന്തം പ്ലാൻ അനുസരിച്ചു വീട് പണിയാൻ ആവശ്യമുള്ള പണവും നൽകുന്ന ഷെയ്‌ഖുമാരെയും അമീറുമാരെയും പറ്റി. സമത്വ സുന്ദര ജനാധിപത്യ രാജ്യത്തു ഒരായിരം രാജാക്കൻമാരെ വാഴിക്കുകയും അവരുടെയൊക്കെ നെറികേടുകൾക്കു ഓശാന പാടുകയും ചെയ്യുന്ന 'സ്വതന്ത്ര ജനതയിൽ ' പെട്ട പലർക്കും അവരോടു പുച്ഛമായിരിക്കും..
മഴ തോർന്നിരിക്കുന്നു . ഇനിയത്തെ യാത്ര മിറാക്കിൾ ഗാർഡൻസിലേക്കു . വാക്കുകൾ വരച്ചെടുക്കാനാവാത്ത മഹാത്ഭുതം . വിശാലമായൊരു പ്രദേശം മുഴുവൻ പൂക്കൾ മാത്രം . മിറാക്കിൾ എന്ന വാക്കിൽ ഒതുക്കാൻ പറ്റാത്ത വർണ്ണ വിസ്മയം .
(ഫോട്ടോസ് താഴെയുണ്ട്, ഇന്നലെ പോസ്റ്റ് ചെയ്ത "മൂന്നാം ദിവസം" എന്ന തലക്കെട്ടിന് കീഴിൽ )
തൊട്ടടുത്താണ് ചിത്രശലഭങ്ങളുടെ കൊട്ടാരം . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശലഭങ്ങളുടെ കൊക്കൂണുകൾ കൊണ്ട് വന്നു വിരിയിച്ചെടുത്തത്. മനസ്സിനൊരു ഇഷ്ടക്കുറവ് . ചിത്രശലഭങ്ങൾ സ്വതന്ത്ര വിഹായസ്സിൽ പറന്നു നടക്കുന്നത് കാണാനാണ് എനിക്കിഷ്ടം ...അവയ്ക്കും അങ്ങിനെയായിരിക്കില്ലേ ?
അവസാനം നാല് മണിയോടടുത്തിട്ടും തിരക്കൊഴിയാത്ത , വ്യത്യസ്ത രാജ്യങ്ങളിൽ നിന്ന് വന്നവരും സ്വദേശികളും എഴുപതും എൺപതും ദിർഹമിന് കിട്ടുന്ന മീൻ പൊരിച്ചതിനു ക്യൂ നിൽക്കുന്ന കോട്ടക്കൽ സ്വദേശികളുടെ ബൂ ഖാത്തിർ റെസ്റ്ററെന്റിൽ
നിന്നുള്ള 'ഉച്ച'ഭക്ഷണവും .
ഇനി മടങ്ങണം . ഓരോ വശത്തേക്കും ആറു വരിപ്പാതയുള്ള ..ദുബായ് - ഷാർജാ റൂട്ടിൽ ( മൂന്നു രാജപാതകളിലും ) ഒച്ചിഴയും പോലെയായിരിക്കും വാഹനങ്ങളുടെ പ്രയാണം .
നാളത്തെ പകൽ അജ്മാനിൽ...... 'ആയ കാലത്തെ ' ആത്മസുഹൃത്തായിരുന്ന , വർഷങ്ങളായി കുടുംബം മുഴുവൻ അജ്മാനിലേക്കു പറിച്ചു നട്ട് സസുഖം വാഴുന്ന റഷീദിനോടൊപ്പമായിരിക്കും ഒരു പക്ഷെ .
ഇനിയുള്ള മൂന്നു ദിവസങ്ങൾ അജ്‌മാൻ അങ്ങാടിയിലൂടെ അലഞ്ഞു നടക്കാം . അതിനു ഏതാണ് അജ്‌മാൻ ? ഷാർജ ? . ഞാൻ താമസിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്ന് പ്രഭാതത്തിന്റെ നനഞ്ഞ മുഖം പകർത്തുമ്പോൾ കാണുന്നത് ഷാർജയാണ് . അവിടെയുള്ള oxyjen ജിം ആണ് അജ്മാനിലെ എന്റെ റൂമിലേക്ക് വഴി പറഞ്ഞു കൊടുക്കാനുള്ള ലാൻഡ് മാർക്ക് .. ഒരേ റോഡിന്റെ രണ്ടു കരകളിലായി രണ്ടു രാജ്യങ്ങൾ - അല്ല രണ്ടു സംസ്ഥാനങ്ങൾ - രണ്ടു സംസ്കാരങ്ങൾ തന്നെ!
അജ്മാനിൽ ജീവിതത്തിനൊരു നാടൻ ടച്ചുണ്ട് .ടാർ ചെയ്തിട്ടില്ലാത്ത ഉൾനാടൻ റോഡുകൾ ,ഒരു മഴ പെയ്താൽ വെള്ളം തളം കെട്ടിക്കിടക്കും , വെയിലിൽ അത് വറ്റിത്തീരും വരെ . ഡ്രെയിനേജ് എന്നൊന്നില്ല ! പാതയോരത്തു നിർത്തി സർവ്വീസ് ചെയ്യുകയും പഞ്ചറടക്കുകയും ചെയ്യുന്ന വാഹനങ്ങൾ , കൊച്ചു കൊച്ചു കഫ്തീരിയകൾ നാട്ടിൽ പോലും കിട്ടാത്തത്ര രുചിയുള്ള ദോശയും വടയും പൂരിയും മസാലയും ചമ്മന്തിയും കിട്ടുന്ന തമിഴന്റെ കട , തമിഴ്‌നാട്ടിലെ ഏതോ ഗ്രാമ ചത്വരത്തിൽ എത്തിപ്പെട്ട പോലെ . ആരോ പറഞ്ഞറിഞ്ഞു വിലകുറഞ്ഞ മദ്യം കിട്ടുന്ന സൂപ്പർ മാർക്കറ്റുകളും കൊച്ചു ബാറുകളും വരെ അവിടെ സുലഭമാണെന്നു !
.
ഷാർജ ദുബായുടെ ഉപഗ്രഹ നഗരം പോലെ തോന്നിക്കും .ദുബായിൽ ജോലി ചെയ്യുന്ന പതിനായിരങ്ങൾക്ക് വേണ്ടി പണിത നൂറുക്കണക്കിന് അംബരചുംബികൾ , ഫ്‌ളാറ്റ്‌ സമുച്ഛയങ്ങൾ , വൃത്തിയുള്ള റോഡുകൾ , കുറ്റമറ്റ ഡ്രെയിനേജ് സംവിധാനം .അപരിചിതനായൊരാൾക്കു രണ്ടും തമ്മിൽ ഒരു വ്യത്യാസവുമില്ലാത്ത പോലെ .കാലത്തും വൈകുന്നേരത്തും രാത്രി ഏറെ വൈകും വരെയും ശ്വാസം മുട്ടിക്കുന്ന ഗതാഗതക്കുരുക്ക് .
.
ഷാർജക്കു പക്ഷെ ഒരു ഇസ്‌ലാമിക പരിവേഷമുണ്ട് . മധ്യത്തിൽ ശിലാഫലകത്തിൽ വിശുദ്ധ ഗ്രന്ഥം നിവർത്തി വെച്ച പോലെ കാണപ്പെടുന്ന റൗണ്ടെബൗട്ടിന് പേര് തന്നെ ഖുർആൻ റൗണ്ടെബൗട്ട് . അതിനു തൊട്ടടുത്തായാണ് തുർക്കി /മുഗൾ വാസ്തുശില്പ മാതൃകയിൽ പണിത നിരവധി കെട്ടിടങ്ങൾ . പള്ളി , സാംസ്കാരിക നിലയം , വർഷം തോറും നടത്താറുള്ള അന്താരാഷ്‌ട്ര പുസ്തക പ്രദർശന മേളക്ക് വേണ്ടിയുള്ള സ്ഥിരം കെട്ടിടം തൊട്ടടുത്താണ് .
ഷാർജയിലെ അമീറിന് സാത്വികനായൊരു പണ്ഡിതന്റെ മുഖമാണ് . ഒന്നിലധികം ഡോക്റ്ററേറ്റുകൾ നേടിയ ആ മനുഷ്യൻ അറിവിന്റെ വാതായനങ്ങൾ തുറന്നു വെച്ച് ലോകമെങ്ങുമുള്ള പ്രശസ്ത യൂണിവേഴ്സിറ്റികൾക്കു ഷാർജയിൽ ശാഖകൾ സ്ഥാപിക്കാനുള്ള സൗകര്യം കൊടുത്തിരിക്കുന്നു .
മദ്യം വിളമ്പിയെങ്കിലേ ടൂറിസം വളരൂ എന്ന് വാചകമടിക്കുന്നവർക്കു അവിടെപ്പോയി സത്യം ഗ്രഹിക്കാം .
ഇസ്‌ലാമിക് മ്യൂസിയത്തിൽ എന്നെ എത്തിച്ചു നാട്ടിൽ നിന്നെത്തിയ പെങ്ങളെയും അളിയനെയും ദുബായിലെ അതൃപ്പങ്ങൾ കാണിക്കാൻ തിരക്കിട്ടു പോവേണ്ടി വന്ന റഷീദ് ഭായിയോട് നന്ദിയുണ്ട് .ഞാനും കള്ളു കുടിക്കാത്ത കുറേ സായിപ്പന്മാരും മദാമ്മമാരും മണിക്കൂറുകൾ അവിടെ ചിലവഴിച്ചു .
ക്രിസ്തു വർഷം ഏഴാം നൂറ്റാണ്ടു മുതൽ അബ്ബാസിയാ - അമവിയ്യാ ഭരണാധികാരികൾ അടിച്ചിറക്കിയ നാണയങ്ങളും രചയിതാവിന്റെ പേരും ഊരും അറിയാത്ത ഖുർആന്റെ കയ്യെഴുത്തു പ്രതികളും ഇസ്‌ലാമിന്റെ സുവർണ്ണ കാലഘട്ടത്തിൽ ശാസ്ത്രത്തിന്റെ സമഗ്ര മേഖലകളിലും കൈവരിച്ച പുരോഗതി കാണിക്കുന്ന ഭൗമ- ജ്യോതി ശാസ്ത്ര - ജ്യോമിതീയ ഉപകരണങ്ങളും വിവരണങ്ങളും .കഅബാ മന്ദിരത്തിൽ കൊല്ലം തോറും മാറ്റിയിടാറുള്ള സുവർണ്ണാക്ഷരങ്ങളിൽ ഖുർആൻ വചനങ്ങൾ ആലേഖനം ചെയ്ത കില്ല പൊതിയുന്ന കറുത്ത പട്ടും ...........
ബുധനാഴ്ച ആസിഫിന് ഒഴിവാണ് . റാസൽ ഖൈമയിലേക്കു പ്രഭാതത്തിൽ തിരിക്കണം. ജബലുൽ ജീസ് - കരിങ്കല്ലിൽ പ്രകൃതിയെഴുതിയ മഹാകാവ്യം അവിടെയെന്നെ കാത്തിരിക്കുന്നു

