Sunday, November 17, 2013

ഒരു സിംഹത്തിന്റെ ജീവ ചരിത്രമാണിത് 
ചിലന്തി വലകൾ മൂടിയ ഗുഹാമുഖത്തിലൂടെ 
പുറത്തേക്കു വന്ന 
തോറ്റവന്റെ നെടുവീർപ്പുകളിലൂടെ ഞാൻ വായിച്ചെടുത്തത്

ഒരിക്കൽ 
അവനീ കൊടിയ വനത്തിന്റെയധിപൻ 
മലയിറങ്ങി താഴ്വാരത്തിലെത്തുമ്പോൾ 
മയിലുകളുടെ നൃത്തച്ചുവടുകൾ പിഴക്കും
കുയിലിന്റെ പാട്ടും 

പുൽമേടുകളിലെ ഇളം നാമ്പുകളിൽ
പേടമാനിന്റെ ചുടു ചോര പുരളും
അഹന്തയുടെ ഗർജ്ജനത്തിൽ
ദിഗന്തങ്ങൾ നടുങ്ങും
ഭീതിയുടെ ജഡത്തത്തിൽ
ഇരകളുടെ വിലാപങ്ങൾ
അമർന്നൊടുങ്ങും

ഒടുക്കം
ജരാനരകൾ ബാധിച്ചു ഏകനായി
മനസ്സെത്തുന്നിടത്ത് ശരീരമെത്താതായി
(എല്ലാറ്റിനും ഒരവസാനമുണ്ടല്ലോ!)
വെളിച്ചം പോലും കടന്നു വരാത്ത ഈ ഗുഹയ്ക്കകത്തായിരിക്കും
മരണം

ഇപ്പോൾ താഴ്വരകളിൽ വസന്തം വിരുന്നു വന്നിരിക്കും
മഴമേഘങ്ങൾക്ക് കാത്തു നിൽക്കാതെ
മയിലുകൾ നൃത്തം ചെയ്യുന്നുണ്ടാവും
ഋതു സംക്രമണങ്ങൾക്ക് അവധി കൊടുത്ത്
പുൽക്കൊടികൾക്ക് പുതുനാമ്പുകളും
ഓരോ പുൽതുമ്പത്തും
മഴത്തുള്ളികളും മഞ്ഞു തുള്ളികളും
അവിടെയൊക്കെ ഒരായിരം സൂര്യന്മാരും 

No comments:

Post a Comment