Friday, August 14, 2015

പഴംപറമ്പ്

പഴംപറമ്പ് , ചെറുവാടി നിന്ന് കീഴ്പറമ്പ് വരെ പരന്നു കിടക്കുന്ന മൊട്ടക്കുന്നു .ഇരുമ്പ് തോൽക്കുന്ന ചെങ്കല്ലിന്റെ മല . മഴു കൊണ്ട് വെട്ടിയെടുക്കാൻ ഒരിക്കലും സാധിക്കാത്തത്ര ഉറപ്പു .യന്ത്രവാളുകൾ കൊണ്ട് ചെങ്കല്ലു പാറകളുടെ നെഞ്ചു കീറിത്തുടങ്ങും വരെ അതങ്ങനെ തന്നെ കിടന്നു .കന്യകയായി . പിന്നീടിന്നു വരെ അവിടുന്ന് വണ്ടി കയറിപ്പോയ ചെങ്കല്ലുകളുടെ എണ്ണം കോടികളിൽ ഒതുങ്ങില്ല .
തൃക്കളയൂർ ദേവസ്വം വകയായിരുന്നു അതെന്നു തോന്നുന്നു . കോഴിക്കോട് എയർപോർട്ട് പണിയാൻ ആദ്യം കണ്ടു വെച്ച സ്ഥലം അതായിരുന്നെന്നു കേട്ടിട്ടുണ്ട്.പുല്ലു പോലും കിളിർക്കാത്ത സ്ഥലമായിരുന്നു പണ്ട് .
പാറക്കൂട്ടങ്ങളുടെ ഇത്തിരി കനിവിൽ ഇടയ്ക്കിടെ കാണാമായിരുന്നു പേരറിയാത്ത ഒരു തരം പുല്ലുകൾ .പകൽ നേരങ്ങളിൽ കുനിയിൽ നിന്നും ചെറുവാടിയിലേക്കു കുറുക്കുവഴി തേടുന്ന ആളുകൾ വല്ലപ്പോഴും പോക്ക് വരവുണ്ടാവും .നടന്നു നടന്നുണ്ടാവുന്ന നാട്ടുവഴികൾ മുറിച്ചു കളയുന്ന പാറക്കൂട്ടങ്ങൾ വഴിയാത്ര ഭാഗ്യപരീക്ഷണമാക്കും . പലപ്പോഴും ഒരിക്കൽ പിന്നിട്ട അതേ വഴിയിലൂടെ വീണ്ടും തിരിച്ചു നടക്കേണ്ടി വരും .
പകലൊക്കെ ഇതാണവസ്ഥ . രാത്രിയിലാണെങ്കിൽ ആരും ആ വഴി നടക്കാറേ ഇല്ല .ഒരിക്കൽ എന്റെ വലിയ ഇക്കാക്ക് നേരിട്ട് അനുഭവമുണ്ടായിട്ടുണ്ട് . സന്ധ്യക്ക്‌ മുൻപേ ചെറുവാടിയെത്താം എന്ന പ്രതീക്ഷയിൽ പഴംപറമ്പ് കയറിയതാണ്. ഒന്ന് രണ്ടു പ്രാവശ്യം വഴിതെറ്റി കുന്നിൻ നെറുകയിൽ എത്തിയതോടെ സൂര്യനസ്തമിച്ചു .പൌർണ്ണമി രാവിലെ നിറനിലാവിൽ പടിഞ്ഞാറേ ചെരിവ് ഇറങ്ങിയാൽ ലക്ഷ്യത്തിലെത്താം .
പക്ഷെ ആ രാത്രി മുഴുവൻ പഴം പറമ്പിൽ ചുറ്റിത്തിരിയാനായിരുന്നു ഇക്കാടെ വിധി . പിറ്റേന്ന് പുലർച്ചെ കുന്നു കയറിയെത്തിയവർ ഇക്കയോട് വിവരം ചോദിച്ചറിഞ്ഞു , വഴി കാണിച്ചു കൊടുത്തു . ഒപ്പം പുതിയൊരറിവും ...മൊട്ടക്കുന്നുകളിലെ ഇത്തിരിപ്പുല്ലിനു മറ്റൊരു പേര് കൂടിയുണ്ട് - ചെകുത്താൻ പുല്ലു . ആ പുല്ലിൽ ചവിട്ടിപ്പോയാൽ പിന്നെ വഴി തെറ്റും , ഒരിക്കലും ലക്ഷ്യത്തിൽ എത്തില്ല!
ആ പഴം പറമ്പിൽ ഇപ്പോൾ ചെകുത്താൻ പുല്ലില്ല , കുന്നിൻ നെറുകയിൽ നെടുകെ പിളർത്തു കൊണ്ട് മുക്കത്ത് നിന്ന് കരിപ്പൂർ എയർപോർട്ടിലേക്കുള്ള രാജപാതയുണ്ട് . പാതക്കിരുവശത്തും പാറ വെട്ടിയെടുത്ത പാതാളം പോലുള്ള കുഴികളും

No comments:

Post a Comment