9 March at 10:42

·
റാസൽഖൈമയിലേക്കു നൂറോ നൂറ്റിപ്പത്തോ കിലോമീറ്റർ ദൂരമേയുള്ളൂ . പക്ഷെ UAE യിൽ എന്നെ ഏറെ പിടിച്ചുലച്ച , സംഭ്രമിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്ത യാത്രയായിരുന്നു ജബലുല്ലൈസിലേക്കുള്ള മല കയറ്റം .
ഇന്ത്യയിൽ പലയിടത്തും കാണുന്ന ക്ഷേത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വൻ പർവതങ്ങളുടെ ശ്രുംഖല . ദൈവമെന്ന മഹാ കലാകാരൻ കാലവും വേനലും വർഷ പാതവും കൊണ്ട് കരിങ്കല്ലിൽ മെനഞ്ഞെടുത്ത കവിത !.
സാഹസികരായ പർവ്വതാരോഹകർ മല കയറുകയും ഇറങ്ങുകയും ചെയ്യുന്ന കാഴ്ച കാണുന്നവരെ വീർപ്പു മുട്ടിക്കും .നമ്മൾ സഞ്ചരിക്കുന്നത് മൂന്നു വരിപ്പാതയിലൂടെയാണെന്നും അരയ്‌ക്കൊപ്പം ഉയരമുള്ള കൈവരികൾ -സുരക്ഷിതമായ മതിൽ തന്നെ - നമ്മെ രക്ഷിയ്ക്കുമെന്നും അറിയാമായിരുന്നിട്ടും, മലനിരകളിലേക്കു കണ്ണോടിക്കുമ്പോൾ ഉള്ളൊന്നു കാളും .
അഗാധമായ ഗർത്തങ്ങൾ! .രണ്ടര കിലോമീറ്ററോളം നേർരേഖയിൽ നീണ്ടു കിടക്കുന്ന നൂറു കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാവുന്ന ചുരം റോഡ് ലോകത്തു ഇതൊന്നേയുള്ളു . ഇടയ്ക്കു വാഹനം വ്യൂ പോയിന്റുകളിൽ നിർത്തി താഴോട്ടും മുകളിലേക്കും കണ്ണോടിക്കുമ്പോൾ മനസ്സ് മന്ത്രിക്കും .........ഈശ്വരാ , നാം വന്ന വഴി ! , ഇനിയും കയറിപ്പോകാനുള്ള ദൂരം , ഉത്തുംഗത ! .
മലയുടെ ഉച്ചിയിൽ അയൽ രാജ്യമായ ഒമാൻെയും യു.എ.ഇയുടെയും .സൈനികത്താവളങ്ങളുണ്ട് . ഭാഗ്യക്കേട്‌ കൊണ്ട് അവസാനത്തെ രണ്ടു ചുരങ്ങളിലേക്കു സഞ്ചാരികളെ കടത്തി വിടുന്നില്ല .റോഡ് റിപ്പയർ നടക്കുകയാണെന്നും രണ്ടാഴ്ച കഴിഞ്ഞേ മലയുച്ചിയിലേക്കു വാഹനങ്ങൾക്ക് പ്രവേശിക്കാനാവൂ എന്നും അറിഞ്ഞു .
ജബലുല്ലൈസിൽ മഞ്ഞു വീണു താപ നില മൈനസ് രണ്ടു ഡിഗ്രിയിലേക്കു താഴ്ന്നതും കരിങ്കൽ മലകൾ ഹിമപ്പുതപ്പ് കൊണ്ട് മൂടിയതും രാജ്യത്തിന്റെ മുഴുവൻ ഭാഗങ്ങളിൽ നിന്നുമുള്ള ആയിരക്കണക്കിന് സഞ്ചാരികൾ ഒഴുകിയെത്തിയതും ഈ വർഷം ഫെബ്രുവരി അഞ്ചാം തിയ്യതിയായിരുന്നു .

