Tuesday, February 14, 2017

നക്ഷത്രങ്ങളുടെ ലോകം ഇതല്ല ,

സ്വപ്നത്തില്‍ ഞാനവളെ കണ്ടതാണ് -
കുഞ്ഞിക്കൈകള്‍ മാനത്തേക്ക് ചൂണ്ടി
അവള്‍ പറഞ്ഞു ,
''ചിറകുള്ള മാലാഖമാര്‍,
എനിക്ക് കയറാന്‍ കൊച്ചൊരു വെള്ളക്കുതിര ''
കുന്തിരിക്കത്തിന്റെയും സാമ്പ്രാണിയുടെയും ഗന്ധമില്ല
പിച്ചിചീന്തിയ പനിനീര്‍പ്പൂവിന്റെ
വേദനിപ്പിക്കുന്ന സുഗന്ധം
ചവിട്ടി അരക്കപ്പെടുന്ന
കൊച്ചു പൂവിന്റെ വിലാപം
ഞാനെന്തിനു കരയണം ?
അവള്‍ പോവുന്നതില്‍ ആര്‍ക്കാണ് ദു:ഖം?
അല്ലെങ്കിലും നക്ഷത്രങ്ങളുടെ ലോകം ഇതല്ല ,
മഴമേഘങ്ങളും ,
മഞ്ഞും നിലാവും
നിന്റെ വരവും കാത്തിരിക്കുന്നു !
അവിടെ ഉള്ളവരോട് നീ പറയണം ,
കാല്‍ തെറ്റി വീണതല്ലായിരുന്നെന്നു
നക്ഷത്രക്കുഞ്ഞിനെ
ചൂണ്ടയിട്ടു പിടിക്കുന്ന തമ്പുരാക്കള്‍
ഭൂമിയിലുന്ടെന്നു !
കൊല്ലാനും വിധിക്കാനും അധികാരമുള്ളവര്‍ ,
തെറ്റും ശരിയും തീരുമാനിക്കുന്നവര്‍!!

Sunday, February 5, 2017

എനിക്കിനി വയ്യ


എനിക്കിനി വയ്യ
സ്വപ്‌നങ്ങൾ കാണാനും ,
കിടക്കയിൽ മൂത്രമൊഴിക്കാനും !

ഞാൻ താങ്ങിയില്ലെങ്കിലും
ഉത്തരം ഇങ്ങനെത്തന്നെ നില്ക്കും
ചിലപ്പോൾ ഇടിഞ്ഞു പൊളിഞ്ഞു വീണെന്നും വരാം

(ഉത്തരം വീണു മയ്യത്തായ ഒരൊറ്റ ഗൌളിയെയും
ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല )
ചിലപ്പോൾ മോന്തായം വീഴുന്ന ബേജാറിൽ
വാല് മാത്രം മുറിഞ്ഞെന്നും  വരാം
ഒരിക്കലെങ്കിലും വാല് മുറിഞ്ഞിട്ടില്ലാത്ത
ഒരൊറ്റ ഗൌളിയും ഈ ഭൂമുഖത്തുണ്ടാവില്ല

ചിലപ്പോൾ തോന്നും
ചേരയെ തിന്നുന്നവരുടെ നാട്ടിൽ
തിന്നേണ്ടത്‌ നടുക്കഷ്ണം തന്നെയെന്നു !

സർവ്വാണി സദ്യക്ക് കാത്തിരിക്കുന്നവരെപ്പോലെ
പാത്തും പതുങ്ങിയും ,
മിണ്ടാതെ അനങ്ങാതെ
ദാ .. ഇതുപോലെ ഇരിക്കണം
ഒരു കണ്ണെപ്പോഴും ഇലയിലായിരിക്കണം !

വിളമ്പാൻ തുടങ്ങിയാൽ പിന്നൊന്നും നോക്കേണ്ട
നാണവും മാനവുമൊന്നും ഭക്ഷണക്കാര്യത്തിൽ വേണ്ടല്ലോ
ഇടിച്ചു കയറി ഇരിക്കുക
നടുക്കഷ്ണം ....ങ്ഹാ , അത് മാത്രം മറക്കരുത്

ഇപ്പൊ ഒരു ടെൻഷനും ഇല്ല
എന്തേ ദാസാ നമുക്കീ ബുദ്ധി ആദ്യം തോന്നാഞ്ഞത് ?

Wednesday, February 1, 2017

ഉദയമില്ലാത്ത അസ്തമയങ്ങൾ

ഒരു വസന്തം യാത്ര പറയുന്നത്  ഞാനറിയുന്നു
അസ്തമയത്തോടിപ്പോൾ  വെറുപ്പാണ് .
ഉദിച്ചതൊക്കെയും അസ്തമിക്കുമെന്നു അറിയാം -
എന്നാലും ,
വീണ്ടുമൊരു ഉദയമില്ലാത്ത അസ്തമയം
ഓർക്കാനാവുന്നില്ല

സമാന്തരങ്ങൾ പോലുമല്ലാത്ത വഴികളിലൂടെ
പരസ്പരം കണ്ടു മുട്ടാതെ യാത്ര ചെയ്യുമ്പോഴാണ്
ചക്രവാള സീമയിലാ  ശോണിമ കണ്ടത്
മാറ്റൊലി പോലുള്ള  ശബ്ദത്തിന് കാതോർത്തത്‌

പിന്നെ ഒന്നിച്ചായിരുന്നു യാത്ര
ഒരിക്കലും നേരിൽ കാണാതെ !
ഒരുവട്ടം പോലും സംസാരിക്കാതെ
ഒരിടത്തേക്കാണ് യാത്രയെന്ന അറിവോടെ!

ആരോ എയ്തു വിട്ട ശരങ്ങളിൽ
വ്രണിത ഹൃദയയായി കേഴുമ്പോഴും
പുതിയൊരു ഉദയം സ്വപ്നം കണ്ടിരുന്നല്ലോ
അത് കൊണ്ടാണല്ലോ ,
സ്വപ്‌നങ്ങൾ ഒക്കെയും  വരച്ചു വെച്ചത് ,
പ്രണയമായും കവിതയായും നിലാവായും!

ഉദയമില്ലാത്തൊരു അസ്തമയത്തെ പറ്റി
സൂചിപ്പിച്ചത് പോലുമില്ലല്ലോ അന്നൊന്നും