Monday, February 8, 2016

ദോഹയിൽ നിന്ന് സൗദി അതിർത്തിയിൽ എത്താൻ തന്നെ നൂറിൽ ചില്വാനം കിലോമീറ്റർ താണ്ടണം . അതിർത്തി ചെക്ക് പോസ്റ്റിലെ നടപടികൾ കഴിഞ്ഞു ആദ്യത്തെ നഗരമായ അൽ ഇഹ്സാ (അൽ- ഹുഫൂഫ് )നഗരത്തിൽ എത്തുമ്പോഴേക്കു ഉച്ചയായി .
ഇനിയും 1300 കിലോമീറ്റർ ദൂരം ഡ്രൈവ് ചെയ്യണം മദീനയിലേക്ക് . ഭാര്യയും ഇളയ മകനും  മാത്രം ഉൾപ്പെടുന്ന എന്റെ കൊച്ചു കുടുംബം .
ആദ്യം മദീന - പിന്നെ മക്ക , തിരിച്ചു വരവും (പോക്കും) തലസ്ഥാനമായ റിയാദ് വഴി - നഗരത്തിന്റെ ഹൃദയം തൊടാതെ ..........,കൂട്ടിനു വേറൊരു വണ്ടിയിൽ ഇക്കയും ഇത്തയും മക്കളും  .
റൌണ്ട് അബൗട്ടും ട്രാഫിക് സിഗ്നലും വഴി മുടക്കാനില്ലാത്ത നാലുവരിപ്പാത
അത്ഭുതം തോന്നും സൌദിയുടെ ഭൂപ്രകൃതി . ..ഖത്തറിൽ നഗരത്തിനു പുറത്തു കണ്ടു പരിചയിച്ച വരണ്ട ഭൂമിയില്ലേ - ചെറു പാറക്കൂട്ടങ്ങളും ഇടക്കൊക്കെ മുൾച്ചെടികളും മാത്രമുള്ള പ്രദേശങ്ങൾ ആയിരുന്നു ആദ്യത്തിലൊക്കെ .
പിന്നീടങ്ങോട്ട് പടച്ചവൻ ഈ ഭൂമിയെ പടച്ചപ്പോൾ കാണിച്ച അതിശയങ്ങൾ ഓരോന്നും മാറി മാറി വരുന്നു .
നോക്കെത്താ ദൂരത്തോളം കാണപ്പെടുന്ന വെളുത്ത പഞ്ചാര മണൽക്കടൽ , പിന്നെ കാതങ്ങളോളം ആ മണലിനു മുകളിൽ ഇന്റർ ലോക്ക് പാകിയ പോലെ ഒരേ നിറത്തിലും വലുപ്പത്തിലും കരിങ്കൽ കഷ്ണങ്ങൾ - അബാബീൽ പക്ഷികൾ ആനപ്പടയെ നശിപ്പിച്ചത് ഇത്തരം കല്ലുകൾ കൊണ്ടാണോ ?
പിന്നെയും കുറെ മണിക്കൂറുകൾ നാം സഞ്ചരിക്കുന്നത് കറുത്ത മണ്ണിന്റെ താഴ്വരകളിലൂടെ .ഡക്കാൻ പീഠഭൂമികളിലെ എക്കൽ മണ്ണ് പോലെ. അവിടെ വലിയ ജലധാരകൾ കൊണ്ട് നനച്ചു കൃഷി നടത്തുന്ന ഗോതമ്പ് വയലുകൾ , പച്ചക്കറിത്തോട്ടങ്ങൾ ...
...
സന്ധ്യയോടടുത്തു .അസ്തമയ സൂര്യനെ അല്പം മുൻപേ കണ്ടതാണ് .ഇപ്പോൾ ഞങ്ങൾ യാത്ര ചെയ്യുന്നത് ചുവന്ന പൊടിമണലിന്റെ നടുക്കടലിലൂടെയാണ്.
പെട്ടെന്നാണ് എവിടുന്നോ ഒരു ചുഴലിക്കാറ്റിന്റെ പിറവി .കാഴ്ചകൾക്ക് വ്യക്തത ഇല്ലാതായി . ഹസാർഡ്‌ ലൈറ്റുകൾ ഇട്ടു കൊണ്ട് മുന്നിൽ പോവുന്ന വാഹനം പോലും കാണാനാവാത്തത്‌ കൊണ്ടാവും എല്ലാ യാത്രികരും സ്വന്തം വാഹനങ്ങൾ പാതയോരത്ത് നിർത്തിയിട്ടിരിക്കുന്നു .
ഞങ്ങളും ....ഇനിയൊരടി മുന്നോട്ടു പോവാനാവില്ല .
ഒന്നും ചെയ്യാനില്ല, രാത്രിയാവുന്നു. കാറ്റ് ഇപ്പോഴില്ല .പക്ഷെ അന്തരീക്ഷത്തിലെ ചുവന്ന മണ്ണിന്റെ മൂടൽ മഞ്ഞു മാറാൻ ഇനിയെത്ര കഴിയണം ? മണിക്കൂറുകൾ ? അതോ ദിവസങ്ങൾ തന്നെയോ ?
ദൈവത്തിന്റെ വിളിക്ക് ഉത്തരം നല്കാനുള്ള യാത്രയാണ് .അവൻ തന്നെ വേണം ഈ സന്നിഗ്ദ ഘട്ടത്തിലും ഞങ്ങൾക്ക് വഴി തുറന്നു തരാൻ - മനസ്സറിഞ്ഞു പ്രാർഥിച്ചു .
ഒരു നാടൻ പ്രയോഗമില്ലേ '' പണ്ടൊക്കെ പടച്ചോൻ പിന്നേക്ക് നീക്കി വെക്കും , ഇപ്പോഴാണെങ്കിൽ അപ്പപ്പോ തന്നെ '' ... ചെയ്ത പ്രവർത്തിക്കു പ്രതിഫലം കൊടുക്കുന്നതിനെ പറ്റിയാണ് , വേണ്ടാതീനം ചെയ്തവർക്ക് ഉടനുടൻ കിട്ടാറുള്ള തിരിച്ചടികളെ പറ്റിയാണ് .
ഇവിടെ പക്ഷെ ഞങ്ങളുടെ ഉള്ളുരുകിയ പ്രാര്ത്ഥനക്ക് ഒട്ടും വൈകാതെ മറുപടി ലഭിച്ചു.
പടച്ചവനെ നേരിട്ട് കണ്ടില്ലെങ്കിലും ആ സാന്നിസ്ധ്യം ഞങ്ങൾ അനുഭവിക്കുകയായിരുന്നു .
എവിടുന്നു വന്നു ഈ മഴക്കാറുകൾ ? ഏതു പർവ്വതമാകും ഈ മേഘത്തുണ്ടുകളെ തടുത്തു നിർത്തിയതും തണുപ്പിച്ചെടുത്തതും ? അരമണിക്കൂറോളം നീണ്ടു നിന്നൊരു മഴ. മുന്നിലെ ഗ്ലാസ്സിലൂടെ ഒഴുകിയിറങ്ങുന്നത് രക്തത്തിന്റെ നിറമുള്ള നീർച്ചാലുകൾ
.
ഇപ്പോൾ എല്ലാം വ്യക്തമാണ് .എല്ലാ വാഹനങ്ങൾക്കും ജീവൻ വെയ്ക്കുന്നു , എല്ലാവരും യാത്ര തുടരുന്നു ....ഞങ്ങളും ...
അൽഹംദുലില്ലാഹ് ...ദൈവത്തിനു ആയിരമായിരം സ്തുതികൾ 

No comments:

Post a Comment