Mohamood Kt March at 07:29


അബുദാബിയിലെ എന്റെ സൗഹൃദങ്ങളോട് ആദ്യമേ ഒഴിവുകഴിവു പറഞ്ഞതാണ് . ഗ്രാമക്കാരും അനിയന്മാരുമായതു കൊണ്ട് അവർക്കെന്നെ മനസ്സിലാക്കാൻ കഴിയും . പിന്നെ മുഖപുസ്തകത്തിലെ സുഹൃത്തുക്കൾ ....... ഫോണിലും മെസ്സേജിലൂടെയും അവരെയും പറഞ്ഞു മനസ്സിലാക്കി .
......''അബുദാബി നഗരത്തിൽ നിർബന്ധമായും കണ്ടിരിക്കേണ്ട ഗ്രാന്റ് മോസ്ക് കഴിഞ്ഞ വരവിൽ ഞാൻ കണ്ടതാണ് . ദുബായിലെ അതൃപ്പങ്ങൾ - ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് സെന്ററായ ദുബായ് മാളും മാളിനുള്ളിലെ 'മഞ്ഞു വീഴുന്ന കുഞ്ഞു മലയും ' ബുർജ് ഖലീഫയും രാത്രിയിലെ ലൈറ്റ് ഷോയും - ഒക്കെ മുൻപ് അനുഭവിച്ചതുമാണ് .
കാണാൻ ബാക്കിയുള്ളത് അൽ- ഐനാണ് , അബുദാബിയിലെ മുൻ അമീറിന്റെ , യു.എ.ഇ യുടെ സ്ഥാപക പ്രസിഡണ്ടും രാഷ്ട്ര പിതാവുമായ ഷെയ്ഖ് സായിദിന്റെ ജന്മസ്ഥലം . . മോന്റെയൊപ്പം ചിലവഴിക്കാൻ മറ്റൊരു വെള്ളിയാഴ്ച കൂടി . അടുത്ത വെള്ളിയാഴ്ച നാട്ടിലേക്കുള്ള മടക്കം .
ഒഴിവു ദിനമായിട്ടും അഞ്ചും ആറും വരിയുള്ള മൂന്നു രാജപാതകളുണ്ടായിട്ടും അജ്മാനിൽ നിന്ന് അബുദാബിയിലെത്തുമ്പോൾ ഉച്ചയോടടുത്തു .. കാഴ്ചബംഗ്ളാവ് കാണണം . അതിനകത്തെ പള്ളിയിൽ തന്നെ ജുമുഅ നമസ്കാരം . പിന്നെ മരുഭൂമിയിലായാലും കാശുള്ളവരുടെ നാട്ടിൽ മൃഗങ്ങളുടെ ജീവിതമെങ്ങനെയെന്നു കാണാനൊരു ഓട്ടപ്രദക്ഷിണം .
കണ്ടു , മൃഷ്ട്ടാന്നം മാംസം കഴിച്ചു എല്ലു മാത്രം ബാക്കിയാക്കി ഉച്ച മയക്കത്തിലാണ് അധിക പേരും .സിംഹവും കടുവയും നരിയും ഈറ്റപ്പുലിയും കരിമ്പുലിയും മുതൽ ചെന്നായ്ക്കൾ വരെ , വിവിധ വൻകരകളിൽ നിന്നെത്തിയ വിശിഷ്ടാതിഥികൾ . എന്തൊക്കെ ലഭിച്ചാലും കാടു ഭരിച്ചിരുന്ന തങ്ങളിപ്പോൾ കാരാഗ്രഹത്തിലാണെന്ന തിരിച്ചറിവു കൊണ്ട് അസ്വസ്ഥരാണ് പലരും.... വിശാലമായ തടങ്കൽ പാളയത്തിൽ ചുറ്റി നടക്കുന്നു കണ്ണുകളിൽ അമർശവുമായി
.
വെളുപ്പ് കലർന്ന ചാരനിറമുള്ള ആഫ്രിക്കൻ സിംഹത്തെ കണ്ടയുടൻ മകന്റെ കമെന്റ് ...'' ഈ നിറം ആഫ്രിക്കയിലെ മനുഷ്യർക്ക് ഇല്ലാതെ പോയല്ലോ '' കേട്ടപ്പോഴും പിന്നീട് ഓർത്തപ്പോഴും ഒരു പാട് ചിരിച്ചു പോയി ! നല്ല ഹ്യൂമർസെൻസുണ്ട് മോന് ..
നടന്നു കാലു കുഴഞ്ഞു . അല്ലെങ്കിലും കാഴ്ചബംഗ്ളാവ് കുട്ടികൾക്കുള്ളതല്ലേ ,?
വെള്ളിയാഴ്ചകളിൽ മൂന്നു മണി മുതലാണ് ഷെയ്ഖ് സായിദിന്റെ 'പഴയ കൊട്ടാരത്തിലെ ' സന്ദർശന സമയം . കല്ലും മണ്ണും കുഴച്ചുണ്ടാക്കിയ 'സുർക്കി ' കൊണ്ട് പണിത 'കൊട്ടാരത്തിനു' ഈത്തപ്പനത്തടി കൊണ്ടുള്ള മച്ചും ജാലകങ്ങളും വാതിൽപ്പാളികളും . അവിടെയും കണ്ടു ഭരണാധിപൻ നാട്ടു മക്കളെയും നാട്ടു മുഖ്യരേയും കാണാറുണ്ടായിരുന്നു വ്യത്യസ്ത മജ്‌ലിസുകൾ . ഒരു നിമിഷം ചെങ്കോട്ടയിലെ മുഗൾ ചക്രവർത്തിമാരുടെ ദീവാനെ ആമും ദീവാനെ ഖാസും വെറുതേ ഓർമ്മിച്ചു പോയി .
തൊട്ടു പിന്നിലാണ് ഹെക്റ്ററുകൾ വിസ്തീർണ്ണമുള്ള കൃഷിത്തോട്ടങ്ങൾ . അമീറിന്റെ വകയല്ല , അബുദാബിയിലെ അഞ്ഞൂറോളം ധനാഢ്യരായ വ്യക്തികൾ കൂട്ടുകൃഷി മാതൃകയിൽ നട്ടു വളർത്തിയ പച്ചപ്പ്‌ . പ്രധാനമായും ഈത്തപ്പനകൾ .. മാവും നാരകങ്ങളും തുടങ്ങി അവിടെ ഇല്ലാത്തതൊന്നുമില്ല .
അല്ലെങ്കിലും അൽ ഐൻ ഇമാറാത്തുകളിലെ പൂന്തോട്ടമാണ് . വഴിയിലുടനീളം ഞാനാ പച്ചപ്പു കണ്ടു അത്ഭുതപ്പെട്ടിട്ടുണ്ട് . ഇരു വശങ്ങളിലും പ്രകൃതി കനിഞ്ഞു നൽകിയ ജലവും ജീവനും വിളിച്ചറിയിക്കുന്ന ഒയാസിസുകൾ . അത്തരമൊരു മരുപ്പച്ചയിൽ ഇത്തിരി നേരമിരിക്കാൻ ഒത്തിരി കൊതിച്ചതാണ് എത്രയോ വർഷങ്ങൾക്കു മുൻപ് തൊട്ടേ ...
നേരം സന്ധ്യയോടടുക്കുന്നു , ഇനിയത്തെ യാത്ര ജബൽ ഹഫീതിലേക്കു ... മല കയറും മുൻപേ താഴ്വരയിലെ ചുടുനീരൊഴുകുന്ന വറ്റാത്ത നീരുറവയും തടാകവും (അൽ-ഐൻ എന്ന വാക്കിന്റെ അർഥം തന്നെ ഉറവയെന്നാണ് ) .....വിശാലമായ പച്ചപ്പുൽ മൈതാനങ്ങൾ; നൂറുക്കണക്കിന് കുടുംബങ്ങൾ വാരാന്ത്യം ചിലവഴിക്കാനെത്തുന്ന സ്ഥലം വായുവിൽ കനലടുപ്പുകളിൽ ഇറച്ചി വേവുന്ന കൊതിപ്പിക്കുന്ന ഗന്ധം .
ഇത്തിരി വൈകിപ്പോയോ ജബൽ ഹഫീതിലെത്താൻ ! ഇവിടെ പർവ്വതങ്ങൾക്കു ജബലുൽ ജൈസിന്റെ ദൃഢതയില്ല . മലയുടെ നെറുകയിലെത്താൻ ഇനിയും കുറച്ചു ദൂരമേയുള്ളൂ . പക്ഷെ ട്രാഫിക് ബ്ലോക്കാണു . തണുപ്പ് തുടങ്ങി , ഉച്ചവെയിലും കൊണ്ട് കാഴ്ചബംഗ്ളാവിൽ കാതങ്ങൾ നടന്നതിന്റെ ക്ഷീണമുണ്ട് , താഴെ, കണ്ണെത്തും ദൂരത്ത് അൽ ഐൻ നഗരം നക്ഷത്രങ്ങൾ കൊളുത്തിയിരിക്കുന്നു .അജ്മാനിലെത്തുമ്പോൾ സമയം എത്രയാവുമോ എന്തോ ?.മടങ്ങാം

Monday, March 27, 2017

കവി....കവിത

സ്വയം തീർത്ത തുരുത്തിൽ ഇരുന്നു കൊണ്ട് 
വിശ്വസാഹോദര്യത്തെ പറ്റി 
പ്രസംഗിക്കുന്നുണ്ട് ഒരു കവി

മൂന്നാം നിലയിൽ - മട്ടുപ്പാവിൽ
മൂന്നു ദിശയിലും കണ്ണോടിച്ചിട്ടും
'പച്ചപ്പൊ'ന്നും കാണാതെ ദു:ഖിക്കുന്നുണ്ടയാൾ


 മുറിക്കുള്ളിലെ
ബോണ്‍സായ് മരങ്ങൾ നോക്കി
ചെറുതായിപ്പോയ ലോകത്തെ പറ്റി
നെടുവീർപ്പിടുന്നുന്നുണ്ടയാൾ !


'എനിക്കിത്തിരി ദു:ഖങ്ങൾ തരാമോ -
കാവ്യദേവതക്കു കാണിയ്ക്ക വെക്കാനെന്നു
വിലപിക്കുന്നുണ്ടയാൾ !


ദാരിദ്ര്യം , രോഗം , വിരഹം , ആഘാതങ്ങൾ ഒന്നും
അനുഭവിക്കാൻ അവസരം കിട്ടാഞ്ഞത് കൊണ്ടാണ്
മോഹഭംഗങ്ങളെ പറ്റി
ഹൃദയസ്പർശിയായൊരു കവിത എഴുതിയത് .


ഇന്ന് വൈകീട്ട് ടൌണ്‍ ഹാളിൽ
ആരാധകരൊരുക്കുന്ന സ്വീകരണ ചടങ്ങിൽ
അവാർഡ് ലഭിച്ച തന്റെയാ കവിത ചൊല്ലുമ്പോൾ
ഏതുടുപ്പ് ധരിക്കണമെന്ന ആശയക്കുഴപ്പത്തിൽ
ആണെന്റെ പ്രിയപ്പെട്ട കവി !

Saturday, March 25, 2017

എനിക്ക് പേടിയാവുന്നു !

ഇതു വരെ കാണാത്ത ജനങ്ങൾ
കേട്ടിട്ടില്ലാത്ത വിധത്തിലുള്ള സംസാരങ്ങൾ
പേടിയാവുന്നു എനിക്ക്
എന്നെ പറ്റി ഓർത്ത്തിട്ടല്ല.
എനിക്കെന്തു സംഭവിച്ചാലെന്ത് ?
ഞാൻ മരിച്ചാലെന്ത് , ജീവിച്ചാലെന്ത് ?
എന്താണ് ഈ മനുഷ്യരെ
ഇത്ര വേഗം പ്രകോപിപ്പിക്കുന്നത്
ദൈവവും ദൈവത്തിന്റെ പ്രതിപുരുഷന്മാരും
കരുണാവാരിധികളാണെന്നല്ലേ
സ്തോത്ര ഗീതങ്ങളിൽ നാം പാടിക്കേട്ടത്
എന്നിട്ട് ,
ദൈവത്തിന്റെ പേരിൽ തന്നെയാണല്ലോ
വെല്ലുവിളികളും ആക്രോശങ്ങളും!
പിറന്നു വീഴുന്ന കുഞ്ഞിന്റെ മുഖത്ത് മാത്രമുണ്ട്
കളങ്കമിയലാത്ത നിഷ്കളങ്കതയുടെ മന്ദസ്മിതം
പിന്നെയവരുടെ കാതുകളിൽ ചൊല്ലിക്കൊടുക്കുന്നത്
എങ്ങനെ വെറുക്കണമെന്നും
ആരാണ് ശത്രുവെന്നുമുള്ള ബാലപാഠങ്ങൾ!
കൌമാരങ്ങളുടെ മുഖത്തെ മാറ്റങ്ങൾ കാണുന്നില്ലേ
സ്വപ്‌നങ്ങൾ കാണേണ്ട കാലത്ത്
ആരാണവരുടെ മനസ്സുകളിൽ
വിദ്വേഷത്തിന്റെ വിത്തുകൾ പാകുന്നത് ?
ശാലീനത തളം കെട്ടിയിരുന്ന നീലക്കണ്ണുകളിൽ
സംശയത്തിന്റെ കൂത്താടികൾ പെറ്റു പെരുകുന്നത്
നാവുകളിൽ വിഷം പുരട്ടിയ കൂരമ്പുകൾ
'നീ' അല്ലാത്തവരൊക്കെ നിന്റെ ശത്രുക്കൾ
പരസ്പരം പക വെയ്ക്കണമെന്നും
ആരും ആരെയും വിശ്വസിക്കരുതെന്നും ....
ഈശ്വരാ ....എനിക്ക് പേടിയാവുന്നു !

Monday, March 20, 2017

ഇരുവഴിഞ്ഞിക്കൊരു ചരമഗീതം


ഇന്നലെ ഞാന്‍ ഉറങ്ങിയില്ല .
മനസ്സ് നിറയെ, 
എന്റെ ഇരുവഴിഞ്ഞിപ്പെണ്ണിന്റെ ദു;ഖങ്ങളായിരുന്നു.
 സായാഹ്നത്തില്‍ ഞാനാ തീരത്ത് -
 ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം ..
ബാല്യത്തില്‍ ഞാനുമെന്റെ കൂട്ടുകാരും
 കളിച്ചു മദിക്കാറുള്ള പഞ്ചാര മണല്‍ തീരം .
(യൌവനത്തില്‍ -
എനിക്ക് മാത്രം സ്വന്തമായ നിറക്കൂട്ടുള്ള കുറേ സ്വപ്നങ്ങളും ).
ഒഴിവു ദിനങ്ങളില്‍ ,
 മതിവരുവോളം കുളിച്ചു
 ഈറന്‍ പോലും മാറ്റാതെ ,
 തരി മണലില്‍ പൂത്താം കീരി കളിച്ചും ,
വെയിലേറ്റു രസിച്ചും നിന്ന തീരമിന്നെവിടെ?
കുളിയ്ക്കാനിറങ്ങിയപ്പോള്‍ കാലൂന്നിയത് മുട്ടറ്റം ചെളിയില്‍ .
 ഒഴുക്ക് നിലച്ച പുഴ!
കര്‍ക്കിടകത്തില്‍ ക്രൌദ്ധ ഭാവം പൂണ്ടു,
നുരയും പതയും നിറഞ്ഞു ,
കൂലം കുത്തിയൊഴുകിയ അരിശത്തിന്റെ നാളുകളും
അവള്‍ മറന്നു പോയിരിക്കുന്നു ! .
അവളായിട്ടു ഒന്നും.ചെയ്തില്ല .
ഇടിഞ്ഞു തൂര്‍ന്ന കരകള്‍
അവളെ വസ്ത്രാക്ഷേപം ചെയ്തു ,
മാറിടം വാരി പിളര്‍ന്ന
 മണല്‍ കൊള്ളയുടെ ബാക്കിപത്രം .
അവള്‍ക്കു ജീവജലം പകര്‍ന്ന നീരുറവകള്‍
ഒക്കെയും വരണ്ടു തുടങ്ങി ..
കവണക്കല്ലില്‍ , അവളെയും സഹോദരിമാരെയും
പിടിച്ചു ബന്ധിച്ച്ചിട്ടിരിക്കുന്നു !.
ജീവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍
അവളെങ്ങനെ ജീവിതം കൊടുക്കും ?
 അവളുടെ ദു;ഖങ്ങള്‍ കണ്ടുകൊണ്ടു
 എനിക്കെങ്ങനെ ഉറങ്ങാന്‍ കഴിയും? .
അവളെന്നോട് ചോദിച്ചല്ലോ -
എന്റെ മക്കളെവിടെയെന്നു ?
 കോണ്ക്രീറ്റ് കൂടാരത്തില്‍ ,
ഷവറിന് ചുവട്ടില്‍
ഞാനവര്‍ക്ക് കുളിപ്പുര ഉണ്ടാക്കിക്കൊടുത്തു .
സായിപ്പിന്റെ കുറ്റിയും കോലും കളി കണ്ടു
 വിഡ്ഢിപ്പെട്ടിയുടെ മുന്നില്‍
അവര്‍ , അവരുടെ ഒഴിവു ദിനങ്ങളെ
കൊന്നു തീര്‍ക്കുന്നു .
കുളിക്കാനും കളിക്കാനും പറ്റാത്ത വിധം
 നീയും നിന്റെ തീരങ്ങളും !.
എനിക്കിത്രയേ പറ്റൂ ,
 നിനക്കായൊരു ചരമഗീതം രചിക്കാം ,
 നിന്റെ ദുര്‍ഗതി ഓര്‍ത്തു ,
ദു;ഖങ്ങളോര്‍ത്തു,
 ഒരു രാത്രി ഉറങ്ങാതിരിക്കാം .
ഒരു രാത്രി , ഒരൊറ്റ രാത്രി മാത്രം !..

വാക്കുകളുടെ കൊട്ടാരം

നമുക്കിനി
വാക്കുകളുടെ കൊട്ടാരം പൊളിച്ചു പണിയാം
കാലഹരണപ്പെട്ടതും
കാലത്തിനു ചേരാത്തതും
വക്കടരാതെ
വല്ല മ്യൂസിയത്തിലേക്കും ദാനം നല്കാം
സത്യസന്ധത ,
ആത്മാർഥത ,
സാഹോദര്യം ,
അഹിംസ,
മതേതരത്തം,
സഹിഷ്ണുത.... .
അലങ്കരിച്ച അലമാരകളിൽ
പ്രദർശനത്തിനു വെയ്ക്കാം
വരും കാല ജന്മങ്ങൾക്ക്
കണ്ടു പഠിക്കാനല്ല -
ഓർത്തു ചിരിക്കാൻ !
പുതിയ കൊട്ടാരത്തിന് മേൽക്കൂര വേണ്ട
സ്വപ്‌നങ്ങൾ പോലെ
ആകാശമാവട്ടെ പരിധി
ചുമരുകളാണ്‌ പ്രധാനം
ചുമരുകൾക്കിടയിൽ ഓരോ ലോകങ്ങൾ
അവിടെ സ്വന്തം നീതികൾ , നിയമങ്ങൾ
കാശും കയ്യൂക്കുമുള്ളവൻ
കാണാച്ചരടുകൾ കൊണ്ട്
മുഴുലോകത്തെയും ഭരിക്കട്ടെ
അതു തന്നെയാണല്ലോ പ്രപഞ്ചനീതി
കാട്ടുമനുഷ്യൻ നാട്ടിലിറങ്ങിയപ്പോൾ
ഒപ്പം കൂട്ടിയതാവും കാട്ടുനീതിയും
ബലവാന് ദുർബ്ബലനു മേൽ ആധിപത്യം
വേട്ടക്കാരന് ഇരകളുടെ മേൽ അധീശത്തം
ഒന്നുകിൽ ശക്തി കൊണ്ട് ,
അല്ലെങ്കിൽ ബുദ്ധി കൊണ്ട്
അർഹതയുള്ളവർ അതിജീവിക്കുന്നു .
അനിമൽ ചാനലിൽ
മൃഗയാവിനോദങ്ങൾ കാണാറില്ലേ
വേട്ടയാടുന്ന കടുവകൾ മുഴുവൻ ഭക്ഷിക്കാറില്ല
മൃഷ്ടാന്നം കഴിച്ചു അവ സ്ഥലം വിടുമ്പോൾ
ഉച്ചിഷ്ട്ടം തിന്നാനായി ഓടിയെത്തും
ചെന്നായ്ക്കൾ , കുറുനരികൾ , കഴുകന്മാർ
ഇപ്പോൾ
കാടിറങ്ങി വരാറുണ്ട്
കടുവകളും കാട്ടു പന്നികളും
നാട് കാടായത് അറിഞ്ഞിട്ടെന്ന പോലെ !
LikeShow More Reactions
Comment

Friday, March 17, 2017

''ഘർ വാപ്പസി ''


വീട്ടിലേക്കുള്ള തിരിച്ചു പോക്ക്
ഗൃഹാതുരത്തത്തിന്റെ ഓർമ്മകളുണർത്തുന്നു
പക്ഷെ എവിടെയായിരുന്നുഎന്റെ വീട് ?
ഏതോ അഗ്രഹാരത്തിൽ ? നാലുകെട്ടിൽ ?
അതോ ആരും തിരിഞ്ഞു നോക്കാനില്ലാത്ത
ഏതെങ്കിലും ചെറ്റക്കുടിലിലോ ?

ചരിത്രം
ആരൊക്കെയോ കുറിച്ചു വെച്ച
കള്ളക്കഥകളാണ്.
നിറം പിടിപ്പിച്ച നുണകളും വെള്ള പൂശലുകളും

ചിലർക്ക് പച്ച , അല്ലെങ്കിൽ കത്തി....
കറുത്ത താടി , ചുവന്ന താടി ,
വെളുപ്പ്‌ ആഡ്യത്തത്തിന്റെ പ്രതീകം !

തിരികെ വിളിക്കുന്നവരോട് ചോദിക്കാം
പല്ലക്കിലാണോ യാത്ര ?
അതോ ,
പല്ലക്ക്  ചുമന്നു വരുന്നവരുടെ
ഹുങ്കാര ശബ്ദം കേൾക്കുമ്പോൾ
കാണാമറയത്ത് ഒളിക്കണോ ?...

ഒപ്പം തന്നെയിരുത്തുമോ
അതോ തീണ്ടാപ്പാട് ദൂരെ
വീട്ടിൽ വിളിച്ചിരുത്തിയിട്ട്
പടിവരെ ഒപ്പം വന്നിട്ട്
തിരിച്ചു ചെന്ന് ഞങ്ങളിരുന്നിടം
പുണ്യാഹം തെളിച്ചു ശുദ്ധീകരിക്കുമോ ?
ഒന്ന് തുറന്നു പറയെന്റെ മാളോരെ !

Wednesday, March 15, 2017

നിനച്ചിരിക്കാത്ത സമയത്തൊരു വസന്തം പടി കയറിയെത്തുന്നു

എന്റെ നിശ്വാസങ്ങൾ ചെന്നെത്തുന്നിടത്തെവിടെയോ
നിന്റെ സാന്നിധ്യം ഞാൻ അനുഭവിച്ചറിയുന്നു .
സൂര്യന് വയസ്സാവുന്നു ,
അസ്തമയത്തിനു മുൻപേ നക്ഷത്രങ്ങൾ ചേക്കേറാനെത്തുന്നു
ഇലകൾ മുഴുവൻ കൊഴിച്ചു കളഞ്ഞൊരു മരം
തളിരിലത്തട്ടം കൊണ്ട് തല മറയ്ക്കാൻ തുടങ്ങുന്നു
കണ്ണ് ചിമ്മി തുറക്കുന്ന നേരം കൊണ്ട്
മരണവും പിന്നെയൊരു ജനനവും!
ഋതുസംക്രമണത്തിന്റെ നാൾവഴികൾ അറിയില്ല
ആദ്യാവസാനങ്ങളില്ല
നിനച്ചിരിക്കാത്ത സമയത്തൊരു
വസന്തം പടി കയറിയെത്തുന്നു
യാത്രാമൊഴി പോലും പറയാതെ
എവിടേക്കോ അപ്രത്യക്ഷമാവുന്നു !

വേനൽ മഴ

മഴയൊരു പ്രത്യാശയാണ്
പ്രതേകിച്ചു വേനലിലെ മഴ
ചക്രവാളച്ചെരുവുകളിൽ പഞ്ഞിക്കെട്ടുകൾ ,
ചിരിക്കാൻ പോലുമറിയാതെ
മുഖം വീർപ്പിച്ചു ഭൂമിയും വാനവും

പിന്നെ എവിടെ നിന്നെന്നറിയാതെ
തണുത്തൊരു കാറ്റ് വന്നു
ഇലക്കമ്പുകളെ ഇക്കിളി കാട്ടുന്നതും
മാനത്തിന്റെ മുഖം കറുക്കുന്നതും,
കൊച്ചു കൊച്ചു മിന്നലുകളും
ചെറു മുഴക്കങ്ങളും ,
വെള്ളിമേഘങ്ങൾ കറുപ്പണിയുന്നതും
ഇര തേടിപ്പോയ പക്ഷികൾ
 ഇരുട്ടും മുമ്പേ കൂടണയുന്നതും ,
,,
ചാറ്റൽ മഴയിൽ മണ്ണിന്റെ മണമുയരുന്നതും
പിന്നെ മഴ കനത്തപ്പോൾ
വീട്ടിനു മുന്പിലെ ചെമ്മണ്‍ പാതയിലൂടെ
ചുവന്ന നീർചാലുകളൊഴുകുന്നതും,,,,

ഇപ്പോൾ വേവും ചൂടുമൊഴിഞ്ഞു
ഉറക്കമെന്റെ കണ്‍പോളകളിൽ
കൂടു കെട്ടുന്നുണ്ട് ....
മൂന്നാമത്തെ വേനൽ മഴയിൽ
ഉള്ളിലൊരു കിനാവ്‌ മുള പൊട്ടുന്നുണ്ട്
 ശുഭരാത്രിയോതി ,
ഉറങ്ങാൻ കിടക്കുകയായി
ഞാനും എൻറെ ഭൂമിയും 

Tuesday, March 7, 2017

ജീവിതപ്പുസ്തകത്തിലെ ഏടുകൾ

വെറുതെയിരിക്കുമ്പോൾ
തൊട്ടു വിളിച്ച
കുളിർ കാറ്റിനോടാണെന്റെ പരിഭവം
ഉറക്കത്തിൽ നിന്നെന്നെ തട്ടിയുണർത്തിയ 
അഴകുള്ളൊരു സ്വപ്നത്തോടും
ആകാശം നിറഞ്ഞു നിന്നൊരു
പാരിജാതപ്പൂവിന്റെ വശ്യഗന്ധത്തോടും
അകവും പുറവും നീറിപ്പുകയുമ്പോഴും
കരളിലൊരു മരുപ്പച്ച കാത്തു വെച്ചിരുന്നു
വിലയ്ക്ക് വാങ്ങുന്ന ഉറക്കത്തിനു
കിനാവിന്റെ അപശ്രുതി പോലുമില്ലായിരുന്നു
ആകാശത്തിന് എന്നുമൊരു
വീർപ്പു മുട്ടലിന്റെ മടുപ്പിക്കുന്ന ഗന്ധമായിരുന്നു
കാലം തെറ്റിയാണ് എല്ലാറ്റിന്റെയും വരവ് -
ഋതുക്കളുടെ ,
സ്വപ്നങ്ങളുടെ ,
സുഗന്ധങ്ങളുടെ !
കൂട്ടിയും കിഴിച്ചും
ഹരിച്ചും ഗുണിച്ചും വെച്ച
ജീവിതപ്പുസ്തകത്തിലെ
ഏടുകൾ പോലെ !

Tuesday, February 14, 2017

നക്ഷത്രങ്ങളുടെ ലോകം ഇതല്ല ,

സ്വപ്നത്തില്‍ ഞാനവളെ കണ്ടതാണ് -
കുഞ്ഞിക്കൈകള്‍ മാനത്തേക്ക് ചൂണ്ടി
അവള്‍ പറഞ്ഞു ,
''ചിറകുള്ള മാലാഖമാര്‍,
എനിക്ക് കയറാന്‍ കൊച്ചൊരു വെള്ളക്കുതിര ''
കുന്തിരിക്കത്തിന്റെയും സാമ്പ്രാണിയുടെയും ഗന്ധമില്ല
പിച്ചിചീന്തിയ പനിനീര്‍പ്പൂവിന്റെ
വേദനിപ്പിക്കുന്ന സുഗന്ധം
ചവിട്ടി അരക്കപ്പെടുന്ന
കൊച്ചു പൂവിന്റെ വിലാപം
ഞാനെന്തിനു കരയണം ?
അവള്‍ പോവുന്നതില്‍ ആര്‍ക്കാണ് ദു:ഖം?
അല്ലെങ്കിലും നക്ഷത്രങ്ങളുടെ ലോകം ഇതല്ല ,
മഴമേഘങ്ങളും ,
മഞ്ഞും നിലാവും
നിന്റെ വരവും കാത്തിരിക്കുന്നു !
അവിടെ ഉള്ളവരോട് നീ പറയണം ,
കാല്‍ തെറ്റി വീണതല്ലായിരുന്നെന്നു
നക്ഷത്രക്കുഞ്ഞിനെ
ചൂണ്ടയിട്ടു പിടിക്കുന്ന തമ്പുരാക്കള്‍
ഭൂമിയിലുന്ടെന്നു !
കൊല്ലാനും വിധിക്കാനും അധികാരമുള്ളവര്‍ ,
തെറ്റും ശരിയും തീരുമാനിക്കുന്നവര്‍!!

Sunday, February 5, 2017

എനിക്കിനി വയ്യ


എനിക്കിനി വയ്യ
സ്വപ്‌നങ്ങൾ കാണാനും ,
കിടക്കയിൽ മൂത്രമൊഴിക്കാനും !

ഞാൻ താങ്ങിയില്ലെങ്കിലും
ഉത്തരം ഇങ്ങനെത്തന്നെ നില്ക്കും
ചിലപ്പോൾ ഇടിഞ്ഞു പൊളിഞ്ഞു വീണെന്നും വരാം

(ഉത്തരം വീണു മയ്യത്തായ ഒരൊറ്റ ഗൌളിയെയും
ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല )
ചിലപ്പോൾ മോന്തായം വീഴുന്ന ബേജാറിൽ
വാല് മാത്രം മുറിഞ്ഞെന്നും  വരാം
ഒരിക്കലെങ്കിലും വാല് മുറിഞ്ഞിട്ടില്ലാത്ത
ഒരൊറ്റ ഗൌളിയും ഈ ഭൂമുഖത്തുണ്ടാവില്ല

ചിലപ്പോൾ തോന്നും
ചേരയെ തിന്നുന്നവരുടെ നാട്ടിൽ
തിന്നേണ്ടത്‌ നടുക്കഷ്ണം തന്നെയെന്നു !

സർവ്വാണി സദ്യക്ക് കാത്തിരിക്കുന്നവരെപ്പോലെ
പാത്തും പതുങ്ങിയും ,
മിണ്ടാതെ അനങ്ങാതെ
ദാ .. ഇതുപോലെ ഇരിക്കണം
ഒരു കണ്ണെപ്പോഴും ഇലയിലായിരിക്കണം !

വിളമ്പാൻ തുടങ്ങിയാൽ പിന്നൊന്നും നോക്കേണ്ട
നാണവും മാനവുമൊന്നും ഭക്ഷണക്കാര്യത്തിൽ വേണ്ടല്ലോ
ഇടിച്ചു കയറി ഇരിക്കുക
നടുക്കഷ്ണം ....ങ്ഹാ , അത് മാത്രം മറക്കരുത്

ഇപ്പൊ ഒരു ടെൻഷനും ഇല്ല
എന്തേ ദാസാ നമുക്കീ ബുദ്ധി ആദ്യം തോന്നാഞ്ഞത് ?

Wednesday, February 1, 2017

ഉദയമില്ലാത്ത അസ്തമയങ്ങൾ

ഒരു വസന്തം യാത്ര പറയുന്നത്  ഞാനറിയുന്നു
അസ്തമയത്തോടിപ്പോൾ  വെറുപ്പാണ് .
ഉദിച്ചതൊക്കെയും അസ്തമിക്കുമെന്നു അറിയാം -
എന്നാലും ,
വീണ്ടുമൊരു ഉദയമില്ലാത്ത അസ്തമയം
ഓർക്കാനാവുന്നില്ല

സമാന്തരങ്ങൾ പോലുമല്ലാത്ത വഴികളിലൂടെ
പരസ്പരം കണ്ടു മുട്ടാതെ യാത്ര ചെയ്യുമ്പോഴാണ്
ചക്രവാള സീമയിലാ  ശോണിമ കണ്ടത്
മാറ്റൊലി പോലുള്ള  ശബ്ദത്തിന് കാതോർത്തത്‌

പിന്നെ ഒന്നിച്ചായിരുന്നു യാത്ര
ഒരിക്കലും നേരിൽ കാണാതെ !
ഒരുവട്ടം പോലും സംസാരിക്കാതെ
ഒരിടത്തേക്കാണ് യാത്രയെന്ന അറിവോടെ!

ആരോ എയ്തു വിട്ട ശരങ്ങളിൽ
വ്രണിത ഹൃദയയായി കേഴുമ്പോഴും
പുതിയൊരു ഉദയം സ്വപ്നം കണ്ടിരുന്നല്ലോ
അത് കൊണ്ടാണല്ലോ ,
സ്വപ്‌നങ്ങൾ ഒക്കെയും  വരച്ചു വെച്ചത് ,
പ്രണയമായും കവിതയായും നിലാവായും!

ഉദയമില്ലാത്തൊരു അസ്തമയത്തെ പറ്റി
സൂചിപ്പിച്ചത് പോലുമില്ലല്ലോ അന്നൊന്നും

Friday, January 6, 2017

വാക്കുകളാണ് നമ്മുടെ ശത്രുക്കളെന്നു അറിയുക

ഒടുക്കം നിങ്ങളാ സമവാക്യം കണ്ടെത്തുന്നു
മൌനമാണ് ഏറ്റവും നല്ല രാജ്യതന്ത്രം
കനപ്പെട്ടതൊന്നും മൊഴിയാതിരിക്കുക
വാക്കുകളാണ് നമ്മുടെ ശത്രുക്കളെന്നു അറിയുക
നിനക്കൊരു വിഡ്ഢിയെപ്പോലെ പെരുമാറാനറിയുമോ
ചിരി വരാതെ ചിരിക്കാനും
കരച്ചിൽ വന്നില്ലെങ്കിലും കരയാനും ?
അല്ലെങ്കിലും നീയാരാണ്‌?
ഭൂമിയെ എടുത്തിട്ടു കുലുക്കുന്ന കുണ്ടികുലുക്കി പ്പക്ഷിയോ
ആകാശത്തിന്റെ ഭാരം പേറിത്തളർന്ന അതികായനോ??
നീയില്ലെങ്കിലും നാളെ സൂര്യൻ കിഴക്ക് തന്നെ ഉദിക്കും
പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി പാലക്കാട്ട് നിന്നും വരും
പ്രായോഗിക ജീവിതം പഠിക്കാൻ
പാഴൂർ പടിപ്പുര വരെയൊന്നും പോവേണ്ട
അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടാം
അഞ്ചു നാൾ കൊണ്ട് അയ്യായിരം തികയ്ക്കാം
 പിന്നെയുമൊരായിരം നിന്നെയനുഗമിയ്ക്കാൻ വരി നിൽക്കും
ഒഴുക്കിനൊപ്പം നീന്താൻ പഠിക്കുക
ഒഴുക്ക് നിലച്ചാലും ശവം പോലെ പൊന്തിക്കിടക്കുക
ഒരിക്കലും നിനക്കൊരു മോക്ഷമില്ലെന്ന തിരിച്ചറിവുണ്ടാവുക
ഇപ്പോൾ ഒരു ഭാരക്കുറവ് അനുഭവപ്പെടുന്നില്ലേ
നേരിന്റെ ഭാരം പോയതോടെ 'ജീവിക്കാൻ' യോഗ്യനായില്ലേ
നിനക്ക് വേണ്ടി കാര്യങ്ങൾ തീരുമാനിക്കാൻ ആളായി
അപ്പൂപ്പൻതാടി പോലെ കാറ്റിലൊഴുകി നടക്കാം ഇനി നിനക്കും !

Tuesday, January 3, 2017

തെരുവുകളിൽ അഗ്നി പൂക്കുന്നത്

ആകാശം നോക്കി മലർന്നു കിടന്നാൽ
നക്ഷത്രങ്ങളും മേഘങ്ങളും കാണാം
പനിമതി വെളുക്കെ ചിരിക്കുന്ന ദിവസങ്ങളിൽ
നിലാവിന്റെ കുളിരേറ്റുറങ്ങാം
ഭാരങ്ങളില്ലാത്തൊരു പഞ്ഞിക്കെട്ടു പോലെ
ആകാശ സീമകളിൽ പറന്നു നടക്കാം
ഭൂമിയിൽ നടക്കുന്നതൊന്നും അറിയേണ്ട
തെരുവുകളിൽ അഗ്നി പൂക്കുന്നത് കാണേണ്ട
എല്ലാം നഷ്ടപ്പെട്ടവന്റെ നെടുവീർപ്പുകൾ കേൾക്കേണ്ട
അതൊക്കെ മനസ്സിലാക്കണമെങ്കിൽ
ഭൂമിയിൽ നഗ്ന പാദനായി നടക്കണം
കണ്ണും മനസ്സും തുറന്നു തന്നെയിരിക്കണം
ചുറ്റിലുമുയരുന്ന ആരവങ്ങൾ കേൾക്കാൻ
കാത് കൂർപ്പിച്ചിരിക്കണം
പാദങ്ങൾ മണ്ണിൽ ഉറപ്പിച്ചു നിർത്തണം
കാൽക്കീഴിൽ നിന്ന് മണ്ണൊലിച്ചു പോവുന്നത് ശ്രദ്ധിക്കണം
സാർത്ഥവാഹക സംഘം യാത്ര തുടങ്ങുമ്പോൾ
കൂടെയുണ്ടായിരുന്നവരെ ഓർത്തു വെക്കണം
ഏതൊക്കെ നാൽകവലകളിൽ വെച്ച്
അവർ നമ്മെയുപേക്ഷിച്ചു പോയെന്നറിയണം
എപ്പോഴെന്നും എങ്ങിനെയെന്നും
പുതിയ സഹയാത്രികരുടെ പഴയ മുഖം മറക്കരുത്
വെളുത്ത ചിരിക്കു പിന്നിലെ കറുത്ത മനസ്സ് ,
കയ്യിലെ ചോരപ്പാടുകൾ,
തേൻ പുരട്ടിയ വാക്കുകളിലെ വിഷം ,
ഒന്നുമൊന്നും കണ്ടില്ലെന്നു നടിക്കരുതു
തിരിച്ചറിവിന്റെ സത്യവാക്മൊഴികൾ നിന്റെ വചനങ്ങളിൽ ഉണ്ട്
മന:സാക്ഷിയുടെ വിചാരണക്കൂട്ടിൽ വിളറിയ മുഖമാണ് നിന്റേതു
പേടിയാണ് നിനക്ക് -
പ്രത്യാശയുടെ പുതിയ വെളിച്ചം പരീക്ഷിച്ചു നോക്കാൻ
എന്തൊക്കെ പറഞ്ഞാലും ഉള്ളിലെ നന്മകൾ മരിച്ചിട്ടില്ല
നിനക്ക് നിന്റെ വഴി കണ്ടെത്താതിരിക്കാൻ കഴിയില്